മോസ്കോ: പ്രസിഡന്റ് വ്ലാദിമിർ പുടിനെ ലക്ഷ്യമിട്ടുള്ള ഡ്രോൺ ആക്രമണത്തിനു പിന്നിൽ അമേരിക്കയാണെന്ന് റഷ്യ. യുഎസിന്റെ ഉത്തരവ് അനുസരിച്ചാണ് യുക്രെയ്ൻ ഡ്രോൺ ആക്രമണം നടത്തിയതെന്ന് പുടിന്റെ വക്താവ് ദിമിത്രി പെസ്കോവ് ആരോപിച്ചു.
ക്രെംലിനെ ലക്ഷ്യമിട്ട ആക്രമണത്തിന്റെ ഉത്തരവാദിത്വം നിരാകരിക്കാനുള്ള യുക്രെയ്ന്റെയും അമേരിക്കയുടെയും ശ്രമങ്ങൾ പരിഹാസ്യമാണ്. ഇത്തരം ആക്രമണങ്ങളെക്കുറിച്ചുള്ള തീരുമാനങ്ങൾ കീവിൽ അല്ല, വാഷിംഗ്ടണിൽനിന്നാണെന്ന് തങ്ങൾക്ക് നന്നായി അറിയാം. ക്രെംലിൻ ആക്രമണം സംബന്ധിച്ച അന്വേഷണം നടന്നുവരികയാണെന്നും പെസ്കോവ് പറഞ്ഞു.
ഡ്രോൺ ആക്രമണം സംബന്ധിച്ച് ഉത്തരം ലഭിക്കാതെ പോകരുതെന്നും ഇത് കാണിക്കുന്നത് 15 മാസത്തോളം നീണ്ട യുദ്ധം അവസാനിപ്പിക്കാൻ യുക്രെയ്ന് താൽപര്യമില്ലെന്നാണെന്നും റഷ്യൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
റഷ്യയുടെ ആരോപണം അമേരിക്ക നിഷേധിച്ചു. പെസ്കോവ് നുണ പറയുകയാണെന്ന് വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ വക്താവ് ജോൺ കിർബി പറഞ്ഞു. അതിർത്തിക്ക് പുറത്ത് ആക്രമണം നടത്താൻ യുക്രെയ്നെ അമേരിക്ക പ്രോത്സാഹിപ്പിക്കുകയോ സഹായിക്കുകയോ ചെയ്തിട്ടില്ല. ക്രെംലിനിൽ എന്താണ് സംഭവിച്ചതെന്ന് ഇപ്പോഴും വ്യക്തമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.