പുണെ∙ ഭാഗ്യം, ഇന്ത്യൻ ആരാധകർ എക്കാലവും ആരാധിക്കുന്ന ആ പഴയ ധോണിയെ അനുകരിക്കാൻ ഐപിഎലിൽ ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സിന് കളിക്കുന്ന സാം കറന് കഴിഞ്ഞില്ല. വാലറ്റത്തെ കൂട്ടുപിടിച്ച് മഹാരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നിറഞ്ഞുനിന്ന കറന്റെ പോരാട്ടവീര്യത്തെ മറികടന്ന് ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് ഐതിഹാസിക ജയം. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 330 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന്, നിശ്ചിത 50 ഓവറിൽ നേടാനായത് ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 322 റൺസ് മാത്രം. വിജയം ഏഴു റൺസിന്റെ നേരിയ വ്യത്യാസത്തിന്. ‘വാലിൽക്കുത്തി’ എഴുന്നേൽക്കാനുള്ള എതിരാളികളുടെ ശ്രമം അവസാന ഓവർ വരെ ആശങ്കയുടെ മുൾമുനയിൽ നിർത്തിയെങ്കിലും, ടി.നടരാജൻ എറിഞ്ഞ 50–ാം ഓവറിൽ പിടിമുറുക്കിയാണ് ഇന്ത്യ മത്സരവും പരമ്പരയും സ്വന്തമാക്കിയത്.

വിജയത്തോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര 2–1നാണ് ഇന്ത്യ സ്വന്തമാക്കിയത്. ടെസ്റ്റ്, ട്വന്റി20 പരമ്പരകൾക്കു പിന്നാലെയാണ് ഏകദിനത്തിലും ഇന്ത്യ ഇംഗ്ലണ്ടിനെ തകർത്തുവിട്ടത്. സ്പെഷലിസ്റ്റ് സ്പിന്നർമാരില്ലാതെ ഇറങ്ങിയാണ് ഇന്ത്യ വിജയം നേടിയതെന്നതും ശ്രദ്ധേയം. കുൽദീപ് യാദവിനു പകരം ടി.നടരാജന് അവസരം നൽകിയാണ് ഇന്ത്യ കളത്തിലിറങ്ങിയത്. പോരാട്ടം വിഫലമായെങ്കിലും സാം കറനാണ് കളിയിലെ കേമൻ. ജോണി ബെയർസ്റ്റോ പരമ്പരയുടെ താരമായി.

കഴിഞ്ഞ 15 വർഷത്തിനിടെ ഇന്ത്യൻ മണ്ണിൽ ഇംഗ്ലണ്ട് ഏകദിന പരമ്പര കൈവിടുന്നത് തുടർച്ചയായ ആറാം തവണയാണ്. ഒരു സെഞ്ചുറി പോലുമില്ലാതെ ഈ മത്സരത്തിൽ ആകെ പിറന്ന 651 റൺസും റെക്കോർഡാണ്. 2002ൽ പോർട്ട് ഓഫ് എലിസബത്തിൽ ദക്ഷിണാഫ്രിക്ക – ഓസ്ട്രേലിയ മത്സരത്തിൽ ഒരു സെഞ്ചുറി പോലുമില്ലാതെ പിറന്ന 656 റണ്‍സ് മാത്രമാണ് ഇക്കാര്യത്തിൽ മുന്നിൽ. അവസാന പന്തു വരെ ഇന്ത്യയെ വിറപ്പിച്ച സാം കറൻ ഏകദിനത്തിലെ കന്നി അർധസെഞ്ചുറിയുമായി 83 പന്തിൽ ഒൻപതു ഫോറും മൂന്നു സിക്സും സഹിതം 95 റൺസോടെ പുറത്താകാതെ നിന്നു. ഏകദിനത്തിൽ എട്ടാം നമ്പറിലോ അതിനുശേഷമോ ഇറങ്ങി ഒരു താരം നേടുന്ന ഉയർന്ന വ്യക്തിഗത സ്കോറാണ് കറന്റെ 95 റൺസ്. 2016ൽ ഇംഗ്ലണ്ടിന്റെ തന്നെ ക്രിസ് വോക്സ് ശ്രീലങ്കയ്‌ക്കെതിരെയും എട്ടാമനായി ഇറങ്ങിയ 95 റൺസ് നേടിയിട്ടുണ്ട്.

∙ ‘കറന്റടിച്ചില്ല’, ഭാഗ്യം!

ഇന്നിങ്സ് പാതിവഴി പിന്നിട്ടപ്പോൾത്തന്നെ ഇംഗ്ലണ്ട് തോൽവി ഉറപ്പിച്ച മത്സരത്തിന്, സാം കറൻ വാലറ്റത്തെ കൂട്ടുപിടിച്ച് നടത്തിയ പോരാട്ടമാണ് ജീവൻ പകർന്നത്. മുൻനിരയും മധ്യനിരയും തകർന്നെങ്കിലും, വാലറ്റത്തെ കൂട്ടുപിടിച്ച് മികച്ച കൂട്ടുകെട്ടുകൾ തീർത്താണ് കറൻ ടീമിനെ താങ്ങിനിർത്തിയത്. ഏഴാം വിക്കറ്റിൽ മോയിൻ അലിക്കൊപ്പം 31 പന്തിൽ 32, എട്ടാം വിക്കറ്റിൽ ആദിൽ റഷീദിനൊപ്പം 53 പന്തിൽ 57 റൺസ്, ഒൻപതാം വിക്കറ്റിൽ മാർക്ക് വുഡിനൊപ്പം 61 പന്തിൽ 60 റൺസ് എന്നിങ്ങനെ കൂട്ടിച്ചേർത്താണ് കറൻ ഇന്ത്യയെ ഞെട്ടിച്ചത്. ഇന്ത്യൻ നായകൻ വിരാട് കോലി ബോളർമാരെ മാറിമാറി പരീക്ഷിച്ചെങ്കിലും കറന്റെ പ്രതിരോധം തകർക്കാനായില്ല. വ്യക്തിഗത സ്കോർ 22ൽ നിൽക്കെ കറന്റെ ക്യാച്ച് കൈവിട്ട ഹാർദിക് പാണ്ഡ്യയുടെ പിഴവും ഇന്ത്യയ്ക്ക് തിരിച്ചടിയായി. 49–ാം ഓവറിൽ മാർക്ക് വുഡ്, കറൻ എന്നിവരെ ഒരിക്കൽക്കൂടി ഇന്ത്യൻ ഫീൽഡർമാർ കൈവിട്ടതാണ്. ഒടുവിൽ മാർക്ക് വുഡ് അവസാന ഓവറിൽ റണ്ണൗട്ടായതോടെയാണ് ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചെത്തിയത്.

മോയിൻ അലി (25 പന്തിൽ 29), ആദിൽ റഷീദ് (22 പന്തിൽ 19), മാർക്ക് വുഡ് (21 പന്തിൽ 14) എന്നിങ്ങനെയാണ് ഇംഗ്ലിഷ് വാലറ്റക്കാരുടെ സംഭാവന. ഏകദിനത്തിലെ കന്നി അർധസെഞ്ചുറി കുറിച്ച ഡേവിഡ് മലന്റെ ഇന്നിങ്സും എടുത്തുപറയണം. 50 പന്തുകൾ നേരിട്ട മലൻ ആറു ഫോറുകൾ സഹിതം 50 റൺസെടുത്തു. ബെൻ സ്റ്റോക്സ് (39 പന്തിൽ 35), ലിയാം ലിവിങ്സ്റ്റൺ (31 പന്തിൽ 36) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. ഓപ്പണർമാരായ ജേസൺ റോയി (ആറു പന്തിൽ 14), ജോണി ബെയർസ്റ്റോ (നാലു പന്തിൽ ഒന്ന്), ക്യാപ്റ്റൻ ജോസ് ബട്‍ലർ (18 പന്തിൽ 15) എന്നിവർ നിരാശപ്പെടുത്തി.

വാലറ്റത്തിനു മുന്നിൽ വിറച്ചെങ്കിലും, ഇംഗ്ലിഷ് മുൻനിരയെയും മധ്യനിരയെയും നിഷ്പ്രഭമാക്കിയ ഇന്ത്യൻ ബോളർമാർ തന്നെ വിജയശിൽപികൾ. ആദ്യ രണ്ട് മത്സരങ്ങളിലും ഇംഗ്ലണ്ട് ബാറ്റിങ്ങിന്റെ നട്ടെല്ലായിരുന്നു ഓപ്പണർമാരെ വെറും 28 റൺസിനിടെ പുറത്താക്കി ഭുവനേശ്വർ കുമാർ നൽകിയ മിന്നുന്ന തുടക്കമാണ് ഇന്ത്യൻ വിജയത്തിൽ നിർണായകമായത്. ഭുവി 10 ഓവറിൽ 42 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. കൃത്യസമയത്ത് വിക്കറ്റുകൾ വീഴ്ത്തുന്നതിലുള്ള വിരുത് ഒരിക്കൽക്കൂടി പുറത്തെടുത്ത് നാലു വിക്കറ്റ് പിഴുത ഷാർദുൽ താക്കൂറിന്റെ പ്രകടനത്തിനും കയ്യടിക്കണം. 10 ഓവറിൽ 67 റൺസ് വഴങ്ങിയാണ് താക്കൂർ നാലു വിക്കറ്റ് പിഴുതത്. പരമ്പരയിലാദ്യമായി അവസരം ലഭിച്ച നടരാജൻ സ്റ്റോക്സിന്റെ നിർണായക വിക്കറ്റും സ്വന്തമാക്കി.

∙ മികച്ച തുടക്കം, പാളിയ ഒടുക്കം

നേരത്തെ, പതിവിനു വിപരീതമായി ആദ്യ 40 ഓവറിൽ തകർത്തടിച്ചും അവസാന 10 ഓവറിൽ ‘കരുതലോടെയും’ ബാറ്റു ചെയ്താണ് ഇന്ത്യ ഭേദപ്പെട്ട സ്കോറിലെത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 48.2 ഓവറിൽ 329 റൺസിന് എല്ലാവരും പുറത്തായി. ഓപ്പണർ ശിഖർ ധവാൻ (56 പന്തിൽ 67), ഋഷഭ് പന്ത് (62 പന്തിൽ 78), ഹാർദിക് പാണ്ഡ്യ (44 പന്തിൽ 64) എന്നിവരുടെ അർധസെഞ്ചുറി പ്രകടനങ്ങളാണ് ഇന്ത്യൻ ഇന്നിങ്സിന് കരുത്തായത്. അവസാന ഓവറുകളിൽ തകർത്തടിച്ച് 21 പന്തിൽ ഒരു ഫോറും മൂന്നു സിക്സും സഹിതം 30 റൺസെടുത്ത ഷാർദുൽ താക്കൂറിന്റെ ഇന്നിങ്സും നിർണായകമായി. അവസാന നാലു വിക്കറ്റുകൾ വെറും എട്ടു റൺസിനിടെ നഷ്ടമാക്കിയാണ് ഇന്ത്യ 329 റൺസിൽ ഒതുങ്ങിയത്.

പരമ്പരയിലാദ്യമായി തകർപ്പൻ സെഞ്ചുറി കൂട്ടുകെട്ടുമായി ഓപ്പണർമാർ ഇന്ത്യയ്ക്ക് മികച്ച തുടക്കം സമ്മാനിച്ച മത്സരത്തിൽ, അവസാന ഓവറുകളിൽ പ്രതീക്ഷിച്ച രീതിയിൽ റൺനിരക്ക് ഉയർത്താനാകാതെ പോയതോടെയാണ് ഇന്ത്യ 329 റൺസിൽ ഒതുങ്ങിയത്. സെഞ്ചുറികളൊന്നും പിറന്നില്ലെങ്കിലും സെഞ്ചുറി പിന്നിട്ട ഓപ്പണിങ് കൂട്ടുകെട്ടും സെഞ്ചുറിയുടെ തൊട്ടടുത്തെത്തിയ ഹാർദിക് പാണ്ഡ്യ – ഋഷഭ് പന്ത് കൂട്ടുകെട്ടുമാണ് ഇന്ത്യൻ ഇന്നിങ്സിന്റെ നട്ടെല്ല്. ഓപ്പണിങ് വിക്കറ്റിൽ 91 പന്തിൽനിന്ന് 103 റൺസ് അടിച്ചുകൂട്ടിയ രോഹിത് – ധവാൻ സഖ്യം, ഒരുപിടി നാഴികക്കല്ലുകളും പിന്നിട്ടു. പിന്നീട് വിക്കറ്റുകൾ കൊഴിഞ്ഞെങ്കിലും അഞ്ചാം വിക്കറ്റിൽ വെറും 73 പന്തിൽനിന്ന് 99 റൺസടിച്ച ഹാർദിക് പാണ്ഡ്യ – ഋഷഭ് പന്ത് സഖ്യമാണ് ഇന്ത്യയ്ക്ക് മികച്ച സ്കോർ ഉറപ്പാക്കിയത്.

ധവാൻ 67 പന്തിൽ 10 ഫോറുകളോടെയാണ് 67 റൺസെടുത്തത്. ഏകദിനത്തിൽ തന്റെ ഉയർന്ന സ്കോർ കണ്ടെത്തിയ പന്ത്, 62 പന്തിൽ അഞ്ച് ഫോറും നാലു സിക്സും സഹിതം 78 റൺസെടുത്തു. കഴിഞ്ഞ മത്സരത്തിൽ നേടിയ 77 റൺസിന്റെ റെക്കോർഡാണ് പന്ത് മറികടന്നത്. ഏകദിനത്തിലെ 11–ാം അർധസെഞ്ചുറി കുറിച്ച പാണ്ഡ്യ 44 പന്തിൽ അഞ്ച് ഫോറും നാലു സിക്സും സഹിതം 64 റൺസെടുത്തു.

രോഹിത് ശർമ (37 പന്തിൽ ആറു ഫോറുകളോടെ 37), ഷാർദുൽ താക്കൂർ (21 പന്തിൽ ഒരു ഫോറും മൂന്നു സിക്സും സഹിതം 30), ക്രുണാൽ പാണ്ഡ്യ (34 പന്തിൽ 25) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. അതേസമയം, ക്യാപ്റ്റൻ വിരാട് കോലി (10 പന്തിൽ ഏഴ്), കെ.എൽ. രാഹുൽ (18 പന്തിൽ ഏഴ്) എന്നിവർ നിരാശപ്പെടുത്തി. ഇംഗ്ലണ്ടിനായി മാർക്ക് വുഡ് ഏഴ് ഓവറിൽ 34 റൺസ് വഴഹ്ങി മൂന്നു വിക്കറ്റെടുത്തു. ആദിൽ റഷീദ് ഓപ്പണർമാരെ പുറത്താക്കിയെങ്കിലും 10 ഓവറിൽ 81 റൺസ് വഴങ്ങി. സാം കറൻ, റീസ് ടോപ്‍ലി, ബെൻ സ്റ്റോക്സ്, മോയിൻ അലി, ലിയാം ലിവിങ്സ്റ്റൺ തുടങ്ങി ഇംഗ്ലണ്ട് നിരയിൽ പന്തെറിഞ്ഞവർക്കെല്ലാം വിക്കറ്റ് ലഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here