Whiskey with natural ice on a oak table.

തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നാം തീയതികളിലെ ഡ്രൈ ഡേ (Dry Day) തുടരും.  ഐടി പാർക്കുകളിൽ മദ്യവില്പനശാലകൾ തുടങ്ങും.  ബ്രുവറികൾക്കും ധാന്യങ്ങളിൽ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കുന്നതിനും ലൈസൻസ് അനുവദിക്കും. മദ്യ വില്പനശാലകളിലെ തിരക്കു നിയന്ത്രിക്കാൻ കൂടുതൽ പ്രീമിയം മദ്യ കൗണ്ടറുകൾ അനുവദിക്കും. സംസ്ഥാന മന്ത്രിസഭയാണ് ഇതു സംബന്ധിച്ച പുതിയ മദ്യനയം (Liquor Policy)  അംഗീകരിച്ചത്.

ഐടി പാർക്കുകളിൽ പബുകൾ തുടങ്ങാനായിരുന്നു ആലോചനയെങ്കിലും മദ്യനയത്തിൽ അതുൾപ്പെടുത്തിയിട്ടില്ല. പകരം, ബാർ റസ്റ്റോറന്റുകൾ എന്ന പേരിലാകും മദ്യവില്പന ശാലകൾ തുടങ്ങുന്നത്. ഐ ടി പാര്‍ക്കുകളിലെ  ജീവനക്കാര്‍ക്കും അതിഥികള്‍ക്കും പ്രവൃത്തി സമയത്തിനുശേഷമുള്ള വിനോദത്തിന് അവസരമില്ലെന്ന പരാതി ഒഴിവാക്കാനാണ് നടപടി.  പാര്‍ക്കുകളിലെ  പ്രത്യേക സ്ഥലങ്ങളില്‍ കര്‍ശനമായ വ്യവസ്ഥകളോടെ മദ്യം നല്‍കുന്നതിന് പ്രത്യേക ലൈസന്‍സ് അനുവദിക്കും. സംസ്ഥാനത്തെ നിക്ഷേപ സൗഹൃദമാക്കുന്നതിന് ഇത്തരം ലൈസന്‍സുകള്‍ അനുവദിക്കേണ്ടത് ആവശ്യമാണെന്ന് മദ്യനയം വ്യക്തമാക്കുന്നു.

സംസ്ഥാനത്ത് ആവശ്യമായ വിദേശമദ്യമോ ബിയറോ ഉത്പാദിപ്പിക്കാൻ കഴിയുന്നില്ല. അതിനുള്ള പരിഹാര മാർഗമാണ് ബ്രുവറി ലൈസൻസ്. കള്ളിന്റെ ഉത്പാദനം, അന്തര്‍ജില്ല/അന്തര്‍ റെയിഞ്ച്  നീക്കം എന്നിവ നിരീക്ഷിക്കുന്നതിന് Track and Trace സംവിധാനം ഏര്‍പ്പെടുത്തും. ത്രീ സ്റ്റാർ മുതൽ ക്ലാസിഫിക്കേഷന്‍ ഉള്ള ഹോട്ടലുകള്‍ക്ക് മാത്രമാണ് നിലവില്‍ സംസ്ഥാനത്ത്  ബാര്‍  ലൈസന്‍സ്  നൽകുന്നത്. ഇതു തുടരും.  മദ്യ വില്പനശാലകളെ നീണ്ട ക്യൂവിൽ നിന്നു മോചിപ്പിക്കും. കൂടുതല്‍ എഫ്.എല്‍1 ഷോപ്പുകള്‍ വാക്ക്- ഇൻ സംവിധാനത്തോടെ നവീകരിക്കും. പൂട്ടിപ്പോയ വില്പനശാലകളും പ്രീമിയം ഷോപ്പുകളായി പുനരാരംഭിക്കും.

കശുമാങ്ങ, കൈതച്ചക്ക, ചക്ക, വാഴപ്പഴം, ജാതിതൊണ്ട് എന്നിവയിൽ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കും. കാര്‍ഷികമേഖലയുടെ പുനരുജ്ജീവനത്തിനായാണ് ധാന്യങ്ങള്‍ ഒഴികെയുള്ള കാര്‍ഷികോല്‍പ്പന്നങ്ങളില്‍ നിന്ന് വീര്യം കുറഞ്ഞ മദ്യ ഉത്പാദനത്തിന് കർഷകർക്ക് അനുമതി നൽകുന്നതെന്നു മദ്യ നയം വ്യക്തമാക്കുന്നു. വിനോദസഞ്ചാര മേഖലകളിൽ മദ്യം ലഭ്യമാക്കിയില്ലെങ്കിൽ മയക്കു മരുന്നിന്റെ ഉപയോഗം വർധിക്കുമെന്ന വിലയിരുത്തലും പുതിയ മദ്യനയത്തിലുണ്ട്. മദ്യനിരോധനം അപ്രായോഗികമായതിനാൽ മദ്യവർജനമാണ ്സർക്കാരിന്റെ ലക്ഷ്യമെന്ന് പ്രഖ്യാപിക്കുന്ന നയത്തിലാണ് പുതിയ മദ്യ വില്പനശാലകളുടെ കാര്യത്തിൽ ഉദാര സമീപനം എന്നതും ശ്രദ്ധേയം.

നിരോധനമല്ല; വർജനം

മദ്യനിരോധനം പ്രായോഗികമായി നടപ്പിലാക്കാന്‍ കഴിയില്ലെന്ന്  അനുഭവങ്ങളിലൂടെ ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണ് മദ്യവര്‍ജ്ജനം എന്ന ലക്ഷ്യത്തിലൂന്നിയിട്ടുള്ളത്. മദ്യാസക്തിക്ക് അടിമപ്പെട്ടവര്‍ക്ക് ചികിത്സ ലഭ്യമാക്കുന്നതിന് സൗകര്യങ്ങള്‍ എല്ലാ ജില്ലകളിലും അനുവദിച്ചിട്ടുണ്ട്.  അനധികൃത മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും വ്യാപനം തടയുന്നതോടൊപ്പം തന്നെ ജനങ്ങളെ ബോധവല്‍ക്കരിച്ച് മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം ഇല്ലാതാക്കുക എന്ന ദ്വിമുഖ പ്രവര്‍ത്തനമാണ്  എക്‌സൈസ് വകുപ്പ് നടപ്പിലാക്കുന്നത്.

കള്ള് ചെത്ത് സുതാര്യമാക്കും

സര്‍ക്കാര്‍ കള്ള് ചെത്ത് വ്യവസായ വികസന ബോര്‍ഡ് രൂപീകരിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്.  ഇത് സംബന്ധിച്ച് നിയമം നിയമസഭ  അംഗീകരിച്ചിട്ടുണ്ട്. ബോര്‍ഡ് പൂര്‍ണമായി പ്രവര്‍ത്തന സജ്ജമാകാത്തതിനാല്‍ 2022-23 വര്‍ഷത്തില്‍ കൂടി നിലവിലെ ലൈസന്‍സികള്‍ക്ക് ഷോപ്പുകള്‍ നടത്തുന്നതിന് അനുമതി  നല്‍കും. കള്ള് ചെത്ത് വ്യവസായ വികസന ബോര്‍ഡ് അടുത്ത  വര്‍ഷം പൂര്‍ണ തോതില്‍ പ്രവര്‍ത്തനം ആരംഭിക്കും.  പാലക്കാട് നിന്നാണ് മറ്റ് ജില്ലകളിലേക്ക് കള്ള് ചെത്തി കൊണ്ടുപോകുന്നത്.  ഇത്തരത്തില്‍ കള്ളിന്റെ ഉത്പാദനം, അന്തര്‍ജില്ല/ അന്തര്‍ റെയിഞ്ച്  നീക്കം എന്നിവ നിരീക്ഷിക്കുന്നതിന് Track and Trace സംവിധാനം ഏര്‍പ്പെടുത്തും.  ഇത് കള്ള് ചെത്ത് വ്യവസായ രംഗത്ത് കൂടുതല്‍ സുതാര്യത ഉറപ്പാക്കും.

ബാർ ലൈസൻസ് ത്രീ സ്റ്റാർ മുതൽ….

ത്രീ സ്റ്റാര്‍ മുതല്‍ ക്ലാസിഫിക്കേഷന്‍ ഉള്ള ഹോട്ടലുകള്‍ക്ക് മാത്രമാണ് നിലവില്‍ സംസ്ഥാനത്ത്  ബാര്‍  ലൈസന്‍സ് അനുവദിച്ചു വരുന്നത്.  ബാര്‍ ലൈസന്‍സ് അനുവദിക്കുന്നതില്‍ ഇത്തരം നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരുന്നതാണ്.

ബിയർ സ്വയം പര്യാപ്തയ്ക്ക് ബ്രുവറി

കേരളത്തിന് ആവശ്യമായ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യമോ, ബിയറോ ഇവിടെ ഉത്പാദിപ്പിക്കാന്‍ കഴിയുന്നില്ല.  അതിനുള്ള പരിഹാരം കേരളത്തില്‍ നിലവിലുള്ള സ്ഥാപനങ്ങളില്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുക, പുതിയ യൂണിറ്റുകള്‍ ആരംഭിക്കുക എന്നിവയാണ്.   അതുവഴി കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉള്‍പ്പെടെ സൃഷ്ടിച്ചെടുക്കാന്‍ സാധിക്കും.

ട്രാവന്‍കൂര്‍  ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സ് ലിമിറ്റഡ്  നിലവില്‍  ജവാന്‍ റം  ഉത്പാദിപ്പിക്കുന്നുണ്ട്.  എന്നാല്‍ അത് സംസ്ഥാനത്തെ മുഴുവന്‍  ആവശ്യത്തിനും മതിയാകുന്നില്ല. TSCയില്‍  പുതിയ മദ്യ നിര്‍മാണ ലൈനുകള്‍ കൊണ്ടുവരും.  മലബാര്‍ ഡിസ്റ്റിലറിയില്‍  മദ്യ ഉത്പാദനം ആരംഭിക്കുന്നതിനുള്ള  നടപടികള്‍ സ്വീകരിക്കും. നിലവിലുള്ള നിയമം അനുസരിച്ച് യോഗ്യതയുള്ളവര്‍ക്ക് ബ്രുവറി ലൈസന്‍സ് അനുവദിക്കും. മദ്യ ഉത്പ്പാദനവുമായി ബന്ധപ്പെട്ട അനുബന്ധ വ്യവസായങ്ങള്‍ കെഎസ്ബിസി ആരംഭിക്കും.  ഇത് കെഎസ്ബിസിയുടെ വരുമാനം വര്‍ദ്ധിപ്പിന്നതിനും പൊതുമേഖലയില്‍ തൊഴിലവസരം സൃഷ്ടിക്കുന്നതിനും  സഹായകരമാകും.

പഴവർഗങ്ങളിൽ നിന്ന് വീര്യം കുറഞ്ഞ മദ്യം

സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന  കശുമാങ്ങ, കൈതച്ചക്ക, ചക്ക, വാഴപ്പഴം, ജാതിതൊണ്ട് തുടങ്ങിയ പല കാര്‍ഷിക വിഭവങ്ങളും ഉപയോഗശൂന്യമായി പോകുന്നുണ്ട് ഇത്തരം കാര്‍ഷിക വിഭവങ്ങളെ മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്‍ ആക്കുന്നതിലൂടെ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും.  കാര്‍ഷികമേഖലയുടെ പുനരുജ്ജീവനത്തിനായി ധാന്യങ്ങള്‍ ഒഴികെയുള്ള തനത് കാര്‍ഷികോല്‍പ്പന്നങ്ങളില്‍ നിന്ന് വീര്യം കുറഞ്ഞ മദ്യം, വൈന്‍ ഉത്പാദിപ്പിക്കുന്നതിന് അനുമതി നല്‍കും.

ഐ ടി – വിനോസഞ്ചാര മേഖലകളിൽ മദ്യം

ഉത്തരവാദിത്ത്വത്തോടെയുള്ള വിനോദ സഞ്ചാര വികസനം ആണ് സംസ്ഥാനം ലക്ഷ്യമിടുന്നത്.   വിനോദ സഞ്ചാര മേഖലയില്‍ മയക്കുമരുന്നിന്റെ ഉപയോഗം പോലുള്ള നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഒരു കാരണവശാലും അനുവദിക്കാന്‍ കഴിയില്ല.   MICE Tourism (Meeting, Incentives, Conferences, Conventions, Exhibitions and Events)   പോലുള്ള മേഖലകളില്‍ മദ്യത്തിന്റെ ലഭ്യത ഒഴിച്ചുകൂടാന്‍  കഴിയാത്തതാണ്.  വിനോദ സഞ്ചാരികള്‍ മദ്യപിക്കുന്നതിന് വേണ്ടിയല്ല സംസ്ഥാനം സന്ദര്‍ശിക്കുന്നത്.  എന്നാല്‍  മദ്യം ലഭ്യമല്ലാത്ത സാഹചര്യം വിനോദ സഞ്ചാര മേഖലക്ക്  ഗുണം ചെയ്യുകയുമില്ല.

ഐ ടി പാര്‍ക്കുകളില്‍ അവരുടെ ജീവനക്കാര്‍ക്കും അതിഥികള്‍ക്കും പ്രവൃത്തി സമയത്തിനുശേഷമുള്ള വേളകളില്‍ വിനോദത്തിന്  അവസരം ലഭിക്കുന്നില്ല എന്ന പരാതി നിലനില്‍ക്കുന്നുണ്ട്.  ഐ ടി പാര്‍ക്കുകളിലെ ഇതിനായി നീക്കിവയ്ക്കുന്ന പ്രത്യേക സ്ഥലങ്ങളില്‍ കര്‍ശനമായ വ്യവസ്ഥകളോടെ മദ്യം നല്‍കുന്നതിന് പ്രത്യേക ലൈസന്‍സ് അനുവദിക്കും.  സംസ്ഥാനത്തെ നിക്ഷേപ സൗഹൃദമാക്കുന്നതിന് ഇത്തരം ലൈസന്‍സുകള്‍ അനുവദിക്കേണ്ടത് ആവശ്യമാണ്.

‘ക്യൂ മുക്ത’ ഔട്ട് ലെറ്റുകൾ

എഫ്എല്‍ 1 ഷോപ്പുകളിലെ തിരക്ക് കുറയ്ക്കുന്നതിന് നടപടി സ്വീകരിക്കും.  കൂടുതല്‍ എഫ്എല്‍1 ഷോപ്പുകള്‍ walk in facility സംവിധാനത്തോടെ നവീകരിക്കും.  എഫ്എല്‍1 ഷോപ്പുകളിലെ തിരക്ക് ഒഴിവാക്കുന്നതിന്, കഴിഞ്ഞ കാലങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നതും എന്നാല്‍ പൂട്ടിപോയതുമായ ഷോപ്പുകള്‍ പ്രീമിയം ഷോപ്പുകളായി പുനരാരംഭിക്കും. എക്‌സൈസ് വകുപ്പ് നല്‍കുന്ന എല്ലാ സേവനങ്ങളും 2022 ഏപ്രില്‍ 1 മുതല്‍ ഓണ്‍ലൈന്‍ വഴി ലഭ്യമാക്കും. കെ.എസ്.ബി.സി വിദേശമദ്യ ചില്ലറവില്പനശാലകളില്‍ സമഗ്രമായ കമ്പ്യൂട്ടര്‍വല്‍ക്കരണം നടപ്പിലാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here