റിയാദ്: സല്‍മാന്‍ രാജകുമാരന്‍ അധികാരത്തിലെ നിർണ്ണായക ശക്തിയായി മാറിയതോടെ രാജ്യത്തിന്റെ സമസ്ത മേഖലയിലും സമൂലമായ മാറ്റങ്ങളാണ് സൗദി അറേബ്യയില്‍ കാണാന്‍ സാധിക്കുന്നത്. അത്തരമൊരു നയപരിഷ്കരണത്തിന്റെ ഭാഗമായാണ് രാജ്യത്തിന്റെ ഔദ്യോഗിക ബ്രാന്‍ഡ് അംബാസിഡറായി ലയണല്‍ മെസ്സിയെ നിയമിക്കാന്‍ സൗദി ഭരണാധികാരികള്‍ തീരുമാനിച്ചത്.
ഇപ്പോഴിതാ ക്ലബ്ബ് ഫുട്ബോളില്‍ നിന്നുള്ള ഇടവേളയില്‍ സൗദിയിലെത്തുകയും ചെയ്തിരിക്കുകയാണ് അർജന്റൈന്‍ സൂപ്പർ താരം ലയണല്‍ മെസി. ചൊവ്വാഴ്ച രാജ്യത്ത് എത്തിയ മെസിക്ക് ഉജ്വല സ്വീകരണമാണ് അധികൃതർ വിമാനത്താവളത്തില്‍ ഒരുക്കിയത്.
രാജ്യത്തേക്കുള്ള അദ്ദേഹത്തിന്റെ ആദ്യ സന്ദർശനമല്ല ഇത്, അവസാനത്തേതും ആയിരിക്കില്ല’ സെലിബ്രിറ്റിയെ രാജ്യത്തേക്ക് സ്വാഗതം ചെയ്തുകൊണ്ടുള്ള ട്വീറ്റിൽ രാജ്യത്തെ ടൂറിസം മന്ത്രി അഹമ്മദ് അൽ ഖത്തീബ് വ്യക്തമാക്കി. സൗദി അറേബ്യയിലേക്ക് മെസിയെ സ്വാഗതം ചെയ്യുന്നതില്‍ വളരെ സന്തോഷം. ഞങ്ങളുടെ ചെങ്കടലിലെ നിധികളേയും ജിദ്ദാ സീസണും പൗരാണിക ചരിത്രവും നിങ്ങള്‍ തിരിച്ചറിയാന്‍ പോകുന്നു എന്നത് ഞങ്ങളേയും വിസ്മയിപ്പിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു.
മെസി സൗദിയിലെത്തിയതിന്റെ ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. സുഹൃത്തുക്കള്‍ക്കൊപ്പം ചെങ്കടലിന്റെ തീരത്ത് ഇരിക്കുന്ന മെസ്സിയുടെ ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. അടുത്ത ദിവസം തന്നെ ജിദ്ദ സീസൺ വേദിയിലേക്ക് മെസ്സിയെത്തിച്ചേരും. ജിദ്ദ സീസൺ ആരംഭിച്ച് ആദ്യ മൂന്ന് ദിവസങ്ങളിൽ 200,000 സന്ദർശകരാണ് പരിപാടിയില്‍ പങ്കെടുത്തുത്ത്. ഈദുൽ ഫിത്തറിനോട് അനുബന്ധിച്ച് മെയ് 2 ന് ആരംഭിച്ച ഫെസ്റ്റിവൽ ജിദ്ദ ആർട്ട് പ്രൊമെനേഡും സിർക്യു ഡു സോലിയലും ആണ് സംഘടിപ്പിക്കുന്നത്.