മുംബയ്: ഇന്ത്യ-ന്യൂസിലാന്റ് രണ്ടാമിന്നിംഗ്സിൽ വീണ്ടും ചരിത്രം പിറന്നു. ഇന്ത്യയ്‌ക്കെതിരെ ന്യൂസിലാന്റിന്റെ ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ സ്‌കോറാണ് ഇന്ന് നേടിയത്. 62 റൺസിന് ന്യൂസിലാന്റ് ബാറ്റ്‌സ്‌മാൻമാരെയെല്ലാം തിരികെയയക്കാൻ ഇന്ത്യക്കായി. ഇന്നത്തെ ഒന്നാം സെഷനിൽ അജാസ് പട്ടേലിന്റെ മിന്നുന്ന 10 വിക്കറ്ര് നേട്ടത്തിൽ മത്സരം അവസാനിപ്പിച്ച ന്യൂസിലാന്റിന് എന്നാൽ അടുത്ത സെഷനിൽ കനത്ത തിരിച്ചടിയാണ് ഇന്ത്യൻ ബൗളർമാർ നൽകിയത്.
ഇന്ത്യ നേടിയ 325 റൺസിന് മറുപടിയുമായി ബാറ്റിംഗ് തുടങ്ങിയ ന്യൂസിലാന്റിന് മുഹമ്മദ് സിറാജിന്റെ തീപാറുന്ന ബൗളിംഗിന് മുന്നിൽ നന്നായി വിയർക്കേണ്ടി വന്നു. 20 റൺസ് എത്തുന്നതിന് മുൻപ് മൂന്ന് മുൻനിര ബാറ്റർമാരെ സിറാജ് കൂടാരം കയറ്റി. തുടർന്ന് അശ്വിന്റെയും അക്‌സർ പട്ടേലിന്റെയും മികവോടെ കന്നിവിക്കറ്ര് നേട്ടവുമായി സ്‌പിന്നർ ജയന്ത് യാദവിന്റെ പിന്തുണയോടെയും ഇന്ത്യ 62 റൺസിന് ന്യൂസിലാന്റിനെ പിടിച്ചുകെട്ടി.
മികച്ച രീതിയിൽ പന്തെറിഞ്ഞ അശ്വിൻ എട്ട് ഓവറിൽ വെറും എട്ട് റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റുകൾ നേടി. അക്‌സർ പട്ടേൽ ഒൻപത് ഓവറിൽ 14 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് നേടി. ജയന്ത് യാദവ് രണ്ടോവറിൽ 13 റൺസ് വഴങ്ങി ഒരു വിക്കറ്റ് നേടി. ഓപ്പണർ ടോം ലാഥവും(10), കൈൽ ജാമിസൺ (17) എന്നിവർ മാത്രമാണ് രണ്ടക്കം കണ്ടത്.