കഴിഞ്ഞ 2 വര്‍ഷമായി ന്യൂ ജേഴ്സിയിലെ പസ്സായിക് കൗണ്ടി ജയിലില്‍ കഴിഞ്ഞിരുന്ന മലയാളി യുവാവിനെ ജയില്‍ മോചിതാനക്കാനുള്ള ജെസ്റ്റീസ് ഫോര്‍ ഓള്‍ (ജെ.എഫ്.എ) എന്ന സംഘടനയുടെ ശ്രമം ഒടുവില്‍ ഫല സമാപ്തിയിലെത്തി എന്നുള്ളത് മലയാളികള്‍ക്കു മൊത്തം അഭിമാനിക്കാവുന്ന ഒരു സന്തോഷവാര്‍ത്തയാണ്.
2014 സെപ്തംബര്‍ മാസത്തിന്‍റെ അവസാനമാണ് പേരുവെളിപ്പെടുത്താന്‍ താല്പര്യമില്ലാത്ത 28 വയസ്സുള്ള ആ ചെറുപ്പക്കാരനെ ഏതെങ്കിലും വിധേന പോയിക്കാണുകയോ, ജയില്‍ വിമുക്തനാക്കാന്‍ ശ്രമിക്കുകയും ചെയ്യണമെന്ന അഭ്യര്‍ത്ഥനയുമായി അദ്ദേഹത്തിന്‍റെ പിതാവ് ജെ. സ്റ്റീസഫോര്‍ ഓള്‍ എന്ന സംഘടനാ ഭാരവാഹികളുമായി ഇന്‍ഡ്യയില്‍ നിന്നും ഫോണ്‍ മാര്‍ഗ്ഗവും ഇമെയിലിലൂടെയും ബന്ധപ്പെട്ടത്. തുടക്കത്തില്‍ ഈ ലേഖകനും , ജെ.എഫ്.എ യുടെ ട്രഷറര്‍ അനില്‍ പുത്തന്‍ ചിറയും പ്രസ്തുത യുവാവിനെ ജയിലില്‍ പോയി കാണുകയും ആശ്വസിപ്പിക്കുയും ചെയ്തു. തുടര്‍ന്ന ജെ.എഫ്.എ യുടെ ആത്മാര്‍ത്ഥതയുള്ള പലരും ആ ചെറുപ്പക്കാരനെ ജയിലില്‍ പോയി ആശ്വസിപ്പിക്കുകയുണ്ടായി.
തുടക്കത്തില്‍ 10 വര്‍ഷത്തെ ശിക്ഷകൊടുക്കണമെന്നാണ് പ്രോസിക്യൂട്ടര്‍ വാദിച്ചത്. ഒടുവില്‍ 2016 മെയ് 6-ാം തീയതി പാസ്സായിക് കൗണ്ടി സുപ്പീരിയര്‍ കോട്ട് ആ ചെറുപ്പക്കാരന് 5 വര്‍ഷത്തെ ജയില്‍ ശിക്ഷയും ڇമേഗന്‍ ലോڈ അനുസരിച്ച് അമേരിക്കയില്‍ താമസിക്കണമെന്നും, കൂടാതെ ആജീവാനാന്തം പരോള്‍ സൂപ്പര്‍ വിഷനില്‍ കഴിയണമെന്നും വിധിച്ചു. ഇതിനെല്ലാം പുറമെ നല്ലൊരു തുക കുറ്റത്തിന് ശിക്ഷയായി കൊടുത്തു തീര്‍ക്കണമെന്നും വിധി കല്പിച്ചിരുന്നു. വിധിയിലൂടെ മലയാളികളെല്ലാം വാസ്തവത്തില്‍ മൂക്കത്തു വിരല്‍ വച്ച് അന്ധാളിച്ചിരുന്നു പോയി.
ഏതു നിയമത്തിനും അതിന്‍റേതായ ചില പഴുതുകളുണ്ട്. നിയമത്തിന്‍റെ പഴുതുകളറിയാവുന്ന ചിലര്‍ ജെ.എഫ്.എ യില്‍ ഉണ്ടെന്നുള്ളതാണ് ആ പ്രസ്ഥാനത്തിന്‍റെ വിജയത്തിനു കാരണം. വാസ്തവത്തില്‍ ബലാല്‍സംഗമോ, കുറ്റകരമായ ശിക്ഷയ്ക്ക അര്‍ഹമായ രീതിയില്‍ സ്ത്രീപീഡനമോ ഒന്നും നടക്കാത്ത ഈ കേസില്‍ ഇങ്ങിനെ 5 വര്‍ഷത്തെ ശിക്ഷ കിട്ടാന്‍ കാരണം വക്കീല്‍ പറഞ്ഞതനുസരിച്ച് കുറ്റം സമ്മതിച്ച് പ്ലീ ബാര്‍ഗെയിനു സമ്മതിച്ചതാണ് എന്നുള്ളതാണ് സത്യം.
എന്താണെങ്കിലും ഒടുവില്‍ കൗണ്ടി ജയിലില്‍നിന്നും സ്റ്റേറ്റ് പ്രിസണിലേക്കു മാറ്റുന്നതിനിടയ്ക്ക് ഇമിഗ്രേഷന്‍ ഓഫീസര്‍മാരുടെ മുമ്പില്‍ പോലൂള്ള ഒരു ചടങ്ങുണ്ട്. ആ അവസരത്തില്‍ ബുദ്ധി പരമായ രീതിയില്‍ അവരോട് തന്‍റെ അമേരിക്കയിലെ വിസ തീര്‍ന്നുവെന്നും, നാട്ടില്‍ പോകാനാണ് ആഗ്രഹിക്കുന്നതെന്നും തുറന്നു പറഞ്ഞാല്‍ അത്തരത്തിലുള്ളവരെ നാട്ടിലേക്ക് ഡിപ്പോര്‍ട്ടു ചെയ്യുന്ന ഒരു പ്രക്രീയ അമേരിക്കയിലുണ്ട്. അമേരിക്കയില്‍ കൊലപാതകം വരെ നടത്തിയിട്ടുള്ള ഇല്ലീഗല്‍ ആയിട്ടുള്ള ക്രിമിനലുകളെ ഇത്തരത്തില്‍ അവരുടെ നാട്ടിലേക്കു തിരിച്ചയ്ക്കുന്ന ഈ പഴുത് വേണ്ട വിധത്തില്‍ ഉപയോഗിച്ചാല്‍ രക്ഷപ്പെടാനാവുമെന്ന് ജെ.എഫ്.എ ലീഗല്‍ ടീം പ്രസ്തുതയുവാവിനെ മനസ്സിലാക്കിക്കൊടുത്തിരുന്നു. അതനുസരിച്ച് ജൂലൈ മാസത്തില്‍ ഇമിഗ്രേഷനില്‍ കൊണ്ടുപോയ അവസരത്തില്‍ വേണ്ട വിധത്തില്‍ അവരെ കാര്യം ധരിപ്പിക്കാന്‍ ഒരു വക്കീലിന്‍റെ സഹായം പോലുമില്ലാതെ ആ ചെറുപ്പക്കാരനു കഴിഞ്ഞു.
അങ്ങിനെ, ഓഗസ്റ്റ് മാസത്തില്‍ ആ ചെറുപ്പക്കാരനെ ഇന്‍ഡ്യയില്ക്കു ഡിപ്പോര്‍ട്ടു ചെയ്യാനുള്ള അനുമതി ലഭിച്ചു. പക്ഷേ, ആ ചെറുപ്പക്കാരന്‍റെ പാസ്പോര്‍ട്ട് മുതലായ ട്രാവല്‍ ഡോക്കുമെന്‍റുകളും, മറ്റു് റിക്കാര്‍ഡുകളുമെല്ലാം ന്യൂജേഴ്സിയിലെ പസ്സായിക് കൗണ്ടി പ്രോസിക്യൂട്ടറുടെ കസ്റ്റഡിയില്‍ ആയിരുന്നു. അയാളാണെങ്കില്‍ അവധിക്ക് വിദേശ പര്യടനത്തിലുമായിരുന്നു. ആ ചെറുപ്പകാരനുവേണ്ടി ജെ.എഫ്.എ ലീഗല്‍ ടീം പല ഡിപ്പാര്‍ട്ടുമെന്‍റുകളിലും ഇന്‍ഡ്യന്‍ കോണ്‍സുലേറിലുമെല്ലാം ഇതു സംബന്ധിച്ച് ബന്ധപ്പെടുകയുണ്ടായി.
ഒടുവില്‍ ഡിസംബര്‍ മാസത്തില്‍ ആ ചെറുപ്പക്കാരന്‍റെ വാലറ്റു തുടങ്ങി എല്ലാ സാധനങ്ങളും ഫെഡറല്‍ ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ ഏജന്‍റിന് പ്രോസിക്യൂട്ടര്‍ കൈമാറി. അങ്ങിനെ അമേരിക്കന്‍ നിയമത്തെ മറികടക്കുന്ന വിധത്തില്‍ ന്യൂ ജേഴ്സി സുപ്പീരിയര്‍ കോര്‍ട്ട് ജഡ്ജ് സ്കോട്ട് ബന്നിയന്‍റെ ഉത്തരവിനെ കടത്തിവെട്ടി ഫെഡറല്‍ ഗവണ്‍മെന്‍റിന്‍റെ കൈകടത്തലിലൂടെ ഒരു അറ്റോര്‍ണിയുടെ പോലും സഹായമില്ലാതെ തന്നെ ആ ചെറുപ്പക്കാരനെ ഡിസംബര്‍ 21- ന് രണ്ടു ഫെഡറല്‍ ഉദ്യോഗസ്ഥന്മാരുടെ അകമ്പടിയോടെ ഡല്‍ഹിയിലുള്ള ഇമിഗ്രേഷന്‍ ആഫീസര്‍മാര്‍ക്ക് കൈമാറി. അമേരിക്കന്‍ മലയാളികളെ സംബന്ധിച്ചിടത്തോളം 2 വര്‍ഷം പോലും പൂര്‍ത്തിയാകുന്നതിനുമുമ്പ് (കോടതി വിധി 5 വര്‍ഷമായിരുന്നിട്ടും കൂടി) ആ ചെറുപ്പക്കാരനെ നാട്ടിലെത്തിക്കാന്‍ കഴിഞ്ഞത് ഒരു വന്‍ വിജയം തന്നെയാണ്.
അങ്ങിനെ ജെ.എഫ്.എ ഏറ്റെടുത്ത ഭാരിച്ച ഉത്തരവാദിത്വം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത് ഈ ന്യൂ ഇയറില്‍ ഒരു സന്തോഷ വാര്‍ത്ത തന്നെയാണ്. ഇതെപ്പറ്റി ആ ചെറുപ്പക്കാരന്‍ തുടരെത്തുടരെ ഈ ലേഖകനെയും മറ്റ് ജെ.എഫ്.എ യുടെ ഭാരവാഹികളെയും ഞങ്ങളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ച മറ്റ് നിരവധി മലയാളി സുഹൃത്തുക്കളെയും വിളിച്ചു പറഞ്ഞത് ആ ഫെഡറല്‍ ഏജന്‍റുമാര്‍ വാസ്തവത്തില്‍ തനിക്കു കൂട്ടു വന്ന മാലാഖമാര്‍ക്കു തുല്യരായിരുന്നു എന്നാണ്. സംഭവ ബഹുലമായിരുന്ന കഴിഞ്ഞ രണ്ടു വര്‍ഷത്തെ നിരന്തര പരിശ്രമം അങ്ങിനെ ഒടുവില്‍ സന്തോഷദായകമായി മാറി എന്നു ചുരുക്കം.
ഈ കേസില്‍ നിന്നും മനസ്സിലാക്കാന്‍ കഴിഞ്ഞ ചില കാര്യങ്ങള്‍ക്കൂടി ഇവിടെ സൂചിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. നിസ്സാര കുറ്റങ്ങളെ വലുതാക്കി ചിത്രീകരിച്ച്, തങ്ങളുടെ കൈയില്‍ കിട്ടുന്നവരുടെ മേല്‍ വേണ്ടാത്ത കുറ്റങ്ങള്‍ കെട്ടിച്ചമച്ച്, അവരെ കഠിനശിക്ഷയ്ക്കു വിധേയരാക്കാന്‍ ശ്രമിക്കുന്നത് അമേരിക്കയിലെ പോലീസുകാരുടെ ഒരു ക്രൂര വിനോദം പോലെ ആയി മാറിയിരിക്കുന്നതുപോലെ തോന്നുന്നു. മിക്കപ്പോഴും ഇതിന് ഇരയാകുന്നത് സാധാരണക്കാരായ ഇന്‍ഡ്യാക്കാരാണുപോലും ഇതിനെതിരെ അമേരിക്കന്‍ മലയാളികള്‍ ജാഗരൂകരായിരിക്കുക.
മറ്റൊരു പ്രധാനപ്പെട്ട കാര്യം നമ്മുടെ സമൂഹം മനസ്സിലാക്കേണ്ടത് ഇത്തരത്തിലുള്ള സംഭവങ്ങള്‍ മേലില്‍ നമ്മുടെ സമൂഹത്തില്‍പ്പെട്ടവര്‍ക്ക് ഉണ്ടാകുമ്പോള്‍ ആദ്യമെ തന്നെ വക്കീലിനെ കണ്ടുപിടിച്ച് അവരെ കേസ് ഏല്‍പ്പിക്കുക എന്നുള്ളതായിരിക്കരുത്. ന്യായമായ ഒരു കേസ് ആണെങ്കില്‍ ജനങ്ങള്‍ സംഘടിപ്പിച്ച് ആദ്യമെ തന്നെ ശബ്ദം വയ്ക്കണം. അതും കേസ് കോടതിയില്‍ എത്തുന്നതിനുമുമ്പു തന്നെ അങ്ങനെ ചെയ്താല്‍ ഡിസ്ട്രിക്ട് അറ്റോര്‍ണിമാരെ സമ്മര്‍ദ്ദം ചെലുത്തി കേസിന്‍റെ കാഠിന്യം കുറപ്പിക്കാന്‍ കഴിയും. പബ്ലിക്ക് സംഘടിച്ചാല്‍ അത് തങ്ങള്‍ക്ക് നല്ലതല്ലെന്ന് ഡിസ്ട്രിക്ട് അറ്റോര്‍ണിമാര്‍ക്കും, എന്തിനോറെ സ്റ്റേറ്റ് അറ്റോര്‍ണി ജനറലിനും അറിയാം. കാരണം അടുത്ത തെരഞ്ഞടുപ്പില്‍ അവര്‍ക്ക് ജനങ്ങളുടെ വോട്ടു കിട്ടിയില്ലെങ്കില്‍ അധികാരത്തില്‍ വരാന്‍ കഴിയുകയില്ല എന്നവര്‍ക്കറിയാം. എല്ലാം കഴിഞ്ഞിട്ട് ശബ്ദം വച്ചിട്ട് ഒരു കാര്യവുമില്ല. പ്രത്യേകിച്ച് വക്കീലമന്മാരെ നിയോഗിച്ചശേഷം ജനത്തിന് ശബ്ദിക്കാന്‍ കഴിഞ്ഞെന്നു വരുകയില്ല.
മൂന്നാമത്തെ സുപ്രധാനമായ ഒരു കാര്യം നമ്മള്‍ സംഘടിതരാണെങ്കില്‍ വക്കീലന്മാരുമായി നമുക്ക് വിലപേശാനാവും. നമ്മള്‍ അസംഘടിതാണെന്നു കണ്ടാല്‍ അറ്റോര്‍ണിമാര്‍ക്ക് പണം കൊയ്തെടുക്കാന്‍ എളുപ്പവുമാണ്.
നാലാമത് ഒരു കാര്യം നാം പറയുന്നതു പോലെ കേള്‍ക്കുന്ന വക്കീലന്മാരുണ്ടെങ്കില്‍ തുടക്കത്തില്‍ ത്തന്നെ അവരോടും വിവരം ധരിപ്പിക്കുക എങ്കില്‍ എപ്പോഴും നമുക്കു ഗുണകരമായിരിക്കും വിധി വരുക.
അവസാനമായി പറയാനുള്ളത് നമ്മുടെ ഇടയില്‍ത്തന്നെ പല അഭിപ്രായങ്ങളുണ്ടായാല്‍ത്തന്നെ അത് നാം നിയോഗിക്കുന്ന അറ്റോര്‍ണി ഒരു കാരണവശാലും അറിയാതിരിക്കുക എന്നുള്ളതാണ്. പലര്‍ തല്ലിയാല്‍ പാമ്പു ചാവുകയില്ല എന്നു പറയുന്നതുപോലെ പലരും പല അഭിപ്രായം പറായിതിരിക്കുക. വിവരമുള്ളവര്‍ പറയുന്നതു കേള്‍ക്കുക. അതല്ലെങ്കില്‍ മിണ്ടാതിരിക്കുക. നമ്മുടെ ബലഹീനത മനസ്സിലായാല്‍ അറ്റോര്‍ണിമാര്‍ക്കു കുശാലായി എന്നു ചുരുക്കം.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ജെ.എഫ്. എ യുടെ ആത്മാര്‍ത്ഥതയുള്ള പ്രവര്‍ത്തകര്‍ സഹിച്ച കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും എഴുതിയാല്‍ തീരാത്തതാണ്. മറ്റു പല സംഘടനകളില്‍ നിന്നും വിഭിന്നമായി, ആരില്‍ നിന്നും പണം പോലും പിരിക്കാതെയാണ് ജെ.എഫ്.എ കാര്യങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നതും. ജെ.എഫ്.എ യുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്‍തുണ നല്‍കിയവരിലധികവും സാധാരണക്കാരാണ്. ചുരുക്കം ചില സാമൂഹ്യ നേതാക്കളൊഴികെ അവരുടെയെല്ലാം പേരുകള്‍ പലപ്പോഴായി പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതിനാല്‍ ഈ അവസരത്തില്‍ വീണ്ടും എടുത്തു പറയുന്നില്ല.
ജെ.എഫ്.എ യ്ക്ക് ഇന്ന് പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത ഒരു വെബ്സൈറ്റും, ഫേസ് ബുക്ക് പേജുമുണ്ട്. ഇവ രണ്ടും ഏറ്റെടുത്തു നടത്താന്‍ സന്മനസ്സുള്ളവര്‍ മുമ്പോട്ടും വന്നിരുന്നുവെങ്കില്‍ ജെ.എഫ്. എ യ്ക്ക് കുറെകൂടി ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ കഴിയുമായിരുന്നു.
ജെ.എഫ്. എ യുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും ദൈവീകമായ ഇടപെടലുകള്‍ ഇതിനുമുമ്പും ഉണ്ടായിട്ടുണ്ട് എന്നുള്ളത് ജെ.എഫ്. എ യുടെ ചരിത്രം നിരീക്ഷിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കും. ധാരാളം ആള്‍ക്കാരുടെ നിരന്തരമായ പ്രാര്‍ത്ഥനയും ഇക്കാര്യത്തില്‍ ഉണ്ടായിട്ടുണ്ട്. ഫിലാഡന്‍ഷിയ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ക്യൂന്‍ മേരി പ്രാര്‍ത്ഥനാ ഗ്രൂപ്പ് എടുത്തു പറയത്തക്കതാണ്. പ്രാര്‍ത്ഥന ഒന്നുക്കൊണ്ടുമാത്രമാണ് തങ്ങള്‍ക്ക് തങ്ങളുടെ പ്രീയമകനെ ഇത്രപെട്ടെന്ന് കിട്ടാന്‍ കാരണമെന്ന് ആ ചെറുപ്പക്കാരന്‍റെ അച്ചനും അമ്മയും നിറകണ്ണുകളോടെ ഈ ലേഖകനോടു പറയുകയുണ്ടായി. അങ്ങിനെ അവരുടെ 2016 ലെ ക്രിസ്തുമസ് സന്തോഷത്തിന്‍റെയും സമാധാനത്തിന്‍റെയും ദിനങ്ങളായി മാറി.
ചുരുക്കത്തില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി ഈ ചെറുപ്പക്കാരനെ ജയിലില്‍ നിന്നും മോചിതനാക്കാന്‍ ഏറ്റവും കൂടുതല്‍ പരിശ്രമിച്ച അതില്‍ പുത്തന്‍ ചിറ എന്ന ചെറുപ്പക്കാരന്‍, താന്‍ അറിയുകപോലുമില്ലാത്ത ഒരു ചെറുപ്പക്കാരനുവേണ്ടി സഹിച്ച ത്യാഗങ്ങള്‍, എത്ര മാത്രമാണെന്ന് മനസ്സിലാക്കിയ ഈ ലേഖകന്, ജെ.എഫ്.എ യുടെ എല്ലാമെല്ലാമാണ്. അനില്‍ പുത്തന്‍ചിറ എന്ന് എടുത്തു പറയാതിരിക്കാന്‍ വയ്യ. അനിലിനെപ്പോലുള്ളവരാണ് വാസ്തവത്തില്‍ ഇന്ന് നമ്മുടെ സമൂഹത്തിനാവശ്യം.
ശബ്ദമില്ലാത്തവരുടെ ശബ്ദം എന്നറിയപ്പെടുന്ന ജെ.എഫ്. എ യുടെ പ്രവര്‍ത്തകര്‍ ഇന്ന് അമേരിക്കയുടെ പല ഭാഗങ്ങളിലുമുണ്ട് എന്നുള്ളത് സന്തോഷകരമാണ്. സാമൂഹ്യ നീതിക്കുവേണ്ടി നിലകൊള്ളുക എന്ന ഉദ്ദേശത്തോടെ രൂപകല്പന ചെയ്ത ഈ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാന്‍ താല്പര്യമുള്ളവര്‍ക്ക് , അവര്‍ ഏതു വിഭാഗത്തില്‍പ്പെട്ടവരാണെങ്കിലും ഇതിലേയ്ക്കു കടന്നു വരാവുന്നതാണ്.
ഞങ്ങളോടൊപ്പം പല തവണ കോടതിയില്‍ വരുകയും , മീഡിയകളിലൂടെ ജനങ്ങളെ ബോധവല്‍ക്കരണം നടത്തുകയും ചെയ്ത അനിയന്‍ ജോര്‍ജ്ജ്, പ്രവാസിമലയാളി ചാനലിന്‍റെ സുനില്‍ ട്രൈസ്റ്റാര്‍, അശ്വമേധത്തിന്‍റെ മധു കൊട്ടാരക്കര, ജെ.പി.എം സൂസീന്‍റെ ജോയിച്ചന്‍ പുതുക്കളം, ഇ-മലയാളി ജോര്‍ജ്ജ് ജോസഫ്, മലയാളം ഡയിലി ന്യൂസിന്‍റെ മൊയ്തീന്‍ പുത്തന്‍ചിറ തുടങ്ങിയവര്‍ക്കും ഞങ്ങളോടു സഹകരിച്ച എല്ലാ സാമൂഹ്യ നേതാക്കള്‍ക്കും ജെ.എഫ്. എ യുടെ കൂപ്പുകൈ.
ജെ.എഫ്.എ യ്ക്കു വേണ്ടി വാര്‍ത്ത തയ്യാറാക്കിയത്. തോമസ് കുവള്ളൂര്‍
Website: 222.JFA AMERICA.Com
Email: TJkoovallloorelive.com
January 17, 2017.