മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ടിം പെയ്ൻ ആഭ്യന്തര ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നു. ഒക്ടോബർ 6 ന് ബ്രിസ്‌ബേനിൽ ആരംഭിക്കുന്ന ഷെഫീൽഡ് ഷീൽഡ് ടൂർണമെന്റിൽ ടാസ്മാനിയയ്ക്കായി കളിക്കും. 2017-ൽ ഒരു വനിതാ സഹപ്രവർത്തകക്ക് അയച്ച അശ്ലീല സന്ദേശങ്ങൾ പുറത്തായതോടെ, കഴിഞ്ഞ നവംബറിൽ പെയിൻ ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനം രാജിവച്ചിരുന്നു.
ഒരു വർഷത്തിന് ശേഷമാണ് ടിം പെയ്ൻ ആഭ്യന്തര ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നത്. മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റനെ ഷെഫീൽഡ് ഷീൽഡ് ടൈയ്‌ക്കുള്ള ടാസ്മാനിയയുടെ ടീമിൽ ഉൾപ്പെടുത്തി. മത്സരത്തിൽ കീപ്പറായി കളിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നേരത്തെ ടെസ്റ്റ് ക്യാപ്റ്റൻസിയിൽ നിന്ന് രാജിവച്ചതിന് ശേഷം പെയിൻ ടാസ്മാനിയയ്ക്ക് വേണ്ടി കളിച്ചിരുന്നില്ല.
താരം കഴിഞ്ഞ രണ്ട് മാസമായി തങ്ങളോടൊപ്പം പരിശീലനം നടത്തുന്നുണ്ടെന്ന് ടാസ്മാനിയ കോച്ച് ജെഫ് വോൺ പറഞ്ഞു. ലോക ക്രിക്കറ്റിലെ മികച്ച വിക്കറ്റ് കീപ്പർമാരിൽ ഒരാൾ ടീമിൽ വേണമെന്നത് ഏകകണ്ഠമായി എടുത്ത തീരുമാനമാണെന്നും വോൺ കൂട്ടിച്ചേർത്തു. 2021 നവംബറിൽ നടന്ന മത്സരത്തിലാണ് പെയ്ൻ അവസാനമായി ടാസ്മാനിയയ്ക്ക് വേണ്ടി കളിച്ചത്. തൊണ്ടയിലെ ശസ്ത്രക്രിയയ്ക്ക് ശേഷം ആഷസ് പരമ്പരയ്ക്കുള്ള ഫിറ്റ്നസ് തെളിയിക്കാനാണ് അദ്ദേഹം ഈ മത്സരം കളിച്ചത്.
മാർഷ് ഏകദിന കപ്പിനുള്ള ടാസ്മാനിയയുടെ ടീമിലും അദ്ദേഹം ഉണ്ടായിരുന്നു, എന്നാൽ നവംബർ 26 ന് മത്സര ദിവസം അദ്ദേഹം അനിശ്ചിതകാല ഇടവേളയിൽ പ്രഖ്യാപിച്ചു. പന്ത് ചുരണ്ടൽ വിവാദത്തിന് ശേഷം 2018ലാണ് അദ്ദേഹത്തിന് ഓസ്‌ട്രേലിയയുടെ ക്യാപ്റ്റൻ സ്ഥാനം ലഭിച്ചത്. ക്യാപ്റ്റനെന്ന നിലയിൽ ഓസ്‌ട്രേലിയയ്‌ക്കായി 23 ടെസ്റ്റുകളിൽ 11 എണ്ണവും പെയ്ൻ വിജയിച്ചിട്ടുണ്ട്.