മഡ്ഗാവ്: ഈ രാത്രി മഞ്ഞപ്പട ആരാധകർ ഒരിക്കലും  മറക്കില്ല, ഉറങ്ങില്ല…ഐഎസ്എല്ലിൽ  ഫറ്റോർഡയിലെ മഞ്ഞക്കടലിനെ സാക്ഷിയാക്കി കലാശപ്പോരിലെ പെനാൽറ്റി ഷൂട്ടൗട്ടിൽ ഹൈദരാബാദിനോട് പൊരുതിക്കീഴടങ്ങി കേരള ബ്ലാസ്റ്റേഴ്സ്. 120 മിനുറ്റുകളും വിയർത്ത് കളിച്ച ശേഷം ഷൂട്ടൗട്ടിൽ 3-1 നാണ് ബ്ലാസ്റ്റേഴ്സ് തോൽവി സമ്മതിച്ചത്. വിസ്മയ സീസണിനൊടുവിൽ കിരീടത്തോളം പോന്ന റണ്ണറപ്പുമായാണ് മഞ്ഞപ്പടയുടെ  മടക്കം. ഹൈദരാബാദിൻറെ കന്നി ഐഎസ്എൽ കിരീടമാണിത്.

ബ്ലാസ്റ്റേഴ്സ് താരം ലെസ്‌കോവിച്ചിൻറെ ആദ്യ കിക്ക് കട്ടിമണി സേവ് ചെയ്തു. എന്നാൽ ജാവോ വിക്ടർ ഹൈദരാബാദിനായി ലക്ഷ്യം കണ്ടു. അതേസമയം നിഷുകുമാറിൻറെ ഷോട്ടും കട്ടിമണി തടുത്തിട്ടു. പിന്നാലെ സിവേറിയോയുടെ കിക്ക് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. ആയുഷ് അധികാരി ലക്ഷ്യം കണ്ടതോടെ മഞ്ഞപ്പട ശ്വാസം വീണ്ടെടുത്തു. ഹൈദരാബാദ് താരം ഖമാറയുടെ കിക്ക് വലയിലെത്തിയപ്പോൾ മഞ്ഞപ്പടയുടെ ജീക്സൺ സിംഗ് പാഴാക്കി. നാലാം കിക്ക് ലക്ഷ്യത്തിലെത്തിച്ച് ഹാളി ചരൺ നർസാരി ഹൈദരാബാദിന് കിരീടം സമ്മാനിച്ചു.

കിക്കോഫായി ആദ്യ മിനുറ്റിനുള്ളിൽ തന്നെ ബ്ലാസ്റ്റേഴ്സ് ആദ്യ ആക്രമണത്തിന് കുതിച്ചു. 11-ാം മിനുറ്റിൽ സൗവിക് ചക്രവർത്തിയുടെ ലോംഗ് റേഞ്ചർ ഗില്ലിൻറെ കൈകളിലൊരുങ്ങി. 15-ാം മിനുറ്റിൽ ഖബ്രയുടെ ക്രോസ് ഡയസിൻറെ തലയിൽ തലോടി പുറത്തേക്ക് പോയി. 20-ാം മിനുറ്റിൽ രാഹുൽ കെ പിയുടെ ഷോട്ട് ബാറിന് മുകളിലൂടെ കടന്നുപോയി. തൊട്ടുപിന്നാലെ ആൽവാരോ വാസ്‌ക്വസ് ഹൈദരാബാദ് ഗോൾമുഖത്ത് കനത്ത ഭീഷണിയൊരുക്കി. 30-ാം മിനുറ്റിൽ പോസ്റ്റിൻറെ വലത് ഭാഗത്തേക്ക് പതിവ് ശൈലിയിൽ ലൂണ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.


39-ാം മിനുറ്റിൽ വാസ്‌ക്വസിൻറെ ബുള്ളറ്റ് ഷോട്ട് ക്രോസ് ബാറിൽ തട്ടിത്തെറിച്ചത് മഞ്ഞപ്പടയ്ക്ക് തിരിച്ചടിയായി. തൊട്ടുപിന്നാലെ ഹൈദരാബാദിൻറെ കൗണ്ടർ അറ്റാക്കും വിജയിച്ചില്ല. ഇഞ്ചുറിടൈമിൽ ഗില്ലിൻറെ തകർപ്പൻ സേവ് രക്ഷയ്ക്കെത്തി. ഹൈദരാബാദ് സ്ട്രൈക്കർ ബെർത്തലോമ്യൂ ഒഗ്ബെച്ചെയെ പൂട്ടാൻ ബ്ലാസ്റ്റേഴ്സിനായി. ഇതോടെ ഇരു ടീമും ഗോൾരഹിതമായി ഇടവേളയ്ക്ക് പിരിഞ്ഞു.

രണ്ടാംപകുതിയുടെ തുടക്കത്തിൽ ജാവോ വിക്ടറിൻറെ ലോംഗ് റേഞ്ചർ ഗിൽ പറന്ന് തടുത്തിട്ടു. 55-ാം മിനുറ്റിൽ ഫസ്റ്റ് ഷോട്ട് കളിച്ച ഒഗ്ബെച്ചെയുടെ ലക്ഷ്യം പാളി. 62-ാം മിനുറ്റിൽ ഒഗ്ബെച്ചെയുടെ മറ്റൊരു ഷോട്ട് കൂടി പാളി. എന്നാൽ 69-ാം മിനുറ്റിൽ മലയാളിക്കരുത്തിൽ ബ്ലാസ്റ്റേഴ്സ് മുന്നിലെത്തി. കട്ടിമണിയയുടെ പ്രതിരോധം തകർത്ത ലോംഗ് റേഞ്ചറിലൂടെ രാഹുൽ കെ പി ബ്ലാസ്റ്റേഴ്സിനെ മുന്നിലെത്തിച്ചു. തൊട്ടുപിന്നാലെ ബോക്സിന് തൊട്ടുപുറത്തുനിന്ന് ഹൈദരാബാദിൻറെ മിന്നൽ ഫ്രീകിക്ക് ഗില്ലിൻറെ ഗംഭീര സേവിൽ അപ്രത്യക്ഷമായത് ബ്ലാസ്റ്റേഴ്സിനെ കാത്തു.

ഇരു ടീമും ആക്രമണം കടുപ്പിച്ചപ്പോൾ 88-ാം മിനുറ്റിൽ ടവോരയുടെ ലോംഗ് വോളി ഹൈദരാബാദിനെ ഒപ്പമെത്തിച്ചു. പിന്നാലെ നാല് മിനുറ്റ് ഇഞ്ചുറിടൈം ലഭിച്ചെങ്കിലും ടീമുകൾക്ക് മുതലാക്കാനായില്ല. മത്സരം എക്സ്ട്രാടൈമിലേക്ക് മുന്നേറിയപ്പോഴും ഗോൾ മാറിനിന്നു. 110-ാം മിനുറ്റിൽ മാർകോ ലെസ്‌കോവിച്ചിൻറെ ഗോൾലൈൻ സേവ് ബ്ലാസ്റ്റേഴ്സിന് രക്ഷയായി. ഇതോടെയാണ് മത്സരം നാടകീയമായ പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.

ലഭിച്ച അവസരങ്ങളൊന്നും വിജയത്തിലേക്കുള്ള ഗോളാക്കി മാറ്റാൻ കേരള ബ്ലാസ്‌റ്റേസിന് കഴിഞ്ഞില്ല, ഇതാണ് ഈ കീഴടങ്ങലിലേക്ക് കേരള ബ്ലാസ്‌റ്റേഴ്‌സിനെ നയിച്ചത്.
ലോകം മുഴുവനുമുള്ള മലയാളികൾ ഏറെ ആകാംഷയോടെയാണ് ഐ എസ് എല്ലിൽ കേരള ബ്ലാസ്‌റ്റേഴ്‌സ് കിരീടം ചൂടുന്ന ആ അപൂർവ്വ നിമിഷത്തിനായി കാത്തിരുന്നത്. ആ നിമിഷങ്ങൾ ആണ് നിരാശയിലേക്ക് തള്ളിവിട്ടുകൊണ്ട് ഹൈദരാബാദ് ഇടിച്ചുകയറിയത്.

അമേരിക്കയിലും, ഗൾഫ് നാടുകളിലുമായുള്ള ബ്ലാസ്റ്റേഴ്‌സ് ആരാധാകർ ഒരു ദിവസം മുന്നേ ഐ എസ് എൽ ഒരുക്കങ്ങളിലായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here