(ജൂലൈ 14, 2021 ബുധനാഴ്ച കേരള കാത്തലിക് റിഫര്‍മേഷന്‍ മൂവ്മെൻറ് ഓഫ് നോര്‍ത് അമേരിക്കയുടെ സൂം മീറ്റിംഗിൽ ശ്രീ ജോസഫ് മറ്റപ്പള്ളി നടത്തിയ പ്രസംഗത്തിൻറെ ലിഖിതരൂപം – ചാക്കോ കളരിക്കൽ)

ജോസഫ് മറ്റപ്പള്ളി

 

ബഹുമാന്യനായ മോഡറേറ്റർ, ഇതിൻറെ സംഘാടകരായ KCRM NA ഭാരവാഹികളെ, ഒപ്പം ഈ ചർച്ചാ സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയ എല്ലാവർക്കും ഞാൻ സാദരം ആശംസകൾ അർപ്പിക്കുന്നു.

വളരെ പ്രഗത്ഭരായ വാഗ്മികളുടെ സാന്നിദ്ധ്യംകൊണ്ട് ലോകമാകെ ശ്രദ്ധിയ്ക്കപ്പെട്ട KCRM നോർത്ത് അമേരിക്കയുടെ ഈ പ്രതിമാസ സൂം മീറ്റിംഗിൽ ഒരുവിഷയം അവതരിപ്പിക്കുകയെന്നത് വലിയ ഒരു ബഹുമതിയായി ഞാൻ കണക്കാക്കുന്നു. അന്താരാഷ്‌ട്ര അത്മായാസിനഡിൻറെ പ്രസക്തിയെപ്പറ്റിയും സാദ്ധ്യതകളെപ്പറ്റിയും നിരവധി ചർച്ചകൾ നടന്നു കഴിഞ്ഞു, സിനഡ് പ്രവർത്തനത്തിലുമായി. സിനഡുമായി ബന്ധപ്പെട്ട ഇതുവരെ ഗൗരവമായി പരാമർശിക്കപ്പെടാത്ത ചില കാര്യങ്ങൾ നിങ്ങളുമായി പങ്കുവെക്കുകയാണ് എൻറെ ലക്‌ഷ്യം.

നസ്രത്തിൽനിന്നുമുള്ള യേശുവെന്ന സദ്ഗുരുവാണ് ക്രിസ്‌ത്യാനികളെ സംബന്ധിച്ചിടത്തോളം ആദ്യത്തെ സിനഡിൻറെ സ്ഥാപകൻ. സിനഡിനെ, സഭയെന്ന കൂട്ടായ്മയെ നയിക്കുകയോ ഉപദേശിക്കുകയോ ഒക്കെ ചെയ്യുന്ന ഒരു ഉന്നതാധികാര സമിതിയെന്നു വ്യാഖ്യാനിക്കാം. പക്ഷെ, ക്രിസ്ത്യാനികളിൽ ചുരുക്കംചില വിഭാഗങ്ങൾ മാത്രമേ അവരവരുടെ സിനഡുകളിൽ അത്മായർക്കും സ്ഥാനം നൽകിപ്പോരുന്നുള്ളു. ഇവിടെ നാമൊരു അത്മായാസിനഡ് രൂപികരിച്ചുവെന്നത് ആനക്കാര്യമൊന്നുമല്ല, ക്രിസ്തു മാർഗ്ഗത്തിൻറെ ആദ്യ പാദത്തിൽസിനഡുകളെ ഉണ്ടായിരുന്നുള്ളു. അപ്പസ്തോലന്മാരുടെ പ്രവർത്തനം കൊണ്ട് പല രാജ്യങ്ങളിലായി അനേകം സിനഡുകൾ രൂപം കൊണ്ടു – ഓരോന്നും അതിൽത്തന്നെ പൂർണ്ണവുമായിരുന്നു. സഭയുടെ ഉത്ഭവ ചരിത്രവുമായി ബന്ധപ്പെട്ട് നാം ശ്രദ്ധിക്കേണ്ട ഒരു കാര്യം, സഭ വളർന്നത് ഒറ്റപ്പെട്ട വ്യക്തികളുടെ തുടർച്ചയിലൂടെയല്ല – അത്മായരും കൂടിയുള്ള കൂട്ടായ്മകളിലൂടെയാണ് എന്നതാണ്. “യേശു കൈസര്യായുടെ പ്രദേശത്തു എത്തിയശേഷം തൻറെ ശിഷ്യന്മാരോടു ചോദിച്ചു, ജനങ്ങൾ മനുഷ്യപുത്രനെ ആർ എന്നു പറയുന്നു?”(മത്തായി 16:13). ഏതു രീതിയിലും തന്നെ വിലയിരുത്താനുള്ള സ്വാതന്ത്ര്യം യേശു മറ്റുള്ളവർക്കു കൊടുത്തിരുന്നില്ലേ? അപ്പസ്തോല പ്രവർത്തനങ്ങളിൽ, വിമർശനങ്ങളെ സൗമ്യതയോടെ നേരിടുകയും പാളിച്ചകളെ തിരുത്തുകയും ചെയ്യുന്ന ശിഷ്യരെയല്ലേ നാം കാണുന്നത്? ഒരു സിനഡ് അടിസ്ഥാനപരമായി എങ്ങിനെയായിരിക്കണമെന്നുള്ളതിൻറെ സൂചനകളാണിവയൊക്കെ.


മനുഷ്യനു മൂന്നു തലങ്ങളുണ്ട് – ഭൗതികം, മാനസികം, ആത്മീയം. ഇതെല്ലാം ഊർജ്ജത്തിൻറെ സൂഷ്മതയിലുള്ള വ്യത്യാസം മാത്രം. സ്ഥൂലത കുറഞ്ഞു കുറഞ്ഞു വന്നുണ്ടാവുന്ന സൂഷ്മതയും നേർത്തു നേർത്ത് നിത്യതയിൽ ഇല്ലാതാവുന്നതുപോലുള്ള, നമ്മുടെ ചെറിയ ബുദ്ധിക്കു ഗ്രഹിക്കാനാവാത്ത ഒരു സ്ഥിതിവിശേഷം. ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ഈ മൂന്നവസ്ഥകളും കൂടി ഒരേപോലെ പരിഗണിച്ചുള്ള ഒരു ഹോളിസ്റ്റിക് അപ്രോച്ചുണ്ടെങ്കിലേ മാതൃകാപരമായ വളർച്ച സംഭവിക്കുന്നുള്ളു. ഇതിൽ ഏതു തലത്തിലുണ്ടാകുന്ന വ്യത്യാസവും മറ്റെല്ലാ തലങ്ങളെയും ബാധിക്കും. ഹോളിസ്റ്റിക് ഹീലിംഗിന്, യോഗായിൽ മൂന്ന് സങ്കേതങ്ങളാണ് പ്രയോജനപ്പെടുത്തുന്നത് – ശരീരം, ശ്വാസം, മനസ്സ്. മനസ്സിനെ സ്വാധിനിച്ച് ശരീരത്തിലും സൗഖ്യം സാധിക്കാമെന്ന തത്വം കരിസ്മാറ്റിക് സംഘങ്ങൾ വ്യാപകമായി പ്രയോജനപ്പെടുത്തുന്നുണ്ട്. സമ്പൂർണ്ണ സൗഖ്യത്തിൻറ്റേതായ അഭൗമിക സുഖാനുഭൂതികൾ ഏറെക്കാലം ധ്യാനത്തിലായിരിക്കുന്ന ഒരുവനുണ്ടാകാം. ആന്തരികവും ബാഹ്യവുമായനിശ്ശബ്ദതയിൽ സംഭവിക്കുന്ന ഇത്തരമൊരു പ്രകൃത്യാനുഭവം, ശാസ്ത്രിയമായും കൃത്രിമമായും ഉണ്ടാക്കാൻ കഴിയും. കഴിഞ്ഞ 75 ഓളം വർഷങ്ങളായിമനുഷ്യനിൽ എങ്ങിനെ സന്തോഷമുണ്ടാകുന്നുവെന്നതിനെപ്പറ്റി അന്വേഷണം നടത്തിക്കൊണ്ടിരുന്ന പ്രസിദ്ധമായ ഹാർവാർഡ് യൂണിവാഴ്സിറ്റി ഇങ്ങിനെ സംഗ്രഹിക്കുന്നു. സന്തോഷം ജനിപ്പിക്കുന്ന ഹോർമോണുകളിൽ ഡോപോമിൻനമ്മെ സംതൃപ്തരാക്കുന്നു, സെറോടോണിൻ നമ്മിലെ വിഷാദം കുറക്കുന്നു, എൻഡോർഫിൻ നമ്മെ സന്തോഷവാന്മാരാക്കുകയും നമ്മുടെ ശാരീരിക വേദന കുറക്കുകയും ചെയ്യുന്നു. ഇവയെ നിയന്ത്രിച്ചും നമുക്ക് സന്തോഷവാന്മാരാകാം. കൃത്രിമോപാദികളിൽ കഞ്ചാവും ലഹരി മരുന്നുകളും വരും. അതിൻറെ പിടിയിലായിക്കഴിഞ്ഞാൽ ഏതോ മാസ്മരിക ലോകത്തെത്തിയ അനുഭൂതിയിലായിരിക്കും ഒരാൾ. ആയിരം വാട്ടിൻറെയെങ്കിലും ശബ്ദത്തിൽ പാട്ടും കൊട്ടും ആരവവുമെല്ലാം സദാ കേട്ടുകൊണ്ടിരുന്നാൽ ഒരു കരിസ്മാറ്റിക്ഭക്തനും ഇതിനു സമാനമായ ഒരു അനുഭൂതിയിലെത്തും. കറൻറു പോയാൽ തീർന്നു, അത് മറ്റൊരു കാര്യം. പക്ഷെ, ഉണർവ്വിലേക്കുള്ള യാത്രയിൽ ഏതൊരുവനും ഏകനായിരിക്കുമെന്നും, ഇപ്പറയുന്ന Props ഉം Koans ഉം ശാസ്ത്രവുമൊന്നും സഹായത്തിനുണ്ടാകില്ലെന്നും അറിയുക. അതുകൊണ്ടാണ്, ഒരു കത്തോലിക്കാ പൗരൻ, മാറ്റാരെയുംകാൾ അസന്നിഗ്ദാവസ്ഥയിലാണിന്നു ജീവിക്കുന്നതെന്നു പറയുന്നത് – അവന് സ്വയം വളരാനോ നിലനിൽക്കാൻ തന്നെയോ അറിയില്ല! വെല്ലുവിളികളെ, അതേതു തരത്തിലുള്ളതാണെങ്കിലും നേരിടാനും അവനു പ്രാപ്തിയില്ല.

സ്വർഗ്ഗം എന്ന് പറയുന്നത് എന്താണെന്ന് മിക്കവർക്കും വ്യക്തമല്ല; എന്ന് പറഞ്ഞാൽ സ്വർഗ്ഗത്തെപ്പറ്റി നാം പള്ളിയിൽ പറയുന്നത് യുക്തിക്കോ ബുദ്ധിക്കോ സത്യത്തിനോ നിരക്കുന്ന താണോയെന്നു നാം നോക്കുന്നതേയില്ല. പലരും പല രീതിയിലും സ്വർഗ്ഗത്തെ പരിചയപ്പെടുത്തിക്കഴിഞ്ഞു. അവിടുള്ളവർക്ക് ഭൂമിയിലുള്ളവരുമായുള്ള പിതൃ-പുത്ര ബന്ധവും വ്യക്തമല്ല. ഒരു കാലത്ത്, സഭയുടെ വളർച്ചക്കുതകുമെന്ന ചിന്തയിലായിരിക്കണം, യേശുവിനെ ആരോ ദൈവത്തിൻറെ ഏക പുത്രനാക്കി ബൈബിളിലവതരിപ്പിച്ചത്. മൂല വിവർത്തനങ്ങളിൽ അങ്ങിനെയൊരു പരാമർശമില്ല. അങ്ങിനെയെങ്കിൽ ഞാൻ ദൈവത്തിൻറെ ആരായിവരുമെന്ന് ശ്രീശ്രീ യോഗാനന്ദ പരമഹംസൻ ചോദിച്ചതിന് ആരും ഇന്നുവരെ മറുപടി പറഞ്ഞിട്ടില്ല. അതായത്, യേശു പറഞ്ഞ ലളിതമായ തത്വങ്ങളെ ചൊറിഞ്ഞുചൊറിഞ്ഞു കുളമാക്കിയ സഭാ പഠനമാണ് ഇന്ന് അത്മായൻറെ മുമ്പിലുള്ളത്. വളരുന്നതിനനുസരിച്ച് മാറിക്കൊണ്ടിരിക്കുന്ന അർത്ഥതലങ്ങളെപ്പറ്റി നമുക്കൊരുധാരണയുമില്ല. വി. തോമസ് അക്വീനോസ് മരണത്തിനു തൊട്ടുമുമ്പ് പറഞ്ഞത്, “I have written and taught much about this very holy Body, and about the other sacraments in the faith of Christ, and about the Holy Roman Church, to whose correction I expose and submit everything I have written” എന്നാണ്. ചുരുക്കത്തിൽ, ഞാനെഴുതിയതൊന്നും ശരിയായിരിക്കണമെന്നില്ല എന്ന് അല്ലെങ്കിൽ അതിലും വലിയൊരു ശരി ഉണ്ടായേക്കാമെന്ന്. അദ്ദേഹംഎഴുതിയ ദൈവശാസ്ത്രമാണ് നമ്മുടെ സെമിനാരികളിൽ വൈദിക വിദ്യാർത്ഥികൾ പഠിക്കുന്നതെന്ന് ഓർക്കുക. അതിനപ്പുറമൊരു ലോകമുണ്ടെന്ന് പഠിക്കുന്നവരും ചിന്തിക്കുന്നില്ല, പഠിപ്പിക്കുന്നവരും സമ്മതിക്കുന്നില്ല.

വാസ്തവത്തിൽ, വി. ബൈബിൾ ആർക്കും ഉപകരിക്കുന്ന വളരെ ലളിതമായി പ്രാപഞ്ചിക സിദ്ധാന്തങ്ങൾ അവതരിപ്പിച്ചിരിക്കുന്ന ഒരു സാങ്കേതിക ഗ്രന്ഥം കൂടിയാണ്. ചില വൈദികരുടെ പ്രഭാഷണങ്ങൾ കേട്ടാൽ യേശു കുളിക്കുകയോ ബാത്ത് റൂമിൽ പോവുകയോ ആഹാരം കഴിക്കുകയോ ഒന്നും ചെയ്യുമായിരുന്നില്ലെന്നു തോന്നും. യേശുവിനും ശിഷ്യന്മാർക്കും നിത്യച്ചിലവുകളുമുണ്ടായിരുന്നു, അതിനുപയോഗിക്കാൻ വേണ്ടത്ര പണവുമവർ സൂക്ഷിച്ചിരുന്നു. പണം സൂക്ഷിക്കുകയായിരുന്നല്ലോ യൂദാസ് ചെയ്തിരുന്നത്. യേശുവെന്ന ചരിത്രത്തിലെപച്ചയായ മനുഷ്യനെ കാണാൻ റസ്സാ അസ്ലൻ എന്ന ഗവേഷകൻറെ ‘The Zealot’ എന്ന പുസ്തകം വായിക്കുക. ഇന്ന് മനുഷ്യൻ കൂടുതൽ ചിന്തിക്കുന്നു, അവൻറെ അവബോധശേഷിയും കൂടിയിട്ടുണ്ട്, സഭയുടെ വ്യാഖ്യാനങ്ങളൊന്നും പലർക്കും അത്രക്കങ്ങു ദഹിക്കുന്നുമില്ല.

പണ്ടായിരുന്നെങ്കിൽ ഡൽഹിയിൽ പള്ളി പൊളിച്ചുവെന്നു മുഴുവൻ കേൾക്കുകപോലും വേണമായിരുന്നില്ല, വിശ്വാസികൾ ഉള്ള പള്ളികളും തകർത്ത്ലോകമാകെ തെരുവിലിറങ്ങുമായിരുന്നു. പൊളിച്ചത് ഒരു താത്ക്കാലിക കെട്ടിടം. ഏതായാലും അരമനകൾ പറയുന്നതിൻറെ വിശ്വസനീയതക്ക് വല്ലാതെ ക്ഷതം സംഭവിച്ച ധാരാളം അനുഭവങ്ങൾ സമീപ ഭാവിയിൽ ഉണ്ടായിരുന്നല്ലോ. സീറോ മലബാർ വരുന്നതിനു മുമ്പ് ഡൽഹിയിൽ ഉണ്ടായിരുന്ന ഒരുകത്തോലിക്കനും വിശ്വാസപരമായ ഒരു കാര്യത്തിലും ഒരു തടസ്സവും അനുഭവപ്പെട്ടിട്ടില്ല. സീറോ മലബാർ ഇടിച്ചു കേറിയ എല്ലായിടങ്ങളിലും സ്വന്തം പള്ളി പ്രശ്‍നം പല തോതിൽ സംഘർഷങ്ങൾ ഉണ്ടായിട്ടുണ്ട്. ഈ അടുത്ത കാലത്ത് അഹമ്മദാബാദിലും അനുവാദമില്ലാതെ പണിത ഒരു പള്ളി സർക്കാർ പൊളിച്ചു നീക്കിയിട്ടുണ്ട്.

വിശ്വാസികളെ പഠിപ്പിച്ചത് സീറോ മലബാർ മാത്രമേ രക്ഷയുള്ളൂവെന്നായിരുന്നു. അങ്ങിനെയാണ് അവരെയെല്ലാം പ്രവർത്തനസജജരാക്കിയത്. ഓർക്കുക, ഇവർ പറയുന്നതുപോലെ ചെയ്‌താൽ, ‘ദൈവം സംരക്ഷിക്കു’മെന്ന മനോവിശ്വാസത്തിൽ ജീവിച്ചവർക്കാണ് ഡൽഹിയിൽ വിശുദ്ധ വസ്തുക്കൾ വഴിയിൽ ചിതറിക്കിടക്കുന്നത് കാണേണ്ടി വന്നത്. ‘ദൈവം സംരക്ഷിക്കു’മെന്ന ചിന്തയിൽ ആശുപത്രിയിൽ പോകുന്നത് കഴിയുന്നത്ര നീട്ടിവെച്ച ചില ധ്യാനഗുരുക്കന്മാർക്ക് ഈ കോവിഡ് കാലത്ത് എന്ത് പറ്റിയെന്ന് നാം കണ്ടല്ലോ?

പള്ളിയിൽ കോവിഡ് വിലക്കപ്പെട്ടുവെന്ന് പരസ്യമായി വിളംബരം ചെയ്ത്കഴിഞ്ഞ ഇസ്റ്ററിനു അതിരമ്പുഴ പള്ളിയിലേക്ക് ആളിനെ വിളിച്ചു കൂട്ടി.ഒരു വലിയ ദുരന്തമായാണത് മാറിയത്. ഈ ‘ദൈവം നോക്കും’ ചിന്ത ഉള്ളിൽ കുത്തിനിറച്ച ഒരു ചെറുപ്പക്കാരൻ അടുത്തകാലത്ത് ഒരപകടത്തിൽപ്പെട്ടു മരിച്ചു. നല്ല ഒരു സർക്കാർ ജോലിയുണ്ടായിരുന്ന അയാൾക്ക് യാതൊരു ഇൻഷുറൻസ് സുരക്ഷയും ഉണ്ടായിരുന്നില്ല – ആ കടുംബം, ഇന്ന് നിത്യച്ചിലവിനു വിഷമിക്കുന്നു. ദൈവമില്ലെന്നല്ല ഞാൻ പറയുന്നത്, ദൈവം നമ്മുടെ കാര്യങ്ങൾ അറിയുന്നില്ലെന്നും നോക്കുന്നില്ലെന്നുമല്ല ഞാൻ പറയുന്നത്. പകരം, കാരണ-ഫല ചങ്ങല സിദ്ധാന്തത്തിലാണ് പ്രപഞ്ചം നീങ്ങുന്നതെന്നും നാം കാണണം. അതായത് വിതക്കുന്നതു തന്നെ കൊയ്യുന്ന ഒരു രീതി.

നമുക്ക് ചുറ്റുമുള്ള എല്ലാ സാഹചര്യങ്ങളിലും ദൈവത്തിൻറെ സാന്നിദ്ധ്യം കാണുകയും ചെയ്യേണ്ടതുണ്ട്. വിമാനം പറപ്പിക്കാൻ പോകുന്നതിനു മുമ്പ് വിമാനത്താവളത്തിനടുത്തുള്ള ഒരു ചാപ്പലിൽ പ്രാർത്ഥിക്കാൻ പോകുമായിരുന്ന മൂന്നു പൈലറ്റുമാരെ ഒരുമിച്ചു കണ്ടപ്പോൾ ആ പള്ളിയിലെ ചാപ്ലൈൻ ചോദിച്ച ചോദ്യമുണ്ട്, നിങ്ങൾ പ്രാർത്ഥിച്ചത് കൊണ്ട് പ്രപഞ്ചത്തിൽ ദൈവം സ്ഥാപിച്ച ഏതെങ്കിലുമൊരു എയറോനോട്ടിക്കൽ ലോ ദൈവം വേണ്ടാന്നു വെക്കുമോയെന്ന്. ഒരിക്കലുമില്ല! എത്ര പ്രാർത്ഥിച്ചാലും മുകളിലേക്ക് പോയ പന്ത് താഴേക്കു വരും. ഈ നിയമം സ്ഥാപിച്ചതും ദൈവമാണല്ലോ. ഒരു അസന്നിഗ്ദാവസ്ഥയുണ്ടായാൽ അതിനെ നേരിടാനുള്ള ശക്തി, പ്രാർത്ഥന നമുക്ക് തന്നെന്നിരിക്കും. പ്രാർത്ഥനയെപ്പറ്റി യേശു പറഞ്ഞ യാതൊന്നുമല്ല നാംപഠിപ്പിക്കുന്നത് – അധരവ്യായാമമോ ദൈവത്തെ പുകഴ്ത്തിക്കൊണ്ടിരിക്കുന്നതോ അല്ല പ്രാർത്ഥന. പ്രാർത്ഥിക്കാൻ യേശു പള്ളിയിലേക്കല്ല പുറത്തേക്കാണ് പോയതെന്നു നാം കാണണം.

മതം പോലുള്ള സംവിധാനങ്ങൾ ചെറിയ തോതിൽ ആരുടെയും വളർച്ചക്കാവശ്യമാണ്. തെങ്ങും തൈക്കുചുറ്റും വേലി ആവശ്യമുണ്ട് – അല്ലെങ്കിലത്‌ മേഞ്ഞു നടക്കുന്ന പശുക്കൾ തിന്നെന്നിരിക്കും. പക്ഷെ, വളർന്നു ഫലം തന്നു തുടങ്ങിയ തെങ്ങിന് ചുറ്റിനും വേലിയെന്തിന്? ശ്രീരാമകൃഷ്‌ണ പരമഹംസർ ഒരിക്കൽ പറഞ്ഞത് നെന്മണി കിളിർത്തു ചെടിയാവുമ്പോൾ അതിനെ അതുവരെ പൊതിഞ്ഞു സൂക്ഷിച്ച ഉമിയുടെ ആവശ്യം വരില്ലായെന്നാണ്. സത്യത്തിൽ മതത്തിൻറെ ആവശ്യവും ഉമിയുടെ അത്രയുമേ ആകാവൂ. പക്ഷെ, ജനിച്ചു വീഴുന്ന ശിശുക്കൾക്ക് മുതൽ കുഴിയിലേക്ക് കാലും നീട്ടിയിരിക്കുന്നവർക്കു വരെ പ്രത്യേകം പ്രത്യേകം സംഘടനകളുള്ള കത്തോലിക്കാ സഭയിൽ യാതൊരുവനും സ്വന്തം നിലയിൽ ഒരു ക്രൈസ്തവ ജീവിതം നയിക്കാൻ അനുവാദമില്ല. ഒന്നോ രണ്ടോ പി യു തോമസ്മാരെയെ ആകെയുള്ള ഈ അമ്പത് ലക്ഷത്തിൽ നമുക്ക് എടുത്തു കാണിക്കാനുള്ളു. അടുത്ത കാലത്ത് തൃശ്ശൂരിൽ വിധവകൾക്കു വേണ്ടിയും ഒരു സംഘടന ഉണ്ടായിരിക്കുന്നു. വിധവന്മാർ എതിലേക്കൂടിയെങ്കിലും പോട്ടെ. മഠമോ സെമിനാരിയോ ഒക്കെ വിട്ടു പോന്നവർക്കു വേണ്ടിയും നമ്മുടെ സീറോ സഭയിൽ യാതൊരു ക്രമീകരണവും ഉണ്ടാകാൻ പോകുന്നില്ല. ഏറ്റവും പിന്തുണ വേണ്ടിയിരിക്കുന്നവരാണവരെന്നു മറക്കരുത്.

സെമിനാരിയുടെയോ മഠത്തിൻറെയോ ആവൃതിക്കുള്ളിൽ ആയിരിക്കുന്ന പലരുടെയും കാര്യം കഷ്ടമാണെന്ന് നമുക്കറിയാം. അതിനുള്ളിൽ സന്തോഷമായി കഴിയുന്നവരും ധാരാളം കണ്ടേക്കാം. ഞാനുദ്ദേശിച്ചത്, ജന്മനാ ലഭിച്ച താലന്തുകളെ പെരുപ്പിക്കാനോ നിലനിർത്താനോ കഴിയാത്ത ഒരു വിഭാഗത്തെപ്പറ്റിയാണ്. അതിനുള്ളിലുള്ളവർക്ക് ഒരു കവിതയെഴുതാൻ അനുവാദം കിട്ടണമെന്നില്ല, ഡ്രൈവിങ് പഠിക്കാൻ അനുവാദം കിട്ടണമെന്നില്ല എന്നൊക്കെ അടുത്തകാലങ്ങളിൽ നാം അറിഞ്ഞ കാര്യം. ഒരു സി. ലൂസിയുടെ കാര്യം മാത്രമല്ല ഞാനുദ്ദേശിച്ചത്. മനുഷ്യ സേവനം തലയ്ക്കു പിടിച്ച ആർക്കും ചേരുന്നതല്ല ഈ അടച്ചു കെട്ടിയ ജീവിതം. വി. മദർ തെരേസ്സാ അങ്ങിനെ മഠത്തിനു പുറത്തുവന്ന ആളാണ്. ദയാഭായിക്കും സമാനമായ ഒരു കഥ പറയാനുണ്ട്. അനാഥരായ അനേകം കുഞ്ഞുങ്ങൾക്കും അമ്മമാർക്കും അഭയമായി മാറിയ പൂനയിലെ മാഹർ ഫൗണ്ടേഷൻറെ സ്ഥാപക മലയാളിയായ സി. ലൂസിയും ഇപ്പോൾ ഒരു മഠത്തിൻറെ കാര്യമല്ല നോക്കുന്നത്. ഹൈക്കോടതിയിൽ സ്വന്തമായി കേസ് വാദിക്കാൻ വരെ കെൽപ്പുള്ളവളെന്നു നാം കണ്ട ഒരു സ്ത്രീയെ, ലാസറിനെപ്പോലെ മഠത്തിലെ തീന്മേശയിൽ നിന്ന് പൊഴിഞ്ഞു വീഴുന്നതും കഴിക്കാൻ കൊതിക്കുന്ന പരുവത്തിലാക്കി ഒതുക്കിയതാരാണ്? ഈ സിസ്റ്റർ ലൂസി സഭയിലെ മറ്റൊരു വിശുദ്ധയാകേണ്ടവളായിരുന്നിരിക്കാം. ICCS ന് ഇക്കാര്യത്തിലും ചിലതു ചെയ്യാൻ കഴിയുമെന്നും അടിയന്തിരമായി ചെയ്യേണ്ടതുണ്ടെന്നുമാണ് ഞാൻ ഉറച്ച് വിശ്വസിക്കുന്നത്.

വി. ബൈബിളിലെ പല സംഭവങ്ങളും ഇന്നു വിശകലനം ചെയ്യപ്പെടുന്നത് യാഥാർത്ഥ്യവുമായി ഒരു ബന്ധവുമില്ലാത്ത രീതിയിലാണ്. കാഴ്ച്ചപ്പാടും വ്യാഖ്യാനവും യാഥാർത്ഥ്യവുമൊക്കെ പരസ്പരം പൊരുത്തപ്പെടാതെ വന്നതുകൊണ്ടാണ് ബ്രസ്സീലിലും എൽസാൽവദോറിലും ബൊളീവിയയിലുമൊക്കെ വിമോചന ദൈവശാസ്ത്രം പൊട്ടി മുളച്ചത്. നാം പലതും പഠിക്കുന്നുമുണ്ട്, പഠിപ്പിക്കുന്നുമുണ്ട്. പക്ഷെ, മറ്റുള്ളവർ നമ്മോടു ചോദിക്കുന്ന പലതിനും നമുക്കുത്തരമില്ല. വിഗ്രഹാരാധനയെ നാമെതിർക്കുന്നു, രൂപക്കൂടുകളിൽ പുണ്യവാന്മാരെ വെച്ച് വണങ്ങുന്നത് വിഗ്രഹാരാധനയല്ലേ? ദൈവത്തിന് അമ്മയുണ്ടെങ്കിൽ അമ്മാവന്മാരും കണ്ടേക്കാമല്ലോ? കളിയാക്കാൻ പറഞ്ഞതല്ല, ഇസ്‌ലാമികളും ചില ക്രൈസ്തവ വിഭാഗങ്ങളും നമ്മുടെ കുട്ടികളോട് ചോദിക്കുന്ന ചോദ്യങ്ങളാണിതൊക്കെ. ഓരോ ചോദ്യത്തിനും ക്വട്ടേഷനുകളല്ല മറുപടിയായിട്ടു വേണ്ടത്. ഉത്തരം സാമാന്യ ബുദ്ധിക്കിണങ്ങുന്നതല്ലെങ്കിൽ ശ്വാസതടസ്സമായിരിക്കും ഫലം. അങ്ങിനെയൊരു തിക്കുമുട്ടലിൽ സീറോ മലബാർ സഭാംഗങ്ങൾ പെട്ടുപോയിരിക്കുന്നു.

സത്യത്തിലേക്കുള്ള പരിണാമത്തിൽ ഓരോരുത്തരും വ്യക്തിഗതമായാണ് മുന്നേറുന്നതെങ്കിലും, നിലനിൽക്കാൻ ഒരു കൂട്ടായ്മ ആവശ്യമാണ്. ബുദ്ധമതക്കാരുടെ “ബുദ്ധം ശരണം ഗച്ഛാമി, ധമ്മം ശരണം ഗച്ഛാമി, സംഘം ശരണം ഗച്ഛാമി” എന്ന മന്ത്രം നിങ്ങൾ കേട്ടിരിക്കും. ബുദ്ധം ശരണം എന്നതുകൊണ്ട് അർത്ഥമാക്കുന്നത് ഞാൻ ഗുരുവിനു കിഴ്പ്പെടുന്നുവെന്നാണ്, ധമ്മം ശരണമെന്നു പറയുന്നതുകൊണ്ട് ഞാൻ പ്രാപഞ്ചിക സ്ഥിതിനിയമങ്ങൾക്ക് കിഴ്പ്പെടുന്നുവെന്നാണ്, മൂന്നാമത് വരുന്ന സംഘം ശരണം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ബോധോദയം പ്രാപിച്ചവരുടെ കൂട്ടായ്മയെന്നാണ്. പരമാവധി പരിണാമം പ്രാപിച്ചവർക്കും കൂട്ടായ്മ ആവശ്യമെന്നാണ് ഇതർത്ഥമാക്കുന്നത്.

ബുദ്ധമത വിശ്വാസപ്രകാരം ഉണർവ്വിലെത്തിയ ജ്ഞാനികളുടെ പിന്നിലായിട്ടാണ് സാധാരണക്കാർ ആയിരിക്കേണ്ടത്. ഉണർവ്വിനു സമാനമായ ജ്ഞാനത്തിൽ എത്തിയവരാണ് തങ്ങളെന്ന ധാരണയിലായിരിക്കണം, 99.99 % വരുന്ന അത്മായരെ കത്തോലിക്കാ സഭ സിനഡിന്പുറത്തിരുത്തിയിരിക്കുന്നത്. ഒരുകാലത്ത് അതായിരുന്നിരിക്കാം സ്ഥിതി. ഇവിടെ, സഭ ഏതു ദിശയിലേക്കാണ് പൊയ്ക്കൊണ്ടിരിക്കുന്നതെന്നും, ഒരു സാധാരണ വിശ്വാസി എത്ര സംഘർഷത്തിലാണ് ജീവിക്കുന്നതെന്നും സൂചിപ്പിക്കാനാണ് ഞാനിതെല്ലാം പറഞ്ഞത്. അനുഷ്ഠാനാചാരങ്ങൾ നിഷ്ഠയോടെ ഒരാൾ നോക്കുന്നുവെങ്കിൽ പോലും അവിടെ അവരുടെ മനസ്സുണ്ടായിരിക്കണമെന്നില്ല. അതുകൊണ്ടാണ് ഇരുളിൽനിന്ന് വെളിച്ചത്തിലേക്ക് അപരനെ നയിക്കുകയെന്ന ഭാരിച്ച ദൗത്യം കൂടി International Catholic Citizens’ Synod (ICCS) അംഗങ്ങൾ ഏറ്റെടുക്കേണ്ടതായി വരുന്നത്. ഈ ദൗത്യം ഒരു പുണ്യകർമ്മമായി കരുതിക്കൊണ്ട് അത്മായർ മുന്നോട്ടു പോവുക.

സത്യത്തിലേക്ക് മറ്റുള്ളവരെ നയിക്കുകയെന്നത് ഓരോരുത്തരുടെയും കടമയാണെന്ന് ഞാൻ കരുതുന്നു. ജീവിതത്തിലെ അസന്നിഗ്ധ ഘട്ടങ്ങളിൽ എന്ത് പറയുമെന്നോർത്ത് ആരും വിഷമിക്കണ്ട, “എന്തു പറയണമെന്നു പരിശുദ്ധാത്മാവ്‌ ആ സമയത്ത്‌ നിങ്ങളെ പഠിപ്പിക്കും.” (ലൂക്കാ 12:12). പരി. ആത്മാവ് തോന്നിക്കുന്നതുപോലെ ഞാൻ ചെയ്യുമെന്നു പറയുന്ന സഭാധികാരികൾ നമുക്കു തീർത്തും കുറവാണ്. ഇതിനെപ്പറ്റിയൊക്കെ പറഞ്ഞു ഞാൻ സമയം കളയുന്നില്ല; ദൈവേഷ്ടത്തിനനുസരിച്ച്‌ ജീവിതം നയിക്കുന്ന ചുരുക്കം ചില വിശുദ്ധരുടെ വിലാസത്തിലാണ് കേരള കത്തോലിക്കാ സഭ ഇന്നു നിലനിൽക്കുന്നത്. ഇവിടെ ബുദ്ധൻ ഉദ്ദേശിച്ച തരത്തിലുള്ള സംഘമല്ല ഉള്ളത്, യേശു ഉദ്ദേശിച്ചതുപോലുള്ള ഒരു കൂട്ടായ്മയുമല്ല സഭയിൽ നിലനിൽക്കുന്നത്. ഒരു നിയമാവലി ബന്ധിത സഭാഭരണ സംവിധാനത്തിന് വി. ബൈബിളിനെ ശരിയായി വ്യാഖ്യാനിക്കാനുള്ള കെല്പില്ല. എല്ലാം ആരുടേയോ സ്വാർത്ഥ താല്പര്യങ്ങൾക്കനുസരിച്ച് ക്രമപ്പെടുത്തപ്പെട്ടിരിക്കുന്നു.

കത്തോലിക്കാ സഭ നിലനിൽക്കുന്നത് വിശ്വാസത്തിൽ അധിഷ്ഠിതമായാണ്. ആ വിശ്വാസം ആയിരിക്കുന്നത്, ന്യായത്തിലല്ലെന്നോർക്കണം. രണ്ടായിരം വർഷങ്ങളുടെ പാരമ്പര്യമാണ് ഓരോ വിശ്വാസത്തെയും ബലപ്പെടുത്താനായി നാം ആവർത്തിക്കുന്നത്. രണ്ടായിരം വർഷങ്ങളായി സഭ മാത്രമല്ല ചെകുത്താനും ഇവിടുണ്ട് – പൂർണ്ണാരോഗ്യവാനായി. ഒരു വൈദികൻ സെമിനാരി ജീവിത കാലത്ത് സഭാപഠനങ്ങൾ എന്ന് പറയപ്പെടുന്ന കുറെ തത്വങ്ങൾ ഉള്ളിലേക്കെടുക്കുന്നു. കേട്ട് കേട്ട് ഉറപ്പിച്ചതെല്ലാം തത്ത പറയുന്നതുപോലെ മരണംവരെ അവർ ആവർത്തിച്ചുകൊണ്ടുമിരിക്കുന്നു. അതെല്ലാം സത്യമാണെന്നവർവിശ്വസിക്കുന്നതുകൊണ്ട് സത്യമായിരിക്കണമെന്നില്ലന്നവർ ചിന്തിക്കുന്നില്ല. സൃഷ്ടിയുടെ ആറു ദിവസങ്ങൾ കഴിഞ്ഞിട്ട് ഏഴാം ദിവസമാണ് കർത്താവ് വിശ്രമിച്ചതെങ്കിൽ, നമ്മുടെ വിശ്രമം ആഴ്ച്ചയുടെ ഒന്നാം ദിവസമാണ്. നമ്മുടെ വ്യാഖ്യാനമനുസരിച്ച് സൂര്യനും ചന്ദ്രനും ദിവസവും ആഴ്ച്ചയുമൊന്നുമുണ്ടാകുന്നതിനു മുമ്പേ ആരോ കലണ്ടർ അച്ചടിച്ചിരുന്നു. ദൈവം ആയിരിക്കുന്നത്, സ്ഥലകാലാതീതമായ നിത്യതയിലാണെന്നു നാം പറയുന്നു. ഞാനൊക്കെ വളർന്നത്, ഈ നിത്യതയിലെ നരകത്തിൽ പാപികളെ കത്തിക്കുന്ന ഗന്ധകത്തിൻറെയും വിറകിൻറെയുമെല്ലാം അളവ് കേട്ടാണ്. സമയമോ സ്ഥലമോ വസ്തുവോ ഇല്ലാത്ത ഈ നിത്യതയിലും നമ്മുടെ ദൈവത്തിനു താമസിക്കാൻ കൊട്ടാരങ്ങളുമുണ്ട് പാദസേവക്ക് മാലാഖാമാരുമുണ്ട്. ദൈവസ്നേഹം അനന്തമാണെന്നും വ്യവസ്ഥാധിഷ്ഠിതമല്ലെന്നും നമ്മെ പഠിപ്പിക്കുന്നു. യാതൊരു ക്രിയകൊണ്ടുംതടയാൻ പറ്റാത്തതാണ് ദൈവ സ്നേഹമെങ്കിൽ എങ്ങിനെ നാം ദൈവകോപത്തിനിരയാകും? ആർക്കും ഉത്തരമില്ല – നാം വിശ്വസിച്ചുകൊണ്ടേയിരിക്കാൻ ബാധ്യസ്ഥരാണ്. വി. ബൈബിളിലെ മനോഹരമായ ഒരുസന്ദർഭമാണ് ഡിസ്മാസ്സ് എന്ന അനുതപിക്കുന്ന കള്ളൻറെ പ്രസ്താവന (ലൂക്കാ 23:42). നിൻറെ രാജ്യത്തിലായിരിക്കുമ്പോൾ എന്നെയും കൂടെ ഓർക്കണമേയെന്നാണയാൾ യേശുവിനോട് പറഞ്ഞത്. അത്രയും തിരിച്ചറിവിലായ അയാൾ അനുതാപം കൊണ്ട് വിശുദ്ധികരിക്കപ്പെട്ടിരിക്കണം എന്ന് കരുതുന്നതിൽ എന്താണ് തെറ്റ്? യേശുവിൻറെ വലതുഭാഗത്തു കിടന്നനല്ല കള്ളനെ യേശു വിശുദ്ധനാക്കിയെന്ന് വിശ്വസിക്കാൻ സഭ നമ്മോട് പറയുന്നു. വിശ്വസിച്ചല്ലേ പറ്റൂ? പക്ഷെ, യേശു കണ്ടത് പറയുക മാത്രമേ ചെയ്തുള്ളുവെന്നാണ് ഞാൻ കരുതുന്നത്.

എൻറെ മുമ്പിലിരിക്കുന്നത് വെബ് ക്യാമറാ ആണെന്നു ഞാൻ വിശ്വസിക്കണം, ഞാൻ പറയുന്നത്‌ നിങ്ങൾ കേൾക്കുന്നുണ്ടെന്നു വിശ്വസിക്കണം …. അങ്ങിനെ നിരവധി കാര്യങ്ങൾ വെറുതേ വിശ്വസിക്കുന്നതുകൊണ്ട് ആർക്കെന്തുപ്രയോജനം? അറിവെന്നു പറയുന്നത്, ഇങ്ങിനെ സത്യമെന്നു നാം വിശ്വസിക്കുന്ന തുണ്ടുകളല്ല, പകരം അനുഭവത്തിലൂടെ പൂർണ്ണമാകുന്ന ജ്ഞാനമാണ്. ദൈവത്തിൽ നാം വിശ്വസിക്കുകയല്ല വേണ്ടത്, പകരം ദൈവത്തെ അറിഞ്ഞനുഭവിക്കുകയാണ് വേണ്ടത്. അതിന് അനുഷ്ഠാനങ്ങളും ആവശ്യമില്ല, മതം തന്നെ ആവശ്യമില്ല, അസാമാന്യ ബുദ്ധിയും ആവശ്യമില്ല. മനസ്സ് മാത്രം മതിയാവും. വിശ്വസിക്കാൻ മാത്രമുള്ളതല്ല വി. ബൈബിൾ. അറിയാൻ ബുദ്ധിമുട്ടുള്ളതൊന്നുമല്ല യേശു നമ്മോടു പറഞ്ഞ സിദ്ധാന്തങ്ങളും. ഇങ്ങിനെയൊരുസ്വതന്ത്രമായ അറിയലിൻറെ തലത്തിലേക്ക് വിശ്വാസികളെ ഇന്ന് സഭ നയിക്കുന്നുണ്ടോ?

ദൈവം സ്നേഹമാണ്; ആത്യന്തിക പരിണാമമെന്നു പറഞ്ഞാൽ, ആ സ്നേഹമായിത്തിരുകയാണ്. ഇവിടെ സർവ്വ ജനങ്ങൾക്കുമായി ഒരൊറ്റയളവിൽ തുന്നിയ കുപ്പായങ്ങളുമായി നിൽക്കുന്നു, സഭ. ഇവിടെ ആയിരിക്കുന്ന 7800 ദശലക്ഷം മനുഷ്യരും പരസ്പരംവ്യത്യസ്തരാണെന്നു നമുക്കറിയാം. കൃത്യമായും ഒരാളുടെ സൗന്ദര്യമോ കായികബലമോ സിദ്ധി ശേഷിയോ ഉള്ള മറ്റൊരാളില്ല. ഓരോരുത്തരുടെയും മാനസികാവസ്ഥയനുസരിച്ച് തെറ്റിനെയും ശരിയേയും വിലയിരുത്തുകയാണ് വേണ്ടത്. കത്തികൊണ്ട് മറ്റൊരുവൻറെ ശരീരം കീറിമുറിച്ചുവെന്നത് എല്ലായ്പ്പോഴും തെറ്റാകണമെന്നില്ല. ഒരു ഡോക്ടർ ഓപ്പറേഷൻ തിയേറ്ററിൽ അങ്ങിനെ ചെയ്യാറുണ്ട്, പട്ടാളക്കാരൻ യുദ്ധത്തിലുംഅത് ചെയ്യാറുണ്ട്. ഇന്ന് തെറ്റായത് നാളെയും തെറ്റായിരിക്കണമെന്നില്ല. ശരിയും തെറ്റും, നല്ലതും ചീത്തയുമെല്ലാം ആപേക്ഷികമാണെന്നതാണ് വസ്തുത. ഒരു കാര്യം ഒരേ സമയം ശരിയും തെറ്റുമാകാമെന്ന് ഗീതയും അടിവരയിട്ടുപറയുന്നു.

വിശ്വാസമെന്ന അവസ്ഥക്ക് ഇംഗ്ലീഷിൽ നാല് തിരിവുകളുണ്ട് – understanding, belief, faith and trust. ദൈവത്തെപ്പറ്റിയുള്ള ചെറിയൊരു മനസ്സിലാക്കൽ, ദൈവത്തിൻറെ കൈപിടിച്ചുകൊണ്ടുള്ള യാത്ര, ദൈവത്തിനു നമ്മെ ഭാഗികമായി വിട്ടുകൊടുത്തുകൊണ്ടുള്ള ഒരു ജീവിതം ഇങ്ങിനെ understanding, belief and faith-നെ മനസ്സിലാക്കുക. ഇതൊന്നും നമ്മെ ദൈവത്തോടടുപ്പിക്കാൻ പോന്നതല്ലെന്ന് എത്രപേർ ചിന്തിക്കുന്നു? നമുക്ക് വേണ്ടത് വിശ്വാസത്തിൻറെ trust തലമാണ്-പൂർണ്ണമായും ദൈവത്തിൽ വിശ്വസിക്കുകയും ആയിരിക്കുകയും ചെയ്യുന്ന ഒരവസ്ഥ. എന്ത് കിട്ടിയാലും തനിക്കതാണ് വേണ്ടിയിരുന്നതെന്നും, തനിക്കു വേണ്ടതെല്ലാം അതീവ കരുതലോടെ ദൈവം തന്നുകൊണ്ടേയിരിക്കുന്നുവെന്നുംജീവിത പ്രശ്നങ്ങളെന്നാൽ കരുത്താർജ്ജിക്കാനുള്ള അവസരങ്ങളാണെന്നുമൊക്കെ നിസ്സംശയം വിശ്വസിക്കുകയാണ് വിശ്വാസത്തിൻറെ ട്രസ്റ്റ് തലത്തിൽ സംഭവിക്കേണ്ടത്. ഒരപ്പൻറെ തോളിലിരുന്നു കൊച്ചുമകൻ നാടുകാണുന്ന ഒരനുഭവത്തിലായിരിക്കും നാമപ്പോൾ. ദൈവം നമ്മിലും നാം ദൈവത്തിലുമായിരിക്കുന്ന ഒരനുഭവതലമാണവിടെ ഉണ്ടാവുക. ആ തലത്തിലുള്ള വിശ്വാസത്തിൻറെ ഒരു തരിയാണ്, വിശ്വാസത്തിൻറെ കടുകുമണിയെന്നതുകൊണ്ട് യേശു ഉദ്ദേശിച്ചത്. ഭാഗ്യത്തിന്, എല്ലാം കൂടി ചേർത്ത് മലയാളത്തിൽ ഒരൊറ്റ വാക്കേയുള്ളു – വിശ്വാസം!

സഭാ പഠനം അനുസരിച്ച് ഭാഷ ഒന്നേയുള്ളു-എഴുതുകയും പറയുകയും വായിക്കുകയുമൊക്കെ ചെയ്യാവുന്ന ഒരു ആശയവിനിമയ സമ്പ്രദായം. ആശയ വിനിമ യം വാചികം, ഉപാംശു, മാനസം എന്നീ മൂന്നുതലങ്ങളിൽ ഏതെങ്കിലും ഒന്നിലൂടെയാവണം സംഭവിക്കുക. വാചികം ശബ്ദത്തോടെയും, ഉപാംശം നേർത്ത ശബ്ദത്തിനനുസരിച്ചുള്ള ചുണ്ടുകളുടെ ചലനത്തോടെയും, മാനസം മനസ്സിനുള്ളിലുള്ള ചിന്തകളോടെയും സംഭവിക്കുന്നു. ഇതിലേറ്റവും ശക്തം ചിന്താതലമാണ്, ഏറ്റവും ദുർബ്ബലം വാചികവും. സഭ പഠിപ്പിക്കുന്നതും ആലംബമാക്കിയിരിക്കുന്നതും ശബ്ദത്തിൻറെ ഭാഷയാണ്. ഞാൻ പറഞ്ഞുവരുന്നത് ചുരുക്കിയാൽ, സഭ രണ്ടായിരം വർഷങ്ങളായി അനുവർത്തിച്ചു പോരുന്ന മിക്ക സമ്പ്രദായങ്ങളും മാറുന്ന മനസ്സിലാക്കലുകൾക്കനുസരിച്ചുള്ള സമഗ്രമായ ഒരു മാറ്റത്തിനു വിധേയമാക്കാൻ നാം തയ്യാറാകുന്നില്ലായെങ്കിൽ, നാം പോകുന്നത് ആത്യന്തിക തകർച്ചയിലേക്ക് തന്നെയെന്നാണ്. സഭ തിരുത്തുമെന്നാരും കരുതണ്ട. ഇവിടെ ആ ദൗത്യം നിർവഹിക്കേണ്ടത് ICCS ആണ്. നേർ മാർഗ്ഗത്തിൽ ചിന്തിക്കുകയും ജീവിക്കുകയും ചെയ്യുന്ന നിരവധി സന്യാസികളും സാത്വികരായ അത്മായരും ഇവിടുണ്ട്. അവരുടെ സേവനം പ്രയോജനപ്പെടുത്തുകയെന്നതും അത്മായന് വെളിച്ചം പകർന്നുകൊടുക്കയെന്ന കർമ്മവും മറ്റാരു ചെയ്യും?

നവീകരണ ക്രിയകൾ മനുഷ്യനാവശ്യമുണ്ട്. യോഗായായാലും ധ്യാന പരിശീലനമായാലും പുതിയൊരു പരിണാമമാർഗ്ഗം ഇവിടെ രൂപം കൊള്ളേണ്ടതുണ്ട്. ക്രിസ്ത്യാനികൾക്ക് മാത്രമല്ല അത് പ്രയോജനം ആവേണ്ടതും. ഇവിടെ ധ്യാനം എന്നതുകൊണ്ട് ഞാനുദ്ദേശിക്കുന്നത്‍ കരിസ്മാറ്റിക് സർക്കസല്ല. ‘The Way of the Pilgrim’ എന്ന റഷ്യൻ പുസ്തകത്തിൽ ഒരു ക്രിസ്ത്യൻ തീർഥാടകൻ പള്ളികളെത്തന്നെ ചന്തകളുടെ ഗണത്തിലാണ് പെടുത്തിയിരിക്കുന്നത്. അപ്പോൾ പിന്നെ ധ്യാനകേന്ദ്രങ്ങളുടെ കാര്യം പറയണോ?
ആവശ്യക്കാർ വരുന്നു, ആവശ്യങ്ങൾ സാധിക്കുമെന്ന വിശ്വാസത്തിൽ ചോദിക്കുന്ന പണം കൊടുക്കുന്നു അല്ലെങ്കിൽ കുറെ കസർത്തുകൾ ചെയ്യുന്നു, പോകുന്നു.

ഇന്ന് കത്തോലിക്കാ സഭയുടെ രീതി തെണ്ടുന്നവനെ ഭിക്ഷകൊടുത്തുപ്രോത്സാഹിപ്പിക്കുകയെന്നതാണ്, അല്ലാതെ സ്വയം സമ്പാദിക്കാൻ പഠിപ്പിക്കുകയെന്നതല്ല. ഏതൊരു ജീവിത സാഹചര്യത്തിലും മൂല്യങ്ങളിൽ പതറാതെ ജീവിക്കാൻമനുഷ്യനെ വ്യക്തിഗതമായി പരിശീലിപ്പിക്കേണ്ടതുണ്ട്. ആരാണത് ചെയ്യുക? ഒരേയൊരു പ്രതീക്ഷ ICCS ആണ്. ICCS ആദ്യം ശ്രദ്ധിക്കേണ്ടത് സഭാധികാരികളുടെ കടന്നുകയറ്റങ്ങളെ പ്രതിരോധിക്കുക തന്നെയാണ് – സംശയമില്ല. KCRM ഉം JSL ഉം AMT യും പോലുള്ള കൊച്ചു കൊച്ചു കൂട്ടായ്മകൾക്ക് പോലും പലതിനെയും മാറ്റിമറിക്കാൻ കഴിയും. ഈ അടുത്ത ദിവസം, സി. ലൂസിയോട് ചോദിക്കുക, വൈദികരിലെ ക്രിമിനലിസം ഇങ്ങിനെ രണ്ട് വിഷയങ്ങളിൽ ക്ലബ് ഹൗസ് ചർച്ചകൾ JSL-ൻറെ ആഭിമുഖ്യത്തിൽ ഇവിടെ നടന്നു. KCRM എത്രയോ വർഷങ്ങളായി സത്യജ്വാലയിലൂടെ വിശ്വാസികളുടെ ഇടയിലുണ്ട്. AMT യുടെ ആഭിമുഖ്യത്തിൽഎത്ര വിഡിയോകൾ ഇറങ്ങി, എത്ര ലക്ഷങ്ങൾക്കാണ് അവയൊക്കെ മാർഗ്ഗദർശനമായത്. സമാനമായ പരിപാടികളുടെ ഓഡിയോ റിക്കോർഡിങ്ങുകളും, വിഡിയോകളും, പ്രസിദ്ധീകരണങ്ങളും ചിത്രങ്ങളുമെല്ലാം സൂക്ഷിക്കാനും, അവ ആരെപ്പോൾ ആവശ്യപ്പെട്ടാലും കാണാനുമുള്ള സൗകര്യം ചെയ്തുകൊടുക്കണമെന്ന് ICCS ഭാരവാഹികളോട് ഞാനഭ്യർത്ഥിക്കുന്നു.

ഇപ്പോഴത്തെ നിലയിൽ, മീഡിയാ നാം ആവുന്നത്ര നന്നായി പ്രയോജനപ്പെടുത്തുന്നുണ്ട്. ഇൻറർനെറ്റ് സാധ്യത അനന്തമാണെന്നുകൂടി അറിയുക. പ്രിൻറഡ്മീഡിയാ ഭാഗത്തേക്കും നാം കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. വിശിഷ്ട ഗ്രന്ഥങ്ങളുടെ ഒരു ശേഖരം നമുക്കാവാം. അത്യാവശ്യമായത് അച്ചടിച്ചു വിതരണത്തിനു തയ്യാറാക്കാനും നാം ശ്രദ്ധിക്കേണ്ടതുണ്ട് – അല്ലെങ്കിൽ, ഏതെങ്കിലും വ്യക്തിയേയോ സംഘടനയെയോ അതിനു ചുമതലപ്പെടുത്തുക. സത്യജ്വാലയുടെ സോഫ്റ്റ് കോപ്പി, ബഹു ലക്ഷങ്ങൾ വായിക്കുന്നുവെന്ന് വിവിധ പോർട്ടലുകളുടെ ഡൗൺ ലോഡ് സ്റ്റാറ്റിസ്റ്റിക്സ് കാണിക്കുന്നു.

അത്മായൻറെ എല്ലാ ആവശ്യങ്ങൾക്കും സഹായം നൽകാൻ പോന്ന ഒരു ഹെൽപ്പ് ഡസ്ക് പ്രാദേശിക തലങ്ങളിൽ രൂപീകരിക്കുന്നതിനെപ്പറ്റി നാം ചിന്തിക്കേണ്ടതുണ്ട്. ഇനി നിയമപരമായ പോരാട്ടങ്ങളുണ്ടാവും. ഞാനിന്ന് സൂചിപ്പിച്ച കാര്യങ്ങളിലും ഒപ്പം ശ്രദ്ധിക്കണമെന്ന് എല്ലാ ICCS പ്രവർത്തകരോടും ഞാനപേക്ഷിക്കുന്നു. നാം ചെയ്യാൻ പോകുന്നതിനൊന്നും മോഡലുകൾ കാണില്ല. എന്താണ് ചെയ്യേണ്ടതെന്നും പറയേണ്ടതെന്നും സ്വയം നിശ്ചയിക്കാൻശേഷിയുള്ള സ്വതന്ത്ര സുവിശേഷകരായി വളരാൻ ഓരോരുത്തരെയും നമുക്ക് പ്രാപ്തരാക്കാം. ശബ്ദമുഖരിതമായ അന്നമയ കോശത്തിൽ നിന്ന് സംതൃപ്തിയുടെ ശൂന്യമായ ആനന്ദമയകോശത്തിലേക്ക് ചുരുങ്ങി സ്വയം ഇല്ലാതാവാൻ പ്രാപ്‍തിയുള്ള ഒരു സമൂഹത്തെ നമുക്ക് വിഭാവനം ചെയ്യാം. ഓരോന്നിനെപ്പറ്റിയും ഇനിയും ഏറെ പറയാനുണ്ട്. അത് മറ്റൊരിക്കലാവട്ടെ. എല്ലാവർക്കും സമാധാനം ആശംസിക്കുന്നു, എല്ലാവർക്കും നന്ദി!

 

LEAVE A REPLY

Please enter your comment!
Please enter your name here