ന്യൂയോർക്: ടെക് ലോകത്തെ മുൻനിര കമ്പനികളായ ട്വിറ്റർ, മെറ്റ, ആമസോൺ എന്നിവക്ക് പിന്നാലെ ഗൂഗ്ളിന്റെ മാതൃ കമ്പനിയായ ആൽഫബെറ്റും ജീവനക്കാരുടെ കൂട്ട പിരിച്ചുവിടലിന് ഒരുങ്ങുന്നതായി റിപ്പോർട്ട്. ആഗോള സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ ആറു ശതമാനത്തോളം ജീവനക്കാരെ പിരിച്ചുവിടുമെന്നാണ് സൂചന.
പ്രകടനം വിലയിരുത്തി ജീവനക്കാരെ റാങ്ക് ചെയ്ത് കുറഞ്ഞ റാങ്ക് ലഭിക്കുന്നവരെ പുറത്താക്കാനാണ് നീക്കം. ബോണസും മറ്റ് ആനുകൂല്യങ്ങളും നൽകുന്നതിനും റാങ്ക് പട്ടിക ഉപയോഗപ്പെടുത്തും. കുറഞ്ഞ റാങ്ക് ലഭിക്കുന്ന ജീവനക്കാരെ അടുത്ത വർഷം തുടക്കത്തിൽ പുറത്താക്കിയേക്കും.
പിരിച്ചുവിടൽ സംബന്ധിച്ച് ഔദ്യോഗികമായി റിപ്പോർട്ട് പുറത്തുവന്നിട്ടില്ല. കഴിഞ്ഞ ദിവസമാണ് മെറ്റ ഏകദേശം 110000 ജീവനക്കാരെ പിരിച്ചുവിട്ടത്. ഇലോൺ മസ്ക് ഏറ്റെടുത്തതിന് പിറകെ ട്വിറ്ററിലും കൂട്ട പിരിച്ചുവിടലുണ്ടായി. മസ്കിന്‍റെ പരിഷ്കാരങ്ങളിലും മുന്നറിയിപ്പിലും പ്രതിഷേധിച്ച് നിരവധി ജീവനക്കാർ രാജിവെക്കുകയും ചെയ്തു.