ഹ്യൂസ്റ്റന്‍: ഹ്യൂസ്റ്റന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എഴുത്തുകാരുടേയും സാഹിത്യകാരുടേയും നിരൂപകരുടേയും വായനക്കാരുടേയും സംയുക്ത സംഘടനയായ കേരളാ റൈറ്റേഴ്‌സ് ഫോറം ജൂണ്‍ 18-ാംതീയതി വൈകുന്നേരം ഹ്യൂസ്റ്റനിലെ സ്റ്റാഫോര്‍ഡിലുള്ള കേരളാ ഹൗസ് ഓഡിറ്റോറിയത്തില്‍ വെച്ച് പതിവുപോലെ പ്രതിമാസ സമ്മേളനം നടത്തി. കേരളാ റൈറ്റേഴ്‌സ് ഫോറം പ്രസിഡന്റ് മാത്യു നെല്ലിക്കുന്ന് അധ്യക്ഷത വഹിച്ച യോഗത്തില്‍ അനില്‍കുമാര്‍ ആറ•ുള മോഡറേറ്ററായിരുന്നു. അന്നത്തെ പിതൃദിന അനുസ്മരണത്തിന്റെ സവിശേഷതയെ ആസ്പദമാക്കി മേരി കുരവക്കല്‍ രചിച്ച ഒരു കവിതാ പാരായണത്തോടെയായിരുന്നു സാഹിത്യ സാംസ്‌കാരിക സമ്മേളനത്തിന്റെ തുടക്കം.

തുടര്‍ന്ന് ‘നമ്മുടെ നീതിന്യായ വ്യവസ്ഥകളും അതിലെ പാളിച്ചകളും’ എന്ന വിഷയത്തെ ആധാരമാക്കി എ.സി. ജോര്‍ജ് മുഖ്യ പ്രഭാഷണം നടത്തി. ഇന്ത്യയിലേയും പ്രത്യേകിച്ച് കേരളത്തിലേയും നീതിന്യായപാലകരുടെ വിജയാപജയങ്ങളെ ഹൃസ്വമായി വിവരിച്ചു കൊണ്ടായിരുന്നു പ്രഭാഷണം. അതോടൊപ്പം യു.എസിലെ നീതിന്യായ വ്യവസ്ഥകളെ സ്പര്‍ശിക്കാനും ചെറിയ താരതമ്യപഠനം നടത്താനും പ്രഭാഷകന്‍ മറന്നില്ല. നിയമം ലംഘിക്കുന്നവനെ നിര്‍ഭയം പിടിക്കാന്‍ പോലീസ് വേണം. അതു ലംഘിച്ചെന്നും ഇല്ലെന്നും പറയാനൊ തെളിയിക്കാനൊ വക്കീല•ാര്‍ വേണം. ശിക്ഷ കൊടുക്കാനൊ വെറുതെ വിടാനൊ കോടതി ജഡ്ജിമാര്‍ വേണം. ലെജിസ്ലേച്ചര്‍ നിയമനിര്‍മ്മാണം നടത്തുന്നു. എക്‌സിക്യൂട്ടീവ് ബ്രാഞ്ച് നിയമം നടപ്പിലാക്കുന്നു. ജുഡീഷ്യറി നിയമലംഘകര്‍ക്ക് ശിക്ഷ നല്‍കുന്നു. ഈ മൂന്നു വിഭാഗങ്ങളേയും സമയബന്ധിതമായി പരിശോധിക്കാനും പൊതുജനസമക്ഷം അപഗ്രഥനം ചെയ്യാനും നിഷ്പക്ഷമായ ദൃശ്യമാധ്യമ പത്ര മീഡിയാകളും ജനാധിപത്യത്തിലെ മുഖ്യഘടകങ്ങളാണ്.

ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്നാണല്ലൊ നിയമസംഹിതയിലെ പ്രമാണം. എന്നാലതു പാലിക്കപ്പെടുന്നുണ്ടോ. ഇതിലെല്ലാം എത്രയെത്ര പാളിച്ചകളാണ് നാം കാണുന്നത്. ജയിലിലുള്ളവരേക്കാള്‍ കൂടുതല്‍ കൊടും കുറ്റവാളികള്‍ നിര്‍ഭയം വെളിയില്‍ മാന്യവ്യക്തികളായി വിഹരിക്കുന്നില്ലെ. പണാധിപത്യവും രാഷ്ട്രീയ മത സ്വാധീനവും കൊണ്ട് എത്രയെത്ര ക്രിമിനലുകള്‍ രക്ഷപ്പെടുന്നു. കേസുകള്‍ തേച്ചുമാച്ചു കളയുന്നു. സ്വാധീനമുള്ളവര്‍ക്ക് ജയിലില്‍ പോലും അധികാരികള്‍ സകല സുഖസൗകര്യങ്ങളും ഒരുക്കിക്കൊടുക്കുന്നു. നമ്മുടെ ജനപ്രതിനിധികളില്‍, നിയമസൃഷ്ടാക്കളില്‍, നിയമപാലകരില്‍ നല്ലൊരു വിഭാഗം ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണെന്ന് വിവിധ അന്വേഷണങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ഇവരെയൊക്കെ വോട്ടു നല്‍കി ജയിപ്പിച്ചു വിടുന്ന വോട്ടര്‍മാരും ഈ നിയമങ്ങളുടെ പാളിച്ചകളില്‍ ഒരു പരിധിവരെ കാരണക്കാരാണെന്ന് പ്രഭാഷകന്‍ ജോര്‍ജ് അടിവരയിട്ട് പറഞ്ഞു.

ഇതിനിടയില്‍ മതതീവ്രവാദികളും സദാചാരഗുണ്ടകളും ആള്‍ദൈവങ്ങളും എല്ലാ നിയമത്തിനും അതീതരായി നിയമവ്യവസ്ഥയെ തന്നെ തച്ചുടക്കുന്നു. നിയമലംഘകരെ കണ്ടെത്തി ശിക്ഷിക്കേണ്ടവര്‍ തന്നെ അവരെ സംരക്ഷിക്കുന്നു. വേലിതന്നെ വിളവു തിന്നുന്ന ഒരവസ്ഥ. അതെല്ലാം മാറ്റി എടുക്കാനുള്ള ഒരു ഇച്ഛാശക്തിയും ആര്‍ജവവും എല്ലാ തലങ്ങളില്‍ നിന്നുമുണ്ടാവണം. അതിനായി റൈറ്റേഴ്‌സ് ഫോറം പോലുള്ള സാഹിത്യ സംഘടനകളും ശക്തമായി തന്നെ തൂലിക ചലിപ്പിക്കണം. അതുപോലെ അവരാല്‍ പറ്റുന്ന എന്തും ഈ ദുരവസ്ഥക്ക് പ്രതിവിധിയായി ചെയ്യണമെന്ന അപേക്ഷയൊടെയാണ് പ്രഭാഷണം ഉപസംഹരിച്ചത്.

ഈ വിഷയത്തെ പറ്റിയുള്ള തുടര്‍ ചര്‍ച്ചയില്‍ ഹ്യൂസ്റ്റനിലെ എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരുമായ ശശിധരന്‍ നായര്‍, വല്‍സന്‍ മഠത്തിപറമ്പില്‍, കുര്യന്‍ മ്യാലില്‍, മാത്യു വെള്ളാമറ്റം, ജോയി മാത്യു, ജോസഫ് മണ്ടപം, ജോണ്‍ മാത്യു, ദേവരാജ് കാരാവള്ളി, പീറ്റര്‍ പൗലോസ്, തോമസ് ചെറുകര, ബാബു കുരവക്കല്‍, ഗ്രേസി മാത്യു നെല്ലിക്കുന്ന്, പൊന്നുപിള്ള, ബോബി മാത്യു, പൊടിയമ്മ പിള്ള, റോയി തീയ്യാടിക്കല്‍, ജോസഫ് ജേക്കബ്, ബാബു തെക്കേകര, ഷാജി പാംസ്, ജോസഫ് തച്ചാറ, മോട്ടി മാത്യു തുടങ്ങിയവര്‍ സജീവമായി പങ്കെടുത്തു.

5-Kerala Writers Forum photo 3 4-Kerala Writers Forum photo 2

LEAVE A REPLY

Please enter your comment!
Please enter your name here