ന്യൂഡൽഹി : ഐ.പി.എൽ നിറുത്തിവച്ചതിനെത്തുടർന്ന് വിവിധ ക്ളബുകളിൽ കളിച്ചുവന്ന എട്ട് ഇംഗ്ളീഷ് ക്രിക്കറ്റർമാർ നാട്ടിലേക്ക് മടങ്ങി. ജോണി ബെയർ സ്റ്റോ,ജോസ് ബട്ട്‌ലർ,സാം ബില്ലിംഗ്സ്,ക്രിസ് വോക്സ്,മൊയീൻ അലി,ജേസൺ റോയ്,സാം കറാൻ,ടോം കറാൻ എന്നിവരാണ് അഹമ്മദാബാദിൽ നിന്ന് ഡൽഹിയിലെത്തി ലണ്ടനിലേക്ക് വിമാനം കയറിയത്. ഇവർ നാട്ടിലെത്തിയതായി ഇംഗ്ളീഷ് ക്രിക്കറ്റ് ബോർഡ് അറിയിച്ചു. ഇംഗ്ളണ്ട് ഏകദിന ക്യാപ്‌ടൻ ഇയോൻ മോർഗൻ,ഡേവിഡ് മലാൻ,ക്രിസ് യോർദാൻ എന്നിവർ രണ്ട് ദിവസത്തിനകം യാത്ര തിരിക്കും.അതേസമയം ആസ്ട്രേലിയൻ താരങ്ങളെ നാട്ടിലെത്തിക്കുന്നതിന് ബി.സി.സി.ഐ വഴിതേടുകയാണ്. കളിക്കാരും ഒഫിഷ്യൽസുമടക്കം 38 ആസ്ട്രേലിയക്കാരാണ് ഇന്ത്യയിലുള്ളത്.രണ്ടാഴ്ചയെങ്കിലും ഇന്ത്യയിൽ കഴിഞ്ഞവർ പ്രവേശിക്കുന്നത് മേയ് 15വരെ ആസ്ട്രേലിയൻ സർക്കാർ വിലക്കിരിക്കുകയാണ് . ഇത് ലംഘിച്ചാൽ ജയിൽ ശിക്ഷയുണ്ടാകും. അതിനാൽ ആസ്ട്രേലിയക്കാരെ ചാർട്ടേഡ് വിമാനത്തിൽ മാൽദീവ്സിലോ ശ്രീലങ്കയിലോ എത്തിച്ച് രണ്ടാഴ്ച ക്വാറന്റൈനിൽ ഇരുത്തിയ ശേഷം ആസ്ട്രേലിയയ്ക്ക് അയ്ക്കാനാണ് ബി.സി.സി.ഐയുടെ പദ്ധതി.