പ്രവാചകൻ മുഹമ്മദ് നബിക്കെതിരായ ബിജെപി നേതാക്കളുടെ പരാമർശത്തിനെതിരെ നിരവധി മുസ്ലീം രാജ്യങ്ങൾ പ്രതിഷേധം ശക്തമാക്കുന്നതിനിടെ വിഷയത്തിൽ പ്രതികരണവുമായി ഐക്യരാഷ്ട്ര സഭയുടെ (United Nations) രംഗത്ത് വന്നു. “എല്ലാ മതങ്ങളോടും ബഹുമാനവും സഹിഷ്ണുതയും കാണിക്കണമെന്നതിന് പ്രോത്സാഹിപ്പിക്കുന്നു” എന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ വക്താവ് പറഞ്ഞു.
ബിജെപിയുടെ മുൻ ദേശീയ വക്താവ് നൂപുർ ശർമയുടെയും ഡൽഹി മാധ്യമ മേധാവി നവീൻ കുമാർ ജിൻഡാലും പ്രവാചകനെതിരെ നടത്തിയ പരാമർശങ്ങളെ മുസ്ലീം രാജ്യങ്ങൾ അപലപിച്ചതിനെ കുറിച്ച് പാകിസ്ഥാൻ മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
‘ ഇതു സംബന്ധിച്ച വാർത്തകൾ ഞാന്‍ കണ്ടിട്ടുണ്ട്, പക്ഷേ വിവാദ പ്രസ്താവനകള്‍ കണ്ടിട്ടില്ല. എന്ത് തന്നെയായാലും എല്ലാ മതങ്ങളോടും ബഹുമാനവും സഹിഷ്ണുതയും പുലര്‍ത്തുന്നതിനെയാണ് യുഎന്‍ പ്രോത്സാഹിപ്പിക്കുന്നത്”- വക്താവ് സ്റ്റിഫൻ ഡുജാറിക്കിനെ ഉദ്ധരിച്ച് ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
വിവിധ മുസ്ലീം രാജ്യങ്ങളിൽ നിന്നും പ്രതിഷേധമുയർന്നതോടെ നുപുർ ശർമ്മയെ ബിജെപി ഞായറാഴ്ച സസ്പെൻഡ് ചെയ്യുകയും ജിൻഡാലിനെ പുറത്താക്കുകയും ചെയ്തു.