തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്കുള്ളിലെ ഗ്രൂപ്പുമേല്‍ക്കോയ്മ തകര്‍ത്ത് ആധിപത്യം ഉറപ്പിക്കാനുള്ള ഹൈകമാന്‍ഡ് നീക്കം ലക്ഷ്യത്തിലേക്ക്. സംഘടനാ തെരഞ്ഞെടുപ്പിന് മുന്‍ഗണന നല്‍കണമെന്ന ആവശ്യം തള്ളി, ആദ്യം പുന$സംഘടനയെന്ന മുന്‍ നിര്‍ദേശത്തില്‍ ഉറച്ചുനിന്നാണ് ഹൈകമാന്‍ഡിന്റെ പിടിമുറുക്കം. ഇതോടെ ഗ്രൂപ്പുകളില്‍നിന്ന് അകന്നുനില്‍ക്കുന്ന പ്രമുഖരടക്കം കൂടുതല്‍ പേര്‍ ഹൈകമാന്‍ഡിന്റെ വിശ്വസ്തരായി മാറും. സംസ്ഥാന കോണ്‍ഗ്രസ് ഏറെക്കാലമായി എ,ഐ ഗ്രൂപ്പുകളുടെ കൈയിലാണ്. ചെറിയ ഗ്രൂപ്പുകള്‍ ഇടക്ക് വന്നെങ്കിലും നിയന്ത്രണം ഇവര്‍ക്കായിരുന്നു. ഈ ഗ്രൂപ്പുകളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ചുള്ള തീരുമാനങ്ങളേ കേന്ദ്ര നേതൃത്വത്തില്‍നിന്നുപോലും ഉണ്ടായിട്ടുള്ളൂ. പാര്‍ട്ടിയിലെയും പോഷകസംഘടനകളിലെയും പുന$സംഘടന, സ്ഥാനാര്‍ഥി നിര്‍ണയം എന്നിവയിലെല്ലാം ഇതിനായിരുന്നു പ്രാമുഖ്യം.
അതില്‍ മാറ്റം വരുത്തുകയെന്ന ലക്ഷ്യവും വി.എം. സുധീരനെ കെ.പി.സി.സി അധ്യക്ഷനാക്കുമ്പോള്‍ ഹൈകമാന്‍ഡിന് ഉണ്ടായിരുന്നു. എന്നാല്‍, അതു പൂര്‍ണമായി വിജയിപ്പിക്കാനായിരുന്നില്ല. നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിലടക്കം ഹൈകമാന്‍ഡ് ഇടപെടല്‍ കാര്യമായി നടന്നുമില്ല. ഗ്രൂപ്പുനേതാക്കളുടെ ‘ഭീഷണി’ക്കു മുന്നില്‍ ദേശീയനേതൃത്വത്തിന് കീഴടങ്ങേണ്ടി വന്നു. തെരഞ്ഞെടുപ്പ് തിരിച്ചടിയുടെ വെളിച്ചത്തില്‍ പാര്‍ട്ടി പുന$സംഘടന അനിവാര്യമാണെന്ന വികാരമാണ് ഗ്രൂപ്പുകള്‍ക്കതീതമായുള്ളത്. എന്നാല്‍, സുധീരനെ തെറിപ്പിക്കുകയാണ് ആദ്യംവേണ്ടതെന്ന നിലപാടായിരുന്നു ഗ്രൂപ്പുനേതൃത്വങ്ങളുടേത്. ഇതിനു കളമൊരുക്കാനാണ് സംഘടനാ തെരഞ്ഞെടുപ്പ് ആദ്യം വേണമെന്ന വാദമുന്നയിച്ചത്. എന്നാല്‍, ആദ്യം ബൂത്തുമുതല്‍ കെ.പി.സി.സി ഭാരവാഹി തലം വരെ പുന$സംഘടനയും പിന്നെ തെരഞ്ഞെടുപ്പും എന്നതില്‍ ഹൈകമാന്‍ഡ് ഉറച്ചുനിന്നു.
ഇരുഗ്രൂപ്പും ഒന്നിച്ച് ഉന്നയിക്കുന്നതെന്തും അംഗീകരിച്ചുകൊടുക്കുന്ന പതിവാണ് ഇതോടെ മാറുന്നത്. കേരളത്തില്‍ പിടിമുറുക്കുകയെന്ന ഹൈകമാന്‍ഡ് ലക്ഷ്യമാണ് ഇതിലൂടെ യാഥാര്‍ഥ്യമാകുന്നത്. ഇതാകട്ടെ ഗ്രൂപ്പുശക്തി ചോര്‍ത്തുന്നതും നേതാക്കള്‍ക്ക് ആശങ്ക ഉയര്‍ത്തുന്നതുമാണ്. ഗ്രൂപ്പുലീഡര്‍മാരുടെ പ്രാമുഖ്യം അവസാനിപ്പിക്കുന്നെന്ന സൂചനയാണ് ഹൈകമാന്‍ഡ് നല്‍കുന്നത്. ഇതു തിരിച്ചറിഞ്ഞാണ് പുന$സംഘടനയോടുള്ള വിയോജിപ്പില്‍നിന്നുപോലും നേതാക്കള്‍ പിന്‍വലിഞ്ഞത്. രാഷ്ട്രീയകാര്യ സമിതിയിലേക്കില്‌ളെന്ന നിലപാട് ഉമ്മന്‍ ചാണ്ടി മാറ്റുകയും ചെയ്തു. രാഷ്ട്രീയകാര്യ സമിതിയിലും ഗ്രൂപ്പുതാല്‍പര്യം മാത്രമായിരിക്കില്ല മാനദണ്ഡം.അവര്‍ നിര്‍ദേശിക്കാത്തവരും അതിലുണ്ടാവും. അതോടെ ഗ്രൂപ്പുകളില്‍നിന്ന് അകന്നുനില്‍ക്കുന്നവര്‍ കൂടുതല്‍ സ്വതന്ത്രരായി ഹൈകമാന്‍ഡിന്റെ ഗുഡ്‌ലിസ്റ്റില്‍ ഇടംപിടിക്കാന്‍ ശ്രമിക്കും