കേപ്ടൗണ്: ഒടുവിൽ എല്ലാ പഴികൾക്കും പരിഹാരം ചെയ്ത് ഋഷഭ് പന്ത് സെഞ്ചുറി കണ്ടെത്തി. കേപ്ടൗണിൽ സെഞ്ചുറിയുമായി പുറത്താകാതെ രക്ഷാപ്രവർത്തനം നടത്തിയ പന്തിന്റെ (198) ബലത്തിൽ ഇന്ത്യ 211 റൺസിന്റെ ലീഡ് സ്വന്തമാക്കി. ഒരു സെഷനും രണ്ട് ദിവസവും ബാക്കിനിൽക്കെ ദക്ഷിണാഫ്രിക്കയുടെ വിജയലക്ഷ്യം 212 റൺസ്.
പന്തിന്റെ സെഞ്ചുറി മാത്രമായിരുന്നു രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യക്ക് എടുത്തുപറയാൻ. പന്തിനെ കൂടാതെ കെ.എൽ രാഹുലും (10) ക്യാപ്റ്റൻ വിരാട് കോഹ്ലിയും (29) മാത്രമാണ് ഇന്ത്യൻ ഇന്നിംഗ്സിൽ രണ്ടക്കം കടന്നവർ. ദക്ഷിണാഫ്രിക്ക വിട്ടുകൊടുത്ത 28 റൺസ് എക്സ്ട്രാ കൂടിയില്ലായിരുന്നെങ്കിൽ സ്ഥിതി ഇതിലും ദയനീയമാകുമായിരുന്നു.
കോഹ്ലി ഏറെനേരം ക്രീസിൽ നിന്നെങ്കിലും റൺസ് കണ്ടെത്താൻ കഴിയാതെ വിഷമിച്ചു. 143 പന്ത് ആണ് കോഹ്ലി നേരിട്ടത്. 2016 മുതൽ, ദക്ഷിണാഫ്രിക്കയിൽ ഒരു ടെസ്റ്റ് മത്സരത്തിൽ കോഹ്ലിയെക്കാൾ കൂടുതൽ പന്തുകൾ നേരിട്ട ഒരേയൊരു സന്ദർശക ബാറ്റർ മാത്രമാണുള്ളത്. ഇംഗ്ലണ്ടിന്റെ ഡോം സിബ്ലി (2020ൽ 387 പന്ത്).
ഏകദിന ശൈലിയിൽ ബാറ്റ് വീശിയാണ് പന്ത് ദക്ഷിണാഫ്രിക്കൻ പേസർമാർക്കുമേൽ ആധിപത്യം നേടിയത്. 139 പന്ത് നേരിട്ട പന്തിന്റെ ബാറ്റിൽനിന്ന് ആറ് ഫോറും നാല് സിക്സറും പാഞ്ഞു. നാല് വിക്കറ്റ് വീഴ്ത്തിയ മാർകോ ജാൻസണും മൂന്ന് വിക്കറ്റുകൾ വീതം സ്വന്തമാക്കിയ ലുംഗി എൻഗിഡിയും കഗിസോ റബാഡയുമാണ് ഇന്ത്യയെ വരിഞ്ഞുമുറിക്കിയത്.
കേപ്ടൗണിൽ 200ന് മുകളിൽ റൺസ് ചേസ് ചെയ്തുള്ള വിജയം മൂന്ന് തവണയെ സംഭവിച്ചിട്ടുള്ളൂ. ഈ ചരിത്രമാണ് ഇന്ത്യയുടെ ഏക പ്രതീക്ഷ.