അഹ്മദാബാദ്: ഒന്നര ദിവസംകൊണ്ട് കളി കഴിഞ്ഞ മൊട്ടേരയിൽ പിച്ചായിരുന്നു നായകൻ. ഇന്ത്യക്ക് തകർപ്പൻ വിജയത്തിന് സഹായിച്ച പിച്ചിനെ, കണക്കറ്റ് വിമർശിച്ച് ഇംഗ്ലീഷുകാരും രംഗത്തെത്തി.
വിവാദം കടുത്തെങ്കിലും ഐ.സി.സിയും ബി.സി.സി.ഐയും ഒന്നും മിണ്ടിയിട്ടില്ല. ഇതോടെ, എല്ലാവരുടെയും കണ്ണുകൾ ഇതേ വേദിയിൽ നാലാം ടെസ്റ്റിനായൊരുക്കുന്ന പിച്ചിലേക്കാണ്. നാളെ ആരംഭിക്കുന്ന ടെസ്റ്റിലെ പിച്ചിെൻറ ഗതിനോക്കിയാവും വിവാദത്തിെൻറ രണ്ടാം ഘട്ടം.
ബൗൺസും ബാറ്റിങ്ങും
ടെൻഷനെല്ലാം പിച്ച് ക്യൂറേറ്റർക്കാണ്. ഇത്തവണയും വിവാദമുയർന്നാൽ വേദിതന്നെ വിലക്ക് നേരിട്ടേക്കാമെന്നതിനാൽ ബാറ്റിങ്ങിനെ തുണക്കുന്നതാവും പിച്ചെന്നാണ് റിപ്പോർട്ട്.
പരമ്പരയിൽ 2-1ന് മുന്നിലുള്ള ഇന്ത്യക്ക് അവസാന ടെസ്റ്റിൽ സമനിലയിലൂടെതന്നെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനൽ ടിക്കറ്റ് ഉറപ്പിക്കാം.
ബൗൺസിനെ തുണക്കുന്ന ഹാർഡ് പിച്ച് തന്നെ പ്രതീക്ഷിക്കാമെന്ന് ബി.സി.സി.ഐ അംഗം പറയുന്നു. ബൗൺസ് ലഭിക്കുന്ന പിച്ചിൽ, ബാറ്റിങ്ങും സുഖകരമാവും. ഉയർന്ന സ്കോർ തന്നെ പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറയുന്നു.
ഇന്ത്യൻ ടീമിൽനിന്നു ജസ്പ്രീത് ബുംറ ഒഴിവായതോടെ ഇശാന്തിനൊപ്പം ന്യൂബാൾ പാർട്ണറായി മുഹമ്മദ് സിറാജിന് അവസരം നൽകാനാണ് സാധ്യത.