ട്വന്റി20 ലോകകപ്പ് ക്രിക്കറ്റിലെ ആവേശ പോരാട്ടത്തിൽ നായകൻ എയ്ഞ്ചലോ മാത്യൂസിന്റെ ഒറ്റയാൾ പോരാട്ടത്തിനും ലങ്കയെ രക്ഷിക്കാനായില്ല. ശ്രീലങ്കയെ 10 റൺസിന് തോൽപിച്ച് ഇംഗ്ലണ്ട് സെമിയിൽ പ്രവേശിച്ചു. സെമിയിൽ കടക്കാനാകാതെ ഗ്രൂപ്പ് എയിൽനിന്ന് ശ്രീലങ്കയും ദക്ഷിണാഫ്രിക്കയും പുറത്തായി. ഇംഗ്ലണ്ട് ഉയർത്തിയ 172 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ലങ്കയ്ക്ക് എട്ടു വിക്കറ്റ് നഷ്ടത്തിൽ 161 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. 54 പന്തിൽ 73 റൺസുമായി എയ്ഞ്ചലോ മാത്യൂസ് പുറത്താവാതെ നിന്നു. കപുഡഗേദരയും(30) തിസാര പെരേരയും(20) മാത്രമേ ലങ്കൻ നിരയിൽ പിടിച്ചുനിന്നുള്ളൂ. ഇംഗ്ലണ്ടിനുവേണ്ടി ക്രിസ് ജോർദാൻ നാലു വിക്കറ്റ് വീഴ്ത്തി.
ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ട് നാലു വിക്കറ്റ് നഷ്ടത്തിൽ 171 റൺസെടുത്തു. ഓപ്പണർ ഹെയിൽസിനെ തുടക്കത്തിലേ നഷ്ടപ്പെട്ടെങ്കിലും 37 പന്തിൽ 66 റൺസെടുത്ത ജോസ് ബട്‌ലറുടെ വെടിക്കെട്ട് ബാറ്റിങ്ങ‍് ഇംഗ്ളീഷ് നിരയ്ക്ക് പൊരുതാനുള്ള സ്കോർ സമ്മാനിച്ചു. അവസാന അഞ്ച് ഓവറിൽ ഇംഗ്ലണ്ട് 72 റൺസാണ് അടിച്ചു കൂട്ടിയത്. ഇഗ്ലണ്ടിനുവേണ്ടി ജാസൺ റോയ്(42), ജോ റൂട്ട്(25), ഇയോൺ മോർഗൻ(22) റൺസെടുത്തു. ശ്രീലങ്കയ്ക്കുവേണ്ടി ജെഫ്രി വാൻഡർസെ രണ്ടും ഹെറാത്ത് ഒരു വിക്കറ്റും വീഴ്ത്തി.