ഡൽഹി: ഫെയ്സ്ബുക് പ്രതിനിധിയോടു നേരിട്ടു ഹാജരാകാൻ കോൺഗ്രസ് എംപി ശശി തരൂർ നേതൃത്വം നല്‍കുന്ന ഐടി പാർലമെന്ററി സമിതി നിര്‍ദേശിക്കും.
പൗരാവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനും സമൂഹമാധ്യമം ദുരുപയോഗിക്കുന്നതു തടയുകയും ചെയ്യുന്നതിനുള്ള കമ്പനിയുടെ നയങ്ങൾ നേരിട്ട് വിശദീകരിക്കണം. വെർച്വൽ കൂടിക്കാഴ്ചയ്ക്കുള്ള അഭ്യർഥന സമിതി നിരസിച്ചു.
എന്നാൽ കൂടിക്കാഴ്ചയുടെ തീയതി നിശ്ചയിച്ചിട്ടില്ല. ഫെയ്സ്ബുക് പ്രതിനിധിക്ക് കോവിഡ് വാക്സീൻ നൽകാൻ സമിതി നിർദേശിച്ചതായി ദേശീയ വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്തു.
ഫെയ്സ്ബുക്കിന് പുറമെ ഗൂഗിൾ, യൂട്യൂബ് എന്നീ കമ്പനികളുടെ പ്രതിനിധികളെയും സമിതി വിളിച്ചുവരുത്തും.
ഫെയ്സ്ബുക്കിന്റെ ആന്റി കോവിഡ് പോളിസി പ്രകാരം നേരിട്ട് ഹാജരാകുന്നതിന് അവർ ബുദ്ധിമുട്ട് അറിയിച്ചിരുന്നു. എന്നാൽ പ്രതിനിധി നേരിട്ടു തന്നെ എത്തണമെന്ന് സമിതി നിലപാടെടുത്തു.
വാക്സീന്‍ ആവശ്യമുണ്ടെങ്കിൽ പാർലമെന്ററി സെക്രട്ടേറിയറ്റ് അത് ഏര്‍പ്പാടാക്കാമെന്ന് ശശി തരൂർ പറഞ്ഞു. ഇന്ത്യയിൽ ഇവിടുത്തെ നിയമങ്ങൾ അനുസരിക്കണമെന്ന് സമിതി വെള്ളിയാഴ്ച ട്വിറ്ററിന് നിര്‍ദേശം നൽകിയിരുന്നു. പുതിയ ഐടി നിയമങ്ങൾ നടപ്പാക്കാത്തതിനാൽ ട്വിറ്ററിന് ഇന്ത്യയിലെ നിയമ പരിരക്ഷ നഷ്ടമായതായി കേന്ദ്രസർക്കാർ നേരത്തേ വ്യക്തമാക്കിയിരുന്നു