നിറഭേദങ്ങൾ

ലക്ഷ്മിയേടത്തി പത്മ പുരസ്കാരം ഏറ്റുവാങ്ങുന്നതു കണ്ട സൂര്യന്റെ മിഴികള്‍ ഈറനണിയുന്നതും ഹൃദയമിടിപ്പു കൂടുന്നതും പാര്‍വ്വതി അറിയുന്നുണ്ടായിരുന്നു. അവനാശ്വാസമേകാനെന്നോണം  അവളവനോടു കൂടുതല്‍ ചേര്‍ന്നിരുന്നു.

”ഈ വേദിയില്‍ ഞാന്‍ നില്കുന്നത് എന്‍റെ കഷ്ടപ്പാടിനേക്കാള്‍  പുത്രതുല്യനായ എന്‍റെ അനുജന്‍ സൂര്യന്‍ എന്ന ഈ സൂര്യനാരായണന്‍റെ കഷ്ടപ്പാടിന്‍റെയും പ്രാര്‍ത്ഥനയുടേയും സഹനത്തിന്‍റേയും ഫലമാണ്.”

പുരസ്കാരവേദിയില്‍ നന്ദി പ്രകടിപ്പിക്കവേ അവര്‍ സൂര്യനുനേരേ വിരല്‍ചൂണ്ടി…

”ഇവന്‍ എന്‍റെ ഭര്‍ത്താവു ദേവനാരായണന്‍റെ അനുജന്‍, പേറ്റുനോവറിയാതെ എനിക്കു ലഭിച്ച മകന്‍”…

വേളി കഴിഞ്ഞു രഥോത്സവങ്ങളുടെ നാടായ കല്പാത്തിയിലെ അഗ്രഹാരത്തിലെത്തുമ്പോള്‍ മകനെപ്പോലെ നോക്കണം എന്നു പറഞ്ഞെന്നെ ഭർത്താവ് ഏല്പിച്ച,അമ്മയില്ലാത്ത കുട്ടി…

അവനാണെന്നെ ഇന്നിവിടെ എത്തിച്ചത്..

അപമാനവും പേരുദോഷവുമൊക്കെപ്പേറി ഏട്ടന്‍റെയും ഏടത്തിയമ്മയുടേയും സ്വപ്നസാക്ഷാത്കാരത്തിനായി സമൂഹത്തോടു പടവെട്ടിയവന്‍…”
 
വികാരാധീനനായ സൂര്യന്‍റെ ചുണ്ടുകള്‍ വിറകൊണ്ടു.

അവന്‍റെ മനസ്സു പിന്നിലേക്കോടി..

ദേവേട്ടന്‍ വേളികഴിഞ്ഞെത്തി ആദ്യമായി ഏടത്തിയോടു പറഞ്ഞത് അമ്മയില്ലാത്ത എന്‍റെ കുട്ടിക്ക് ഇനി നീ ഏടത്തിയമ്മയല്ല അമ്മതന്നെയായിരിക്കണമെന്നാണ്..

മനസ്സുകൊണ്ടും ശരീരംകൊണ്ടും സുന്ദരി ആയിരുന്നു ലക്ഷ്മിയേടത്തി.

അന്നും ഇന്നും ഏട്ടന്‍ പറഞ്ഞതുപോലെ അമ്മയുടെ സ്ഥാനത്തുണ്ട് ഏട്ടത്തി..

കല്പാത്തിപ്പുഴയും അവിടുത്തെ ഉത്സവമേളങ്ങളും ഒരുപാടാഘോഷിച്ചു…

അപ്പോഴെല്ലാം ഏട്ടത്തിയുടെ ഒരു കൈവിരല്‍ത്തുമ്പില്‍ എന്‍റെ കൈയുമുണ്ടായിരുന്നു.

അവരുടെ ജീവിതം സ്വര്‍ഗ്ഗസമാനമായിരുന്നു..

ഏതു നിമിഷവും പൊട്ടിച്ചിരി നിറഞ്ഞു നിന്നിരുന്നു വീടുമൊത്തം.

വേളിക്കുശേഷവും നൃത്തവുമായി വേദികളില്‍നിന്നും വേദികളിലേക്കും പഠനത്തിനുമായി എന്തിനും ഏതിനും ദേവേട്ടന്‍ തുണയായിരുന്നു…

അഗ്രഹാരത്തിലെ കാര്‍ന്നോന്മാരുടെ എതിര്‍പ്പുകള്‍ ദേവേട്ടന്‍ വകവെച്ചില്ല…

പ്രശസ്തയായൊരു നര്‍ത്തകിയായി അറിയപ്പെടണമെന്ന ഏട്ടത്തിയുടെ ആഗ്രഹം സഫലമാക്കുവാന്‍ ഏട്ടന്‍ ഉറപ്പിച്ചിരുന്നു.

അകത്തളങ്ങളിലെ അന്തര്‍ജ്ജനങ്ങളുടെ നെടുവീര്‍പ്പിലാ സ്വപ്നം ഒടുങ്ങരുതെന്നു ദൃഢനിശ്ചയമെടുത്തിരുന്നു ദേവേട്ടൻ.

തന്നോടു പലപ്പോഴും പറഞ്ഞിട്ടുമുണ്ട്…

ഈശ്വരന്മാര്‍ക്കസൂയ തോന്നിയിട്ടുണ്ടാവും അവരുടെ സന്തോഷത്തില്‍..

കാവില്‍ വിളക്കുകൊളുത്തി മടങ്ങവേ വിഷംതീണ്ടി …

ഓടിയെത്തി താങ്ങിമടിയില്‍ കിടത്തുമ്പോള്‍ ബോധം മറഞ്ഞു തുടങ്ങിയിരുന്നു..

”ഏട്ടത്തിയുടെ സ്വപ്നം സാക്ഷാത്കരിക്കണം ഉണ്ണി ”

അര്‍ധബോധാവസ്ഥയില്‍ തന്നോടൊരു മന്ത്രംപോലുരുവിട്ടത് ഇന്നും കാതില്‍ അലയടിക്കുന്നു..
 
ഏട്ടന്‍റെ മരണത്തോടെ ഏട്ടത്തി ഏവര്‍ക്കും അശ്രീകരമായി, ജാതകദോഷത്താലാണു ഏട്ടനു വിഷംതീണ്ടിയതെന്നായി…

പൂത്തുമ്പിയെപ്പോലെ പാറിപ്പറന്നു നടന്ന ഏട്ടത്തി  അഗ്രഹാരത്തിലെ നാലുകെട്ടിനു പുറത്തിറങ്ങാതായി…

വെള്ളവസ്ത്രംധരിച്ചു വിധവയായൊരു മൂലക്കൊതുങ്ങി, ശാപവചനങ്ങള്‍ തികട്ടിവന്ന തേങ്ങലുകളും കടിച്ചമര്‍ത്തി…

എഞ്ചിനീയറിംഗ് കഴിഞ്ഞു കോയമ്പത്തൂര്‍ ജോലിയായതിനു ശേഷമാണ് ഏവരേയും വെല്ലുവിളിക്കാനുള്ള ധൈര്യമുണ്ടായത്..

ഇന്നും ഓര്‍ക്കുന്നു, കല്പാത്തിക്കാരുടെ ഏറ്റവും വലിയ ആഘോഷമായ രഥോത്സവത്തിനായി അവധിക്കു വരുമ്പോള്‍ ഉറച്ചൊരു തീരുമാനം എടുത്തിരുന്നു.

ഏട്ടത്തിയെ ആ ചുവരുകള്‍ക്കുള്ളില്‍ നിന്നും രക്ഷിക്കണം. കൂടെകൊണ്ടുപോകണം.

സുഹൃത്തിന്‍റെ അപ്പാ, പ്രശസ്ത നാട്യവിശാരദന്‍ സുബ്രഹ്മണ്യ അയ്യങ്കാര്‍ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടു.

ഏട്ടന്‍റേയും ഏട്ടത്തിയുടേയും സ്വപ്നസാക്ഷാത്കാരത്തിനായി
ആദ്യചവിട്ടുപടി…

അഗ്രഹാരത്തിലെ എതിര്‍പ്പവഗണിച്ചും ഏടത്തിയെ സമ്മതിപ്പിക്കുക എന്ന കടമ്പ എങ്ങനേയും കടക്കണം.

ഉത്സവത്തിനായി ഏവരും പോയ സമയം ഏട്ടത്തിയുമായി സംസാരിച്ചു.

പഴയതില്‍ നിന്നും ഒരുപാടു മാറിയിരിക്കുന്നു ഏട്ടത്തി.

സ്വപ്നങ്ങള്‍ എല്ലാം കൊഴിഞ്ഞിരിക്കുന്നു.

ഏട്ടന്‍റെ ഓര്‍മ്മകളുംപേറി ഇങ്ങനെ കാലം കഴിക്കണം എന്ന ചിന്തമാത്രം.

ഏറെ നിര്‍ബന്ധിക്കേണ്ടി വന്നു. ഏട്ടന്‍റെ സ്വപ്നസാക്ഷാത്കാരത്തിനായെങ്കിലും കൂടെവരണമെന്നഭ്യര്‍ത്ഥിച്ചു.

മനസ്സില്ലാമനസ്സോടെ നിര്‍ബന്ധത്തിനു വഴങ്ങി, ഏവരും രഥോത്സവം കാണുവാന്‍ പോയൊരു ദിവസം എന്‍റെകൂടെ ഏട്ടത്തി പോന്നു.

മാസങ്ങളെടുത്തു ഏട്ടത്തി നൃത്തത്തിന്‍റെ ലോകത്തേക്കു മടങ്ങി വരാന്‍.

സുബ്രഹ്മണ്യ അയ്യങ്കാരുടെ സ്നേഹപൂര്‍വ്വമുള്ള ഉപദേശവും കൂടിയായപ്പോള്‍ ഏട്ടത്തി പതിയെ ഏട്ടനുവേണ്ടി ചിലങ്ക കെട്ടി.

ഏട്ടത്തിയുടെ കഴിവു നേരിട്ടു ബോദ്ധ്യപ്പെട്ടതിനാല്‍, അയ്യങ്കാരുടെതന്നെ അക്കാദമിയില്‍ പഠനത്തോടൊപ്പം പഠിപ്പിക്കുവാനും അവസരം കിട്ടി.

പിന്നെ പതിപ്പതിയെ പ്രശസ്തിയുടെ കൊടുമുടിയിലേക്ക് കയറുകയായിരുന്നു.

അതിനിടയില്‍ ഏട്ടത്തിയുമായി ഒളിച്ചോടിയ തന്നെ അഗ്രഹാരത്തില്‍നിന്നും പടിയടച്ചു പിണ്ഡംവച്ചു.

നാട്ടില്‍ അവിഹിത ബന്ധത്തിന്‍റെ കഥകള്‍ പ്രചരിച്ചു.

തനിക്കതൊന്നും വിഷയമായിരുന്നില്ല. എന്തു ത്യാഗം സഹിച്ചും തന്‍റെ ഏട്ടന്‍റെ സ്വപ്നം സാഷാത്കരിച്ചെ പറ്റു.

ഏട്ടത്തിയുടെ ജീവിതലക്ഷ്യത്തിനു വേണ്ടി ഇത്രയെങ്കിലും ചെയ്തേപറ്റുമായിരുന്നുള്ളൂ.

എല്ലാം അറിയുന്ന ഏട്ടത്തിയുടെ ശിഷ്യ പാര്‍വ്വതിയെ ഏട്ടത്തിതന്നെ തനിക്കായി കണ്ടെത്തി…

ഏട്ടനെ ഏട്ടത്തി സ്നേഹിച്ചതുപോലെ അവള്‍ നിഴല്‍പോലെ കൂടെയുണ്ട്, എപ്പോഴും …

ഈശ്വരന്മാര്‍ക്കു അസൂയ ഉണ്ടാകാതിരിക്കട്ടെ.

സൂര്യന്‍ കണ്ണടയൂരി കൂടെയിരിക്കുന്ന പാര്‍വ്വതിയെ കള്ളച്ചിരിയോടെ നോക്കി.

അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

” എന്‍റെ അനിയനു ശക്തിയായി സ്നേഹമായി എനിക്കൊരു മകള്‍കൂടി ഉണ്ട്. അവരെക്കൂടി ഈ വേദിയിലേക്കു ക്ഷണിക്കണമെന്നു അഭ്യര്‍ത്ഥിക്കുന്നു.”

ലക്ഷ്മിയുടെ വാക്കുകള്‍ വിതുമ്പുന്നുണ്ടായിരുന്നു

അവര്‍ സംഘാടകര്‍ക്കു നേരേ നോക്കി..

സംഘാടകര്‍ അവരെ വേദിയിലേക്കു ക്ഷണിച്ചു…

നിറഞ്ഞ സദസ്സ് ഹര്‍ഷാരവത്തോടെ അവരെ എതിരേറ്റു…

വേദിയില്‍ അവര്‍ പരസ്പരം പുണര്‍ന്നു, സമൂഹത്തിനു പുതിയൊരു സന്ദേശമായി..

അന്തപ്പുരങ്ങളില്‍ തളക്കപ്പെടാനുള്ളതല്ല സ്ത്രീ.

പുരുഷന്‍ സ്ത്രീക്കു തുണയാവേണ്ടവനാണ്
അച്ഛനായും ഭര്‍ത്താവായും മകനായും…

പൊളിച്ചെഴുതപ്പെടട്ടെ,  നസ്ത്രീ സ്വാതന്ത്ര്യമര്‍ഹതി…

രചന: പ്രിയ ചന്ദ്ര

LEAVE A REPLY

Please enter your comment!
Please enter your name here