ക്രിസ്മസ് രാവില്‍ മ്യാന്‍മറില്‍ 38ഓളം നിരപരാധികളെ മ്യാന്‍മര്‍ സൈന്യം കൊലപ്പെടുത്തിയതായി അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ സേവ് ദ ചില്‍ഡ്രന്‍. ആക്രമണത്തെ അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെ ലംഘനമായി സേവ് ദി ചില്‍ഡ്രന്‍ അപലപിച്ചു. മ്യാന്‍മറിലുടനീളം ദശലക്ഷക്കണക്കിന് കുട്ടികളെ പിന്തുണയ്ക്കുന്ന, സമര്‍പ്പിതരായ മനുഷ്യസ്നേഹികളായ നിരപരാധികളായ സിവിലിയന്മാര്‍ക്കും ഞങ്ങളുടെ ജീവനക്കാര്‍ക്കും നേരെ നടക്കുന്ന അക്രമങ്ങളില്‍ ഞങ്ങള്‍ ഭയചകിതരാണ്, ”ഗ്രൂപ്പിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഇംഗര്‍ ആഷിംഗ് ശനിയാഴ്ച പറഞ്ഞു.
അതേസമയം കൂട്ടക്കൊലപാതകം സംബന്ധിച്ചുള്ള അന്വേഷം നടന്നുകൊണ്ടിരിക്കുകയാണ്. മ്യാന്‍മറിന്റെ തലസ്ഥാനമായ നയ്പിഡോയില്‍ നിന്ന് 70 മൈല്‍ കിഴക്ക് ഹ്പ്രൂസോ ടൗണ്‍ഷിപ്പിന് സമീപമാണ് കൊലപാതകങ്ങള്‍ നടന്നത്. ന്യൂയോര്‍ക്ക് ടൈംസും അസോസിയേറ്റഡ് പ്രസ്സും റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തകളും ചിത്രങ്ങളും തീപിടിത്തത്തില്‍ കേടായ മൂന്ന് ട്രക്കുകളുടെ പിന്നില്‍ കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ കാണിക്കുന്നു.
മ്യാന്‍മറിലെ പ്രതിപക്ഷ പാര്‍ട്ടിയായ നാഷണല്‍ യൂണിറ്റി ഗവണ്‍മെന്റ് ഇതിനെ ‘കരേന്നി സ്റ്റേറ്റിലെ ക്രിസ്മസ് കൂട്ടക്കൊല’ എന്ന് വിമര്‍ശിച്ചു. ‘ലോകം ക്രിസ്തുമസും അതിന്റെ സമാധാന സന്ദേശവും ആഘോഷിക്കുമ്പോള്‍, മ്യാന്‍മര്‍ ജനതയ്ക്കെതിരായ സൈനിക ഭരണകൂടത്തിന്റെ വര്‍ദ്ധിച്ചുവരുന്ന യുദ്ധവെറിയും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളും അവസാനിപ്പിക്കാന്‍ ഉടനടി നിര്‍ണ്ണായകമായി പ്രവര്‍ത്തിക്കണമെന്ന് അന്താരാഷ്ട്ര സമൂഹത്തോട് എന്‍യുജി ആവശ്യപ്പെടുന്നുവെന്ന് പാര്‍ട്ടി പ്രസ്താവനയില്‍ പറഞ്ഞു.