അഗ്നിശില

——————————–+———————

മീനാക്ഷിവിദൂരതയിലേക്കുനോക്കിയിരിക്കുകയാണ്.

താൻ ‘വടക്കേടം’ വീട്ടിലേക്ക് വലതുകാൽ വച്ചുവരുന്ന സമയത്ത് ചെറിയ ഒരു തൈമാവ് ആയിരുന്ന തേൻമാവ് നിറയെ ചില്ലകളായി, നിറയെ മാങ്ങകൾ, പക്ഷികളുടെ കലപില ശബ്ദം, അണ്ണാരക്കണ്ണന്റെ തിമിർത്തു മറയൽ, ഇവയൊക്കെ കാണാം.
താഴെ മാവിൻചുവട്ടിൽ അയൽപക്കത്തെകുട്ടികൾ കളിവീട് ഉണ്ടാക്കി കളിക്കുന്നുണ്ട്. ചെലക്കാടൻപക്ഷിയുടെ ചെലപ്പ് കേൾക്കാം. “ഹോ വഴക്കാളിപക്ഷി വന്നു, ഇന്നിവിടെ സ്വൈര്യം ഉണ്ടാകില്ല”.

രാവിലെ അശോകേട്ടൻ ഇറങ്ങിയതാണ്.കലി തുള്ളിയുള്ള ഇറക്കമായിരുന്നു.

“മോളേ കമലാക്ഷീ നീ ,അവിടെ എന്തെടുക്കുവാ “, ദേവകിയമ്മ നീട്ടി വിളിച്ചതു കേട്ട് മീനാക്ഷി ഞെട്ടിയുണർന്നു.
“ആ ധന്വന്തരംകുഴമ്പ് ,ഇങ്ങെടുത്തു കൊണ്ടു വാ, മോളേ”.മീനാക്ഷി കുഴമ്പ് ദേവകിയമ്മയുടെ കാൽമുട്ടിൽ തടവി.

തന്റെകാൽ കുളത്തിൻപടവിൽ തട്ടി ഉളുക്കിയപ്പോൾ അശോകേട്ടന്റെ കരസ്പർശം ഒരുപാട് ആഗ്രഹിച്ചിരുന്നു. ‘എന്റെ വിധി’ മീനാക്ഷി നെടുവീർപ്പിട്ടു.

നിതംബംമറയ്ക്കുന്നമുടിയുംതാമരക്കണ്ണുകളുമായുള്ള സുന്ദരിയാണ് മീനാക്ഷി. പനങ്കുലപോലൊരുഗ്രാമീണ സുന്ദരി.

പലരാത്രികളും അശോകേട്ടന്റെ സാമീപ്യം ആഗ്രഹിച്ചിട്ടുണ്ട്.
പക്ഷേനിർവ്വികാരതയോടെകിടക്കുന്ന അശോകേട്ടനെയാണ് കാണാറ്. മുല്ലപ്പൂവിന്റെ നറുമണവുമായി എത്രയോനാളുകൾ ആഗ്രഹിച്ചു കിടന്നിട്ടുണ്ട്.

പക്ഷേ അയാൾക്ക് എന്നും തുളസിയായിരുന്നല്ലോ ഉള്ളിന്റെയുള്ളിൽ.

കളികൂട്ടുകാരായി കുളക്കടവിലും അമ്പലമുറ്റത്തും ഓടിക്കളിച്ചിരുന്ന കാലം.
“അശോകേട്ടാ”എന്നു വിളിക്കുമ്പോഴേക്കും ഓടിയെത്തുമായിരുന്നു. മാവിൻ ചുവട്ടിൽനിന്നുംമണ്ണപ്പംചുട്ടുകളിച്ചുംഅൽമരച്ചുവട്ടിൽഒളിച്ചിരുന്ന്തുളസിയെ പേടിപ്പിച്ചും ആ ഗ്രാമത്തിലൂടെ കളിച്ചു വളർന്നവർ.

പക്ഷേ, അഛൻ ഭാസ്ക്കൻപിള്ളക്ക് വല്ലാത്ത ഒരുദേഷ്യമായിരുന്നു അശോകനെയുംതുളസിയെയും കണ്ടാൽ. “അശോകാവടക്കേപ്പുറത്ത് പോ..”, ആ അലർച്ചയിൽ പേടിച്ചരണ്ട മാൻപേടയെപ്പോലെ തുളസി ഓടിപ്പോകുമായിരുന്നു.
രാത്രിയിൽ കാവിലെഉത്സവത്തിനു പോയിവരുമ്പോഴാണ്‌ തുളസി ആ നെഞ്ചിലെചൂട് അറിഞ്ഞിരുന്നത്.
ചെമ്പകപ്പൂമരത്തിന്റെ ചുവട്ടിൽ നിന്നും തുളസി തേങ്ങി, ” എന്താ അഛൻ ഇങ്ങനെ പെരുമാറുന്നത്”,
“എല്ലാം ശരിയാകും, അടുത്ത വർഷത്തെ കാവിലെപാട്ടിന് നീ എന്നോടൊപ്പം, എന്റേതു മാത്രമാകും”.

തുളസിയുടെശരീരം അമ്പലക്കുളത്തിൽ നിന്നും ഉയർത്തിയെടുക്കുമ്പോൾ അശോകന്റെശരീരവുംമനസ്സുംമരവിച്ചിരുന്നു.

ചെമ്പകമരത്തിന്റെ ചുവട്ടിലും അമ്പലകുളക്കടവിലും അയാൾ പോയിരിക്കും തുളസിയെ പ്രതീക്ഷിച്ച്.

ദേവകിയമ്മ മാനസികമായി തളർന്നു പോയിരുന്നു.

അതുകൊണ്ടാണല്ലോ,” നീ പുടവ കൊടുത്ത്,പെണ്ണിനെ കൊണ്ടുവന്നില്ലെങ്കിൽ, എന്നെയും അമ്പലക്കുളത്തിലെ പായൽ പടർപ്പുകൾക്കിടയിൽ കാണേണ്ടി വരുമെന്ന്”, പറഞ്ഞപ്പോൾ അശോകൻ വഴങ്ങിയതും.

ദേവകിയമ്മയും അവരുടെ മൂത്ത സഹോദരൻ ശങ്കുണ്ണിയുമായിരുന്നു മീനാക്ഷിയെ പോയിക്കണ്ടത്.
നിശ്ചയത്തിന്റെ അന്നാണ് അവളെ കാണുന്നത്.

ആദ്യരാത്രിയിൽ മുല്ലപ്പൂവും ചൂടി ഒരു പാട് സ്വപ്നങ്ങളും പ്രതീക്ഷകളുമായി വന്ന തനിക്ക് മുറ്റത്തെ ചെമ്പക മരച്ചുവട്ടിൽ ഇരിക്കുന്ന അശോകേട്ടനെയാണ് കാണാൻ കഴിഞ്ഞത്.
ഇരുപത്തിരണ്ടു വർഷമായിട്ടും ഇന്നും തുടരുന്നു.

ഏതൊരു പെണ്ണും ആഗ്രഹിക്കുന്ന സാമീപ്യം. രാത്രിയിലെ ചീവീടുകളുടെശബ്ദത്തിൽ തന്റെ ഉടലിൽനിന്നുയർന്ന നിശ്വാസം അശോകേട്ടൻ, കേൾക്കാത്തതാണോ?
ഒരിക്കലും അശോകേട്ടനോട് ഒന്നും ചോദിച്ചിട്ടില്ല.

രാവിലെ കുളിച്ച് ഈറനണിഞ്ഞ് തുളസിത്തറയിൽ വെള്ളവുമൊഴിച്ച്, അമ്പലത്തിൽ അശോകേട്ടനോടൊപ്പം പോകുമ്പോൾ, അസൂയയോടെയാണ്,ആദ്യമൊക്കെ കാണുന്നവർ നോക്കിയിരുന്നത്.

വർഷവുംമാസങ്ങളും കടന്നു പോയപ്പോൾ ‘വിശേഷം ആയില്ലേ’?എന്ന ചോദ്യം കേട്ട് മടുത്തുപോയി.

“ഏതെങ്കിലും നല്ല ആശുപത്രിയിൽ പോയിക്കാണിക്ക് അശോകാ”, എന്ന അമ്മാവൻ ശങ്കുണ്ണിയുടെ അഭിപ്രായം കേൾക്കുമ്പോൾ മീനാക്ഷിയുടെ മനസ്സ് തേങ്ങുകയായിരുന്നു.

പ്രതീക്ഷയോടെ ദമ്പത്യത്തിലേക്ക് കടന്ന യൗവനയുക്തയായ പെണ്ണിന്റെ തേങ്ങൽ.
എന്നെങ്കിലുമൊരിക്കൽഎല്ലാംനേരെയാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.

“മൂത്തയാളായ നിന്നെ, ഒരുത്തന്റെ കൈയ്യിൽ പിടിച്ചു കൊടുത്തിട്ടു വേണം മോളേ, ഇളയ മൂന്നാളുടെ കാര്യം നോക്കാൻ”, എന്ന അഛൻ ഗോപാല പണിക്കരുടെ ഹൃദയവേദന നിറഞ്ഞ വാക്കുകളിൽ ആയിരുന്നല്ലോ അഛന്റെ ഈ മോള് മംഗല്യത്തിന് സമ്മതിച്ചത്.

“അമ്മ ഏൽപ്പിച്ചു പോയതാമോളേ, ഒരു പേരുദോഷോം ഉണ്ടാകാതെ ആണൊരുത്തന്റെ കൈയിൽ എൽപ്പിച്ചാലേ.. ഈ അഛന് മനസമാധാനത്തോടെ കണ്ണടക്കാൻ പറ്റൂ”.

ഇളയതുങ്ങളുടെ കുട്ടികൾ ഓടി വരുമ്പോഴും മീനാക്ഷിയുടെ നിറഞ്ഞകണ്ണുകൾ അയാളെതളർത്തിയിരുന്നു.

‘ശപിക്കപ്പെട്ട ഒരു ജന്മമാണു താൻ’, തന്നെക്കുറിച്ചുള്ള ആധിയുമായിട്ടാണല്ലോ, അഛൻ പോയത്.

“മോളേ”, ഭാസ്ക്കരപിള്ളയുടെ നേർത്തശബ്ദത്തിലുള്ളവിളി.കട്ടിലിൽ തളർന്നു കിടക്കുന്ന ആ ശരീരം മീനാക്ഷിയെകണ്ടതുംഎഴുന്നേല്ക്കാൻ ശ്രമിച്ചു.” വേണ്ടഛാ”, എന്നു പറഞ്ഞ് അവൾ യൂറിനറി ബാഗ് വേർപെടുത്തി.

അല്ലെങ്കിലും ഓരോ ജീവിതത്തിനും ഓരോ കർത്തവ്യം ഈശ്വരൻ നിശ്ചയിച്ചിട്ടുണ്ട്, തനിക്കീശ്വരൻ തന്നത് ഈ കടമ നിറവേറ്റാനായിരിക്കും.

മീനാക്ഷിയുടെകൈയ്യിൽ പിടിക്കുമ്പോൾ ഭാസ്ക്കരപിള്ളയുടെകണ്ണുകൾ നിറഞ്ഞിരുന്നു.

അന്നുരാത്രി ഭാസ്ക്കരപിള്ളയ്ക്ക് ശക്തിയായ ശ്വാസംമുട്ടൽ തുടുങ്ങി.”അശോകൻ എത്തിയോ മോളേ”, അയാൾ മീനാക്ഷിയോട് ചോദിച്ചു കൊണ്ടേയിരുന്നു. രാത്രി വൈകിയാണ് അശോകൻ എത്തിയത്.
“ഏട്ടാ അഛന് അസുഖം കലശായിട്ടുണ്ട്, അഛനെ കാണണോന്ന്പറയുന്നുണ്ട്”,

“അശോകാ..”,ഭാസ്ക്കരപിള്ള വിളിച്ചു. ശ്വാസം മുട്ട് കൂടി വരുന്നുണ്ട്.
കാലൻനായയുടെ നീണ്ട ഓരിയിടൽ, മീനാക്ഷി തേങ്ങി.

അശോകൻ കട്ടിലിന്റെയരികിൽ ഇരുന്നു. ഇരുപത്തിരണ്ടു വർഷമായി അഛാ എന്നു വിളിച്ചിട്ട്
” തുളസി അവൾ എന്റെ മോളായിരുന്നു, ഞാനതു പറഞ്ഞപ്പോൾ ഈ കടുംകൈ അവൾ ചെയ്യുമെന്ന് കരുതീല്യ മോനേ”.

അശോകൻ വിതുമ്പിക്കരഞ്ഞു.

ചക്രവാളത്തിൽ മറയുന്നസൂര്യനു സാക്ഷിയായി കത്തുന്നചിതയിലേക്ക് നോക്കി അശോകൻ നിന്നു.

‘ഇല്ല,ഇരുപത്തിരണ്ട് വർഷമായി വടക്കേടത്തെ അഗ്നികുണ്ഡത്തിൽ എരിഞ്ഞുതീരാതെ, തന്നിൽ പ്രതീക്ഷയർപ്പിച്ച മീനാക്ഷിയുടെ മുഖം അയാളിൽ തെളിഞ്ഞു.

പതിവിലുംനേരത്തെ അശോകൻ അന്നുവീട്ടിലെത്തിയിരുന്നു.

കിടപ്പറയിൽ കിടക്കുന്ന മീനാക്ഷിയെ അയാൾ നോക്കി. നാഗകന്യകയെ പോലെ അയാൾക്ക് തോന്നി.”മീനാക്ഷി” പ്രണയാതുരനായ് അയാൾ വിളിച്ചു.

മീനാക്ഷിയൊരു കരിങ്കല്ശിലയായി മാറിയിരുന്നു.

——-++++++++——–+++++————–

മംഗല്യം ചാർത്തിയ പെണ്ണിനെ, ഭൂതകാലത്തിന്റെ തടവറയിലകപ്പെട്ടു കൊണ്ട് ,മംഗല്യംചാർത്തിയവളുടെ വികാരവിചാരങ്ങൾക്കു യാതൊരുവിധ പരിഗണനയും നൽകാത്തത് ആ സ്ത്രീ ശരീരത്തോടും മനസ്സിനോടും നാം ചെയ്യുന്ന ക്രൂരതയാണ്. ഭൂതകാലമെന്തുമായ്ക്കോട്ടെ, നാം കൈപിടിച്ചു കൊണ്ടുവന്ന പെണ്ണിന്റെ കൂടെ വർത്തമാന, ഭാവികാലത്തിലൂടെയവളുടെ മനസ്സറിഞ്ഞ് മുന്നോട്ടു നീങ്ങാം. അതിനു കഴിയാത്തവർ വരണമാല്യം ചാർത്തുവാൻ നില്ക്കരുത്… വെറുതെയെന്തിനു സ്ത്രീ ശാപമേൽക്കണം. വിവാഹിതയായിട്ടും കന്യകയായിട്ടുജീവിക്കുന്ന പെണ്ണിന്റെ ശാപം… എത്രമാത്രമായിരിക്കും?.തന്റെ മാനസികനില നേരെയാകുമ്പോൾ തനിക്കു വേണ്ടിയവൾ കിടപ്പറയൊരുക്കി കാത്തു നില്ക്കുമെന്നധാരണ തെറ്റാണ്. കാലത്തിന്റെ ശീലത്തിൽ അവളൊരു കരിങ്കല്ശിലയായി മാറിയിട്ടുണ്ടാകും. അഗ്നിയിൽ സ്ഫുടം ചെയ്തെടുത്ത അഗ്നിശില.അവൾക്കു നിന്റെ പ്രണയാതുരമായ വിളി കൊണ്ടൊരു ചലനവുമുണ്ടാക്കാൻ കഴിയില്ല.

സജി വർഗീസ്, കണ്ണൂർ.. മണത്തണ

LEAVE A REPLY

Please enter your comment!
Please enter your name here