സതാംപ്ടൺ: ഇന്ത്യയെ പരാജയപ്പെടുത്തി ഐ.സി.സി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടം ന്യൂസിലാൻഡ് സ്വന്തമാക്കി. മഴ രസംകൊല്ലിയായ എത്തി റിസർവ് ദിനത്തിലേക്ക് നീണ്ട മത്സരത്തിൽ എട്ടു വിക്കറ്റിനായിരുന്നു കിവീസിന്റെ വിജയം.
രണ്ടാമിന്നിംഗ്സിൽ ഇന്ത്യ ഉയർത്തിയ 53 ഓവറിൽ 139 റൺസ് എന്ന വെല്ലുവിളി 45.5 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി കിവീസ് മറികടന്നു. . ഓപ്പണർമാരായ ടോം ലാഥമിന്റെയും (9) ഡെവോൺ കോൺവെയുടെയും (19) വിക്കറ്റുകളാണ് കീവീസിന് നഷ്ടമായത് അശ്വിനായിരുന്നു വിക്കറ്റ്. ക്യാപ്ടൻ വില്ല്യംസണും (52*) റോസ് ടെയ്‌ലറും (47*) പുറത്താകാതെ നിന്നു. രണ്ട് ഇന്നിംഗ്സിലുമായി ഏഴു വിക്കറ്റ് വീഴ്ത്തിയ കൈൽ ജാമിസനാണ് ഇന്ത്യയെ തകർത്തത്.
ഒന്നാം ഇന്നിംഗിസ്ൽ ഇന്ത്യ 217 റൺസിന് ആൾ ഔട്ടായിരുന്നു, കീവിസിനെ 249 റൺസിനും ഇന്ത്യ പുറത്താക്കി. 32 റൺസായിരുന്നു കീവിസിന്റെ ലീഡ്. രണ്ടാമിന്നിംഗ്‌സിൽ ഇന്ത്യ വെറും 170 റൺസിന് പുറത്തായി. 41 റൺസ് നേടിയ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ഋഷഭ് പന്തിന് ഒഴികെ മറ്റാർക്കും ഇന്ത്യൻ നിരയിൽ പിടിച്ചുനിൽക്കാനായില്ല.