ടോക്കിയോ ഒളിമ്പിക്‌സില്‍ പുരുഷ ഹോക്കിയില്‍ ഇന്ത്യയ്ക്ക് മിന്നും ജയം. ഇന്ന് രാവിലെ നടന്ന മത്സരത്തില്‍ നിലവിലെ ജേതാക്കളായ അര്‍ജന്റീനയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഇന്ത്യ മറികടന്നു. അവസാന രണ്ട് മിനിറ്റില്‍ നേടിയ രണ്ട് ഗോളുകളാണ് ഇന്ത്യയ്ക്ക് മിന്നും ജയം സമ്മാനിച്ചത്. മത്സരത്തിന്റെ 57-ാം മിനിറ്റിലും 59-ാം മിനിറ്റിലും നേടിയ ഗോളുകളാണ് നീലപ്പടയ്ക്ക് വിജയമൊരുക്കിയത്.

വരുണ്‍കുമാര്‍, ഹര്‍മന്‍പ്രീത് സിങ്, വിവേക് സാഗര്‍ പ്രസാദ് എന്നിവരാണ് ഇന്ത്യയ്ക്കായി ഗോളുകള്‍ നെടിയത്. ആദ്യ രണ്ട് ക്വാര്‍ട്ടറുകള്‍ ഗോള്‍ രഹിതമായിരുന്നു. മൂന്നാം ക്വാര്‍ട്ടറില്‍ 43-ാം മിനിറ്റില്‍ വരുണ്‍കുമാര്‍ ഇന്ത്യയ്ക്ക് വേണ്ടി ആദ്യ ഗോള്‍ നേടി. മൂന്നാം ക്വാര്‍ട്ടര്‍ അവസാനിച്ചപ്പോള്‍ ഈ ഗോളിലൂടെ ഇന്ത്യ മുന്നിലായിരുന്നു. നാലാം ക്വാര്‍ട്ടറില്‍ അര്‍ജന്റീന ആക്രമണം അഴിച്ചുവിട്ടു. 48-ാം മിനിറ്റില്‍ മൈക്കോ കസേല്ലയുടെ ഗോളിലൂടെ അവര്‍ ഒപ്പമെത്തി.

സ്‌കോര്‍ സമനിലയായതോടെ ഇരു ടീമുകളും പൊരുതി. ഒടുവില്‍ 57-ാം മിനിറ്റില്‍ ഇന്ത്യയ്ക്ക് വേണ്ടി ദില്‍പ്രീത് സിങ് അര്‍ജന്റീനന്‍ വല കുലുക്കി. 2-1 എന്ന ലീഡ് നേടിയതോടെ ഇന്ത്യ ആത്മവിശ്വാസത്തോടെ മുന്നേറി. പിന്നീടങ്ങോട്ട് അസാമാന്യ പ്രകടനമാണ് ഇന്ത്യന്‍ താരങ്ങള്‍ പുറത്തെടുത്തത്. 59-ാം മിനിറ്റില്‍ ഹര്‍മന്‍പ്രീത് സിങ്ങിലൂടെ മൂന്നാം ഗോളും നേടി ഇന്ത്യ ജയം ആഘോഷിച്ചു. ജയത്തോടെ ക്വാര്‍ട്ടര്‍ ബെര്‍ത്ത് ഉറപ്പാക്കിയ ഇന്ത്യ നാളെ അവസാന പൂള്‍ മത്സരത്തില്‍ ജപ്പാനെ നേരിടും

LEAVE A REPLY

Please enter your comment!
Please enter your name here