കേരളത്തിലെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ ഇപ്പോള്‍ നടത്തിവരുന്ന സമരം സര്‍ക്കാരിന്റെയും ,മാനേജുമെന്റുകളുടെയും കണ്ണുകള്‍ തുറപ്പിക്കുന്നില്ലങ്കിലും പ്രവാസി മലയാളി സംഘടനകളുടെ കണ്ണുകള്‍ തുറപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് ഫോമാ പ്രസിഡന്റ്സ്ഥാ നാര്‍ത്ഥിയും ,ഡാളസിലെ സാംസ്കാരികപ്രവര്‍ത്തകനുമായ ഫിലിപ്പ്മ്പി ചാമത്തില്‍ പത്രക്കുറിപ്പിലൂടെ അഭിപ്രായപ്പെടുന്നു .അമേരിക്കയിലെ മലയാളി കുടിയേറ്റത്തിന്റെ കാതല്‍ മലയാളിനേഴ്‌സിംഗ് സമൂഹമാണ് .എഴുപതുകള്‍ മുതലുണ്ടായ നേഴ്‌സുമാരുടെ കുടിയേറ്റം ഉണ്ടായിരുന്നില്ല എങ്കില്‍ ഇന്നുകാണുന്ന ഒന്നും നമുക്കുണ്ടാകുമായിരുന്നില്ല.ഇതിന്റെ അടിസ്ഥാനം നേഴ്‌സിങ് ജോലി ചെയ്തു ഇവിടെ എത്തിയ നമ്മുടെ നേഴ്‌സിങ്‌സ ഹോദരിമാരാണ് .ഇവിടെ അവര്‍ എത്തുന്നതിനു മുന്‍പ് കേരളത്തിലെയും,ഇന്ത്യയിലെ പല നഗരത്തിലും തുച്ഛമായ ശമ്പളത്തിന് ജോലി ചെയ്യുകയായിരുന്നു എന്ന് നമുക്കറിയാം.
എന്നാല്‍ ഇന്ത്യയിലെ നേഴ്‌സുമാരുടെ അവസ്ഥയ്ക്ക് വലിയ മാറ്റമൊന്നും ഇന്നും ഇല്ല.ഇന്നും അവര്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ സാമ്പത്തിക ചൂഷണത്തിനു വിധേയമായിക്കൊണ്ടിരിക്കുന്നതെന്നത് നിസ്തര്‍ക്കമാണ്. ദിവസം രണ്ടും മൂന്നും ഷിഫ്റ്റുകളില്‍ കഠിനമായി ജോലി ചെയ്താലും തുച്ഛമായ വേതനമാണ് ഇവര്‍ക്ക് ലഭിക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികളിലെ നഴ്‌സുമാര്‍ക്കുള്ള അതേ യോഗ്യതയും പരിചയവും ഉള്ള നഴ്‌സുമാരോട് പോലും സ്വകാര്യ ആശുപ്രതികള്‍ കടുത്ത വിവേചനമാണ് കാണിക്കുന്നത്. ഡോക്ടര്‍മാരുടെ ചികിത്സയേക്കാള്‍ രോഗികള്‍ക്ക് സാന്ത്വനമാകുന്നത് പലപ്പോഴും നഴ്‌സുമാരുടെ ആത്മാര്‍ഥമായ പരിചരണമാണ്. വന്‍കിട ആശുപത്രികള്‍ നിലനില്‍ക്കുന്നത് തന്നെ അവിടങ്ങളിലെ ഡോക്ടര്‍മാരുടെ ചികിത്സയേക്കാള്‍ നഴ്‌സുമാരുടെ സേവന നിരതമായ പ്രവര്‍ത്തനങ്ങളാലാണ്. എന്നാല്‍, ജീവിതച്ചെലവ് നിര്‍വഹിക്കാനുതകുന്ന വേതനം പോലും ഇവര്‍ക്ക് ലഭിക്കുന്നില്ല. പല വിദേശ രാജ്യങ്ങളിലാണെങ്കില്‍ നഴ്‌സുമാര്‍ക്ക് ജോലി സാധ്യതയും കുറഞ്ഞുകൊണ്ടിരിക്കുന്നു. പല വിദേശ രാജ്യങ്ങളിലേയും ആശുപത്രികളില്‍ നിന്നു നഴ്‌സുമാരെ കൂട്ടത്തോടെ പിരിച്ച് വിട്ടുകൊണ്ടിരിക്കുന്നു.
സേവന വേതന പരിഷ്കരണത്തിനായി നിരവധി സമരങ്ങള്‍ നഴ്‌സുമാരുടെ സംഘടന സംസ്ഥാനത്ത് നടത്തുകയുണ്ടായി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് നഴ്‌സുമാരുടെ സംഘടനകളുമായി കരാറുണ്ടാക്കിയത്. എന്നാല്‍, ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ഒരു വര്‍ഷം കഴിഞ്ഞിട്ടും ഈ കരാര്‍ പരിഗണിച്ചിട്ടില്ല. കഴിഞ്ഞ സര്‍ക്കാര്‍ പ്രഖ്യാപിച്ച ശമ്പള പരിഷ്കരണം കടലാസില്‍ ഒതുങ്ങുകയാണ്. ജോലി സമയം എട്ടുമണിക്കൂറാക്കുക, സംഘടന സ്വാതന്ത്ര്യം അനുവദിക്കുക, സര്‍ക്കാര്‍ ആശുപത്രികളിലെ നഴ്‌സുമാര്‍ക്ക് നല്‍കുന്ന വേതനത്തിന് തുല്യമായ വേതനം നല്‍കണമെന്ന സുപ്രീംകോടതി വിധി നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചുകൊണ്ടാണ് സംസ്ഥാനമൊട്ടാകെയും 160ലേറെ ആശുപത്രികളിലെ നഴ്‌സുമാര്‍ സമരത്തിനിറങ്ങിയത് .
ഡോക്ടര്‍മാര്‍ക്ക് കനത്ത ശമ്പളം നല്‍കുന്ന ആശുപത്രി മാനേജ്‌മെന്റുകള്‍ അവര്‍ക്കൊപ്പം കഠിനാധ്വാനം ചെയ്യുന്ന നഴ്‌സുമാരെ അവഗണിക്കുന്നത് നീതിയല്ല. ഡോക്ടര്‍മാരുടെ കുറിപ്പടിയേക്കാള്‍ രോഗികള്‍ക്ക് സാന്ത്വനമാകുന്നത് നഴ്‌സുമാരുടെ പരിചരണമാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നഴ്‌സുമാരുമായി നടത്തിയ കരാര്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും ഈ സര്‍ക്കാര്‍ പരിഗണിച്ചില്ല. യു.ഡി.എഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച ശമ്പള പരിഷ്കരണം കടലാസില്‍ ഒതുങ്ങിയിരിക്കുന്നു. ന്യായമായ ആവശ്യങ്ങള്‍ പരിഗണിക്കുന്നില്ലെങ്കില്‍ അധ്വാനിക്കുന്ന ജനങ്ങള്‍ അവരുടെ ലേബലില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളിസംഘടനകളെ കൈയൊഴിയുന്ന ഒരു കാലം ഉണ്ടാകുമെന്നാണ് ഓരോരോ സമരങ്ങളും വ്യക്തമാക്കുന്നത്. യുനൈറ്റഡ് നഴ്‌സ് അസോസിയേഷന്‍ എന്ന പേരില്‍ കേരളത്തിലെ സ്വകാര്യ ആശുപത്രികളില്‍ പ്രവര്‍ത്തിക്കുന്ന നഴ്‌സുമാര്‍ സംഘടിച്ചത് നേരത്തേ അവര്‍ നടത്തിയ സമരങ്ങളൊക്കെയും ശരിയായ ഒരു നേതൃത്വത്തിന്റെ അഭാവത്തില്‍ പരാജയപ്പെട്ടതിനാലായിരുന്നു.
തൃശ്ശൂരിലായിരുന്നു ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് നഴ്‌സുമാര്‍ കഴിഞ്ഞ ആഴ്ച സമരം നടത്തിയത്. പത്ത് ആശുപത്രികളിലെ നഴ്‌സുമാര്‍ പണി മുടക്കിയപ്പോള്‍ അമ്പത് ശതമാനം വേതന വര്‍ധനവ് അനുവദിച്ചുകൊണ്ട് മാനേജ്‌മെന്റുമായി നഴ്‌സസ് സംഘടന ഒത്തുതീര്‍പ്പിലെത്തി.
എന്നാല്‍ ഈ സമരത്തിന് കേരളത്തിലെ രാഷ്ട്രീയ സമൂഹത്തില്‍ നിന്നോ എന്തിനു പൊതു സമൂഹത്തില്‍ നിന്നോ വേണ്ടത്ര സഹായമോ പിന്തുണയോ ലഭിച്ചിട്ടില്ല.ഈ സാഹചര്യത്തില്‍ പ്രവാസി നേഴ്‌സിംഗ് സംഘടനകള്‍,മലയാളി സാംസ്കാരിക സാമൂഹ്യ പ്രസ്ഥാനങ്ങള്‍ എന്നിവയുടെ പിന്തുണ സമരത്തിലിരിക്കുന്ന നേഴ്‌സിങ് സുഹൃത്തുക്കള്‍ക്ക് നല്‍കേണ്ടതുണ്ട്.