ക്വാലലംപുർ: മലേഷ്യയിൽ മുൻ പ്രധാനമന്ത്രി മുഹിയുദ്ദീൻ യാസിൻ നേതൃത്വം നൽകുന്ന ദേശീയ സഖ്യം അധികാരത്തിലേക്ക്. പൊതുതെരഞ്ഞെടുപ്പിൽ ആർക്കും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. ഇതോടെ രണ്ടു പ്രാദേശിക പാർട്ടികളുടെ പിന്തുണ ലഭിച്ച യാസിൻ അധികാരം ഉറപ്പിക്കുകയായിരുന്നു.
222 അംഗ പാർലമെന്റിൽ 82 ഫെഡറൽ സീറ്റുമായി പ്രതിപക്ഷനേതാവ് അൻവർ ഇബ്രാഹിമിന്റെ പക്തൻ ഹരപൻ (പിഎച്ച്) സഖ്യമാണ് മുന്നിലെത്തിയത്. യാസിന്റെ പെരികതൻ നാഷനൽ (പിഎൻ) സഖ്യത്തിന് 73 സീറ്റാണു ലഭിച്ചത്. എന്നാൽ ബോർനിയോ ദ്വീപിലെ 32 സീറ്റുകൾ നേടിയ രണ്ടു പ്രാദേശിക പാർട്ടികൾ പിന്തുണ അറിയിച്ചതോടെ യാസിൻ അധികാരം നേടി.
49 സീറ്റ് നേടിയ പാൻ മലേഷ്യൻ ഇസ്ലാമിക് പാർട്ടിയും (പിഎഎസ്) യാസിനു പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. 2018 തെരഞ്ഞെടുപ്പിലെ സീറ്റ് ഇരട്ടിയാക്കിയ പിഎഎസ് ഇക്കുറി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. തെരഞ്ഞെടുപ്പിൽ യുണൈറ്റഡ് മലായ് നാഷനൽ ഓർഗനൈസേഷനാണ് (യുഎംഎൻഒ) വൻ തിരിച്ചടി നേരിട്ടു.
നിലവിലെ പ്രധാനമന്ത്രി ഇസ്മായിൽ സാബ്രി യാക്കൂബ് നേതൃത്വം നൽകിയ യുഎംഎൻഒ സഖ്യത്തിന് 30 സീറ്റ് മാത്രമാണു ലഭിച്ചത്. 22 വർഷം പ്രധാനമന്ത്രി ആയിരുന്ന ഡോ. മഹാതിർ മുഹമ്മദ് തെരഞ്ഞെടുപ്പിൽ ആദ്യ തോൽവി നേരിട്ടു. 97 വയസുള്ള മഹാതിറിനെ പിഎൻ സഖ്യത്തിലെ ഡാറ്റുക് സുഹെയ്മി അബ്ദുല്ല പരാജയപ്പെടുത്തി.
രാജാവ് അബ്ദുല്ല സുൽത്താൻ അഹമ്മദ് ഷായുടെ അംഗീകാരം ലഭിച്ചാൽ മുഹിയുദ്ദീൻ യാസിൻ ഇന്ന് അധികാരമേൽക്കും.
Home ന്യൂസ് പുതിയ വാർത്തകൾ മലേഷ്യയിൽ തൂക്കുമന്ത്രിസഭ; മുഹിയുദ്ദീൻ യാസിൻ പ്രധാനമന്ത്രി പദത്തിലേക്ക്