മദ്യപന്മാരായ അച്ഛനും മകനും തമ്മിലുണ്ടായ അടിപിടിക്ക് തടസംനിന്ന ഗൃഹനാഥ മകന്റെ മര്‍ദനമേറ്റു മരിച്ചു. മൈലപ്ര മേക്കൊഴൂര്‍ പുത്തന്‍പുരയില്‍ മാത്തുക്കുട്ടി(മാത്യു)യുടെ ഭാര്യ മോളി(60) ആണ് മകന്‍ ഷിജുവിന്റെ മര്‍നമേറ്റു മരിച്ചത്. വൈകിട്ട് നാലോടെയായിരുന്നു സംഭവം.

മദ്യപിച്ചെത്തിയ ഷിജുവും അച്ഛനുമായി തര്‍ക്കം ഉണ്ടാകുകയും അത് അടിപിടിയിലേക്കു നീങ്ങുകയുമായിരുന്നു. ഇതു തടയാന്‍ ചെന്നതാണ് മോളി. അതിനിടെയാണ് ഇവര്‍ക്ക് മര്‍ദനമേറ്റത്. മര്‍ദനത്തിന്റെ ആഘാതത്തില്‍ അവര്‍ സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു.

മൂക്കില്‍നിന്നും ചെവിയില്‍നിന്നും രക്തം വാര്‍ന്ന നിലയിലായിരുന്നു മൃതദേഹമെന്ന് നാട്ടുകാര്‍ പറഞ്ഞു. മദ്യപിച്ച് വഴക്കുണ്ടാക്കുന്നത് സ്ഥിരം സംഭവമായതിനാല്‍ നാട്ടുകാര്‍ ആരും തന്നെ സംഭവസമയത്ത് ഇവിടേക്ക് ശ്രദ്ധിച്ചിരുന്നില്ലത്രേ. മകന്റെ മര്‍ദനത്തില്‍ തലപൊട്ടി രക്തമൊഴുകുന്ന നിലയില്‍ പുറത്തിറങ്ങിയ മാത്യുവാണ് മര്‍ദന വിവരം പുറത്തറിയിക്കുന്നത്. ഇതേത്തുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാര്‍ മദ്യ ലഹരിയില്‍ ആയിരുന്ന ഷിജുവിനെ പിടിച്ചു കെട്ടുകയും പൊലിസില്‍ വിവരം അറിയിക്കുകയും ചെയ്തു.

മാത്യുവിനെ ഉടന്‍തന്നെ ഇവര്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ പരുക്ക് ഗുരുതരമായതിനാല്‍ മാത്യുവിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ മലയാലപ്പുഴ പൊലിസാണ് ഷിജുവിനെ അറസ്റ്റ് ചെയ്ത് പത്തനംതിട്ട പൊലിസ് സ്റ്റേഷനില്‍ എത്തിച്ചത്. പ്രതി മദ്യലഹരിയില്‍ ആയിരുന്നെന്ന് പൊലിസ് പറഞ്ഞു. ഇയാളുടെ തലയ്ക്ക് നിസാര പരുക്കേറ്റിട്ടുണ്ട്.

അവിവാഹിതനായ ഇയാള്‍ രണ്ടു വര്‍ഷം മുമ്പാണ് വിദേശത്തുനിന്നു മടങ്ങിയെത്തിയത്. അമിതമായി മദ്യപിച്ചെത്തി വീട്ടില്‍ വഴക്കുണ്ടാക്കുന്നത് സ്ഥിരമായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. പ്രതിയുടെ ഇളയ സഹോദരങ്ങളായ ഷിബു, ഷിനു എന്നിവര്‍ വിദേശത്താണ്. മോളിയുടെ മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here