ബെർലിൻ ∙ റോബട്ട് മനുഷ്യനെ അടിച്ചുകൊന്നു. സിനിമാക്കഥയല്ല, യാഥാർഥ്യമാണ്. ഫ്രാങ്ക്ഫുർട്ടിൽനിന്നു 100 കിലോമീറ്റർ അകലെ ബൗനതാൽ നഗരത്തിലെ ഫോക്സ്‌വാഗൻ കാർനിർമാണ യൂണിറ്റിലാണു സംഭവം. കരാർ ജോലിക്കാരനായ ഇരുപത്തിരണ്ടുകാരനാണു യന്ത്രത്തിന്റെ കയ്യാൽ കൊല്ലപ്പെട്ടത്. യൂണിറ്റിൽ റോബട്ടിനെ ഉപയോഗിച്ചുള്ള നിർമാണ പ്രവർത്തനങ്ങൾ നടക്കുകയായിരുന്നു. ഇതിനിടെ, ജോലിയിലായിരുന്ന യുവാവിനെ റോബട്ട് പിടിച്ചു ലോഹ പ്ലേറ്റിലേക്കു ചേർത്തു ഞെരുക്കുകയായിരുന്നു. തൽക്ഷണം മരിച്ചു.
വാഹനത്തിന്റെ വിവിധഭാഗങ്ങൾ സംയോജിപ്പിക്കുന്നതിനാണു യൂണിറ്റിൽ റോബട്ടുകളെ ഉപയോഗിച്ചുവരുന്നത്. മുൻകൂർ നൽകിയ നിർദേശങ്ങൾക്കനുസൃതമായാണു റോബട്ടിന്റെ പ്രവർത്തനം. മുന്നിൽ അറിയാതെ വന്നുപെട്ട യുവാവിനെ വാഹനഭാഗമാണെന്നു കരുതി എടുത്തു ലോഹപ്ലേറ്റിലേക്ക് അമർത്തുകയായിരുന്നുവെന്നു കരുതുന്നു. അപകടം എങ്ങനെ സംഭവിച്ചുവെന്നറിയാൻ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
*സിനിമയിൽ മുൻപും *
യന്ത്രങ്ങളും മനുഷ്യരും തമ്മിലുള്ള സംഘർഷം ശാസ്ത്രനോവലുകളിലും സിനിമകളിലും ഏറെ. ഹോളിവുഡിലെ ‘ടെർമിനേറ്റർ’ പരമ്പരയിലെ സിനിമകൾ ഉദാഹരണം. 2004ൽ പുറത്തിറങ്ങിയ ‘ഐ റോബട്ട്’ എന്ന സിനിമയിൽ ചിന്താശേഷിയുള്ള മനുഷ്യക്കൊലയാളികളായ റോബട്ടുകളുണ്ട്. തമിഴിൽ രജനീകാന്ത് അഭിനയിച്ച ഷങ്കറിന്റെ ‘യന്തിരൻ’ സിനിമയിലും സമാനമായ കഥയാണ്.