കൊളംബോ: ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രിയായി റെനില്‍ വിക്രമസിംഗെ. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ശ്രീലങ്കയിൽ നടന്ന പ്രതിഷേങ്ങൾക്കൊടുവിലാണ് റെനില്‍ വിക്രമസിംഗെ പേര് പ്രഖ്യാപിച്ചത്. മുന്‍ പ്രധാനമന്ത്രിയും യുണൈറ്റഡ് നാഷണൽ പാർട്ടി നേതാവുമാണ് ഇദ്ദേഹം.
ഇന്ന് വൈകിട്ട് 6.30 – ന് പ്രധാനമന്ത്രിയായി ഇദ്ദേഹം സത്യപ്രതിജ്ഞ ചെയ്യും. പ്രസിഡന്റ് ഗോതബായ രജപക്‌സെയുടെ നിര്‍ദേശ പ്രകാരമാണ് തീരുമാനം. ഏറെ അനിശ്ചിതത്വത്തിന് ശേഷമാണ് ശ്രീലങ്കയുടെ പ്രധാനമന്ത്രിയായി ഇദ്ദേഹത്തെ പ്രഖ്യാപിച്ചിരിക്കുന്നത്.
സത്യപ്രതിജ്ഞ ചടങ്ങുകളിൽ പങ്കെടുത്തശേഷം ഇദ്ദേഹം കൊളംബോയിലെ ക്ഷേത്രം സന്ദർശിക്കും. 1994 മുതൽ യുണൈറ്റഡ് നാഷണൽ പാർട്ടിയിൽ സജീവ ഇടപെടൽ നടത്തുന്ന നേതാവാണ് ഇദ്ദേഹം.
നാലുതവണ ഇതിന് മുൻപും ശ്രീലങ്കയുടെ പ്രധാനമന്ത്രി സ്ഥാനത്ത് എത്തിയിട്ടുള്ള വ്യക്തിയാണ് റെനില്‍ വിക്രമസിംഗെ. വിദേശകാര്യ ഉപമന്ത്രി, യുവജന തൊഴിൽ മന്ത്രി എന്നീ വ്യത്യസ്ത മന്ത്രി പദങ്ങളും ഇദ്ദേഹം വഹിച്ചിട്ടുണ്ട്. എഴുപതുകളിലാണ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്. 1977 എംപി ആയി തെരഞ്ഞെടുക്കപ്പെട്ടതിലൂടെ തന്റെ രാഷ്ട്രീയ ജീവിതത്തിലെ തലം മാറി മറിഞ്ഞു. പിന്നീട് 1993 – ആയിരുന്നു അദ്ദേഹം ആദ്യമായി പ്രധാനമന്ത്രി സ്ഥാനത്തെത്തിയത്.
എന്നാൽ, ശ്രീലങ്കയിൽ പുതിയ പ്രധാനമന്ത്രിയെയും മന്ത്രിസഭയെയും നിയമിക്കുമെന്ന് ശ്രീലങ്കൻ പ്രസിഡന്റ് ഗോതബയ രാജപക്‌സെ ഇന്നലെ വ്യക്തമാക്കിയിരുന്നു. രാജ്യവ്യാപകമായി നടത്തിയ പ്രസംഗത്തിലായിരുന്നു പ്രധാന പ്രഖ്യാപനം ഉണ്ടായത്. സാമ്പത്തിക പ്രതിസന്ധിയെച്ചൊല്ലി ശ്രീലങ്കയിൽ പ്രതിഷേധം നിലനിൽക്കുന്നതിന് പിന്നാലെയായിരുന്നു ശ്രീലങ്കൻ പ്രസിഡന്റ് ഗോതബയ രാജപക്‌സെ പുതിയ മന്ത്രി സഭയെ ഉടൻ തീരുമാനിക്കുമെന്ന് വ്യക്തമാക്കിയത്.