ചെന്നൈ: ന്യൂസീലന്‍ഡ് എ ടീമിനെതിരായ മൂന്നാം ഏകദിനത്തിലും വമ്പൻ ജയം നേടി ഇന്ത്യ എ ടീം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 284 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിൽ ന്യൂസീലൻഡിന്റെ പോരാട്ടം 38.3 ഓവറിൽ 178 റൺസിന് അവസാനിച്ചു. ഇന്ത്യയ്ക്ക് 106 റൺസ് വിജയം. ന്യൂസീലൻഡിനായി വിക്കറ്റ് കീപ്പർ ബാറ്റർ ഡേൻ ക്ലീവർ അർധസെഞ്ചറി നേടി (89 പന്തിൽ 83). മറ്റു ബാറ്റര്‍മാർക്കൊന്നും തിളങ്ങാനാകാതെ പോയതോടെ കിവീസ് മൂന്നാം തോൽവി സമ്മതിച്ചു.

ക്യാപ്റ്റൻ സഞ്ജു സാംസൺ, തിലക് വർമ, ഷാർദൂൽ താക്കൂർ എന്നിവരുടെ അർധസെ‍ഞ്ചറിക്കരുത്തിലാണ് ഇന്ത്യ മികച്ച സ്കോര്‍ ഉയർത്തിയത്. 68 പന്തുകൾ നേരിട്ട സഞ്ജു 54 റൺസെടുത്തു പുറത്തായി. രണ്ടു സിക്സും ഒരു ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. ജേക്കബ് ഡഫിയു‌ടെ പന്തിൽ സഞ്ജു എൽബി‍ഡബ്ല്യു ആയി പുറത്താകുകയായിരുന്നു.

ഇന്ത്യ എ ടീമിനു വേണ്ടി മധ്യനിര താരം തിലക് വർ‌മയും ഷാർദൂൽ താക്കൂറും അർധസെഞ്ചറി തികച്ചു. 62 പന്തുകൾ നേരിട്ട തിലക് വർമ 50 റൺസെടുത്തു പുറത്തായി. 33 പന്തുകളിൽനിന്ന് 51 റണ്‍സാണ് ഷാർദൂലിന്റെ സമ്പാദ്യം. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണർ അഭിമന്യു ഈശ്വരനും ഇന്ത്യ എ ടീമിനായി തിളങ്ങി. 35 പന്തുകളിൽനിന്ന് 39 റൺസാണു താരം നേടിയത്.

ആദ്യ രണ്ടു മത്സരങ്ങൾ ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. ആദ്യ മത്സരത്തിൽ ഏഴു വിക്കറ്റിനും രണ്ടാം മത്സരത്തിൽ നാലു വിക്കറ്റിനുമായിരുന്നു ഇന്ത്യൻ ജയം.

LEAVE A REPLY

Please enter your comment!
Please enter your name here