ഐപിഎല്‍ ഒമ്പതാം സീസണിന് നാളെ തുടക്കം കുറിക്കും.

പുതിയ സീസണില്‍ പരിക്ക് മൂലം നിരവധി പ്രമുഖ താരങ്ങളാണ് കളിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്.

ഇതില്‍ ആറു പ്രധാന ഇന്ത്യന്‍ താരങ്ങളുമുണ്ട്. മാസങ്ങളോളം നീണ്ടുനിന്ന പരമ്പരകളാണ് ഇന്ത്യന്‍ താരങ്ങള്‍ക്ക് തിരിച്ചടിയാകുന്നത്.

ഒമ്പത് മാസം നീണ്ട പരമ്പരകള്‍. പതിനേഴ് ടെസ്റ്റുള്‍പ്പെടെ ടീം ഇന്ത്യ കളിച്ചത് 32 മത്സരങ്ങള്‍. കഴിഞ്ഞ ജൂലൈയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയോടെയാണ് ഇന്ത്യയുടെ മാരത്തണ്‍ മത്സരങ്ങളുടെ തുടക്കം. ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലി, ലോകേഷ് രാഹുല്‍, ആര്‍ അശ്വിന്‍, മുരളി വിജയ്, രവീന്ദ്ര ജഡേജ, ഉമേഷ് യാദവ് എന്നിവര്‍ക്ക് ഐപിഎല്ലിലെ പ്രധാന മത്സരങ്ങള്‍ നഷ്ടമാകുമെന്ന് ഉറപ്പാണ്.

ഗുജറാത്ത് ലയണ്‍സിന്റെ രവീന്ദ്ര ജഡേജക്കും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഉമേഷ് യാദവിനും മൂന്നാഴ്ച വിശ്രമം വേണ്ടിവരുമെന്നാണ് സൂചന. തോളിന് പരിക്കേറ്റ ലോകേഷ് രാഹുലിന് ചികിത്സക്കായി ലണ്ടനിലേക്ക് പോകും. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലി റോയല്‍ ചലഞ്ചേഴ്‌സിനായി ആദ്യത്തെ അഞ്ച് മത്സരങ്ങളില്‍ കളിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

കൊഹ്‌ലിക്ക് പകരം എബി ഡിവില്ലിയേഴ്‌സാണ് റോയല്‍ ചലഞ്ചേഴ്‌സിനെ നയിക്കുക. എന്നാല്‍ ഡിവില്ലിയേഴ്‌സും പരിക്കിന്റെ പിടിയിലാണ്. ആദ്യ മത്സരങ്ങള്‍ ഡിവില്ലിയേഴ്‌സിനു നഷ്ടമാകുമെന്നാണ് സൂചന. മുരളി വിജയിക്ക് പകരം ഗ്ലെന്‍ മാക്‌സ് വെല്ലാണ് കിങ്‌സ് ഇലവന്‍ പഞ്ചാബിനെ നയിക്കുക. ഒന്നരമാസം വിശ്രമം ആര്‍ അശ്വിന് വേണ്ടിവരും.

ബംഗ്‌ളാദേശ്‌ താരം മുസ്തഫിസുര്‍ റഹ്മാന്‍, മിച്ചല്‍ മാര്‍ഷ്, ജെപി ഡുമിനി, ക്വിന്റന്‍ ഡി കുക്ക്, ലസിത് മലിംഗ എന്നിവര്‍ കളത്തിന് പുറത്തിരിക്കേണ്ടി വരും. ഒന്നരമാസം ഐപിഎല്‍ ആവേശത്തിലേക്ക് ക്രിക്കറ്റ് ലോകം കടക്കുമ്പോള്‍ ഇന്ത്യന്‍ താരങ്ങളുടെ അഭാവം ആരാധര്‍ക്ക് ഏറെ നിരാശയുണ്ടാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here