കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായിരുന്ന ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ കാലംചെയ്തു. 95 വയസായിരുന്നു. സഭയുടെ യാഥാസ്ഥിതിക നിലപാടുകളില്‍ നിന്ന് അധികദൂരത്തിലേക്ക് നീങ്ങാതെ തന്നെ പരിഷ്‌കരണത്തിനുവേണ്ടിയും നിലകൊണ്ട മാര്‍പ്പാപ്പയാണ് വിട പറഞ്ഞത്. എട്ട് വര്‍ഷത്തോളം കത്തോലിക്കാ സഭയെ നയിച്ച ശേഷം അനാരോഗത്തെത്തുടര്‍ന്ന് സ്ഥാനത്യാഗം ചെയ്യുകയായിരുന്നു. തുടര്‍ന്ന് വിശ്രമത്തിലായിരുന്നു. 2005 ല്‍ സഭയുടെ പരമാധ്യക്ഷനായ അദ്ദേഹം 2013 ലാണ് സ്ഥാനമൊഴിഞ്ഞത്. ഏറെ നാളായി ചികിത്സയിലായിരുന്നു. വത്തിക്കാനിലെ ആശ്രമത്തിലായിരുന്നു അദ്ദേഹം കഴിഞ്ഞിരുന്നത്.

മുന്‍ഗാമിയായ ജോണ്‍ പോള്‍ മാര്‍പ്പാപ്പയുടെ കൈപിടിച്ച് നടക്കുകയും പിന്‍ഗാമിയായ ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്ക് അധികാരം കൈമാറുകയും ചെയ്ത സഭാതലവനായിരുന്നു അദ്ദേഹം. ജോസഫ് റാറ്റ്‌സിംഗര്‍ എന്നായിരുന്നു പേര്. ജനനം 1927 ഏപ്രില്‍ 16ന് ജര്‍മ്മനിയിലെ ബവേറിയയില്‍. പതിനാറാം വയസില്‍ രണ്ടാം ലോക മഹായുദ്ധത്തില്‍ ജര്‍മ്മന്‍ വ്യോമസേനയില്‍ സഹായിയായി.

അമേരിക്കന്‍ സൈന്യത്തിന്റെ പിടിയിലകപ്പെട്ട് യുദ്ധത്തടവുകാരനായി. തടവില്‍ നിന്ന് മോചിതനായ ശേഷമാണ് റാറ്റ്‌സിംഗര്‍ സഹോദരനൊപ്പം സെമിനാരി ജീവിതം തുടങ്ങുന്നത്. 1945 ലായിരുന്നു ഇത്. 1951ല്‍ വൈദികപ്പട്ടം ലഭിച്ചു. 1962ല്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലില്‍ കൊളോണ്‍ ആര്‍ച്ച് ബിഷപ്പിന്റെ ഉപദേശകനായി. ഇക്കാലത്താണ് സഭയിലെ പരിഷ്‌കരണ വാദികളിലൊരാളായി പേരെടുത്തത്. 1977ല്‍ മ്യൂണിക് ആര്‍ച്ച് ബിഷപ്പായി. ഇതേ വര്‍ഷം തന്നെ കര്‍ദ്ദിനാളും.1981 നവംബറില്‍ കര്‍ദ്ദിനാള്‍ റാറ്റ്‌സിംഗര്‍ വിശ്വാസ തിരുസംഘത്തിന്റെ പ്രീഫെക്ടായി. ജനന നിയന്ത്രണം, സ്വര്‍വഗ്ഗ ലൈംഗികത തുടങ്ങിയ വിഷയങ്ങളില്‍ കടുത്ത നിലപാടെടുത്തു.

ജോണ്‍ പോള്‍ രണ്ടാമനുമായി ഏറെ അടുപ്പം പുലര്‍ത്തി, അദ്ദേഹത്തിന്റെ വലംകൈയായി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പിന്‍ഗാമിയാകും റാറ്റ്‌സിംഗറെന്ന് 2005 ജനുവരിയില്‍ തന്നെ പ്രവചനങ്ങളുണ്ടായി. ടൈം മാഗസിനടക്കം അതെഴുതി. ജോണ്‍ പോള്‍ രണ്ടാമന്റെ നിര്യാണത്തെ തുടര്‍ന്ന് 2005 ഏപ്രില്‍ 19ന് പേപ്പല്‍ കോണ്‍ക്ലേവിന്റെ രണ്ടാം ദിനം കര്‍ദ്ദിനാള്‍ ജോസഫ് റാറ്റ്‌സിംഗര്‍ ആഗോള കത്തോലിക്ക സഭയുടെ പുതിയ തലവനായി തെരഞ്ഞെടുക്കപ്പെട്ടു. ബനഡിക്ട് പതിനാറാമന്‍ എന്ന പേര് സ്വീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here