ഒരു മാസം നീണ്ടു നിൽക്കുന്ന അമേരിക്കൻ മലയാളികളുടെ ഓണാഘോഷങ്ങൾക്ക് ആശംസകൾ നേരുന്നതായി ഫൊക്കാനാ ട്രസ്റ്റി ബോർഡ് ചെയര്മാൻ പോൾ കറുകപ്പിള്ളിൽ അറിയിച്ചു. 1983 മുതൽ അമേരിക്കൻ മലയാളികളുടെ ജീവിതത്തിന്റെ ഭാഗമായി മാറിയ ഫൊക്കാനയുടെ മുപ്പത്തി മൂന്നാമത് വർഷത്തിൽ അമേരിക്കയിലെ മലയാളി സംഘടനകളുടെ ഓണാഘോഷങ്ങൾക്ക് പകിട്ട് കൂടി വന്നതല്ലാതെ ഒട്ടു പൊലിമ ചോർന്നു പോയിട്ടില്ല. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി പല സ്ഥലങ്ങളിലും പല സംഘടനകൾ ഒന്നിച്ചു ഓർമ ആഘോഷിക്കുന്നത് കേരളതീയ സംസ്കാരത്തിന്റെ തനിമയ്ക്കു മാറ്റ് കൂട്ടുന്നു. ജാതി മത വർഗ വിത്യാസം ഇല്ലാതെ എല്ലാവരും ഇവിടെ ഒരു ചിന്തയ്ക്കു മുന്നിൽ ഒന്നാകുന്നു. അതിനു ഇടയാക്കിയ അമേരിക്കൻ മലയാളി സംഘടനകൾക്കും അതിന് നേതൃത്വം നൽകിയ ഫോക്കനയ്ക്കും വലിയ പങ്കുണ്ട്. ഓണവും വിഷുവും ക്രിസ്തുമസുമൊക്കെ ഒന്നിച്ചിരുന്നുയ ആഘോഷിക്കുന്ന മലയാളികളെ അമേരിക്കയിൽ മാത്രമേ കാണുകയുള്ളു. കാരണം ഇവിടെ ഇവയെല്ലാം നമ്മുടെ ആഘോഷങ്ങൾ ആകുന്നു.
ഓണമാണ് ഒരുക്കങ്ങളുടെ കാലം. മുറ്റവും വഴിയും ചെത്തി മിനുക്കി അടിച്ചു വാരി വൃത്തിയാക്കുന്നതില്‍ തുടങ്ങുന്ന ഒരുക്കങ്ങള്‍. ഇടിയും പൊടിയും പൊടി പൂരം! മുളകും മല്ലിയും അരിയും ഇടിച്ചു പൊടിച്ചു കുപ്പികളിലും ടിന്നുകളിലും ആക്കുമ്പോള്‍ ഒരുക്കം ഏതാണ്ടു തുടങ്ങിയെന്നു പറയാം. സദ്യയ്ക്ക് വേണ്ടിയുള്ള ഒരുക്കങ്ങള്‍, ഇവയൊക്കെ കേരളത്തെക്കാൾ മനോഹരമായി നമ്മളെല്ലാം നിറഞ്ഞ മനസോടെ തയാറാക്കുന്നു. അത്തം പത്തിനു തിരുവോണം, അതിരാവിലെ വീട്ടുമുറ്റങ്ങളില്‍ നിന്നും പറിച്ചെടുത്ത പൂക്കള്‍ കൊണ്ടു കളമിടല്‍. പൂകളുടെ നാട്, നിറങ്ങളുടെ കൂടിയാട്ടം, ചുറ്റും കരവിരുത് കാണിക്കുന്ന സുന്ദരികള്‍ ഇത് ഇവിടെയും പൂത്തുലയുന്നു .
പണ്ട് രാത്രിയില്‍, നിലാ വെളിച്ചത്തില്‍ മുറ്റത്തെ മാവിന്‍ കൊമ്പില്‍ നിന്നും കീഴേക്കു കെട്ടിയിട്ട ഊഞ്ഞാലിലുള്ള ആട്ടം പ്രധാനം. ഊഞ്ഞാല്‍ ആയില്ലെങ്കില്‍ ഓണം എത്തിയില്ല. കയറില്‍ കവിളന്‍ മടല്‍ കെട്ടി, ഇരുന്നുള്ള ആട്ടം. ഈ ഊഞ്ഞാലുകൾ നാം ഇവിടെയും നമ്മുടെ കുട്ടികൾക്കായി ഒരുക്കുന്നില്ലേ. ഓണപ്പാട്ടുകള്‍, മാവേലി മന്നന്‍റെ നാളുകളിലേക്ക് ഒരു തിരിച്ചുപോക്ക്. കള്ളവും ഇല്ല ചതിയുമില്ല… കേള്‍ക്കൂ അതാണ് നമ്മുടെ നാട്. കുട്ടികള്‍ പാടുന്നു ഒപ്പം നമ്മളും അത് ഏറ്റു പാടുന്നു.
പാട്ടുകള്‍, കൂത്തുകള്‍, ഓണം പൊടി പൊടിക്കുന്ന ഗ്രാമം. ഈ ഗ്രാമ വിശുദ്ധി അമേരിക്കയിൽ എത്തിച്ചതിൽ അമേരിക്കൻമലയാളി കൂട്ടായ്‍മകൾക്കു വലിയ പങ്കുണ്ട്. ഇന്നും നാം വീട്ടിൽ ഓണം ആഘോഷിക്കുന്നതിനേക്കാൾ സംഘടനകളുടെ ഓണാഘോഷത്തിൽ പങ്കാളികൾ ആകുന്നു. അതാണ് ഓണത്തിന്റെ മഹത്വം.