ന്യൂഡൽഹി ∙ റാം നാഥ് കോവിന്ദ് ഇന്ത്യയുടെ അടുത്ത രാഷ്ട്രപതിയാകും. പാർലമെന്റ് മന്ദിരത്തിൽ നടന്ന വോട്ടെണ്ണലിൽ 65.65 ശതമാനം വോട്ടു നേടിയാണ് എൻഡിഎ സ്ഥാനാർഥിയായ റാം നാഥ് കോവിന്ദ് ഇന്ത്യയുടെ പതിനാലാം രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടത്. പ്രതിപക്ഷ പാർട്ടികളുടെ സ്ഥാനാർഥിയായ കോൺഗ്രസ് നേതാവ് മീരാ കുമാറിന് 34.35 ശതമാനം വോട്ടു ലഭിച്ചു. ഈ മാസം 25ന് റാം നാഥ് കോവിന്ദ് രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്യും. നിലവിലെ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ കാലാവധി 24നാണ് അവസാനിക്കുന്നത്.
പ്രവചനങ്ങൾ ശരിവച്ച് ലോക്സഭാ, രാജ്യസഭാ എംപിമാരിൽ ഭൂരിപക്ഷവും എൻഡിഎ സ്ഥാനാർഥി റാം നാഥ് കോവിന്ദിനൊപ്പം നിലയുറപ്പിച്ചു. കോവിന്ദിന് 522 എംപിമാരുടെ വോട്ട് ലഭിച്ചു. 225 എംപിമാർ മീരാ കുമാറിന് വോട്ടു ചെയ്തു. പാർലമെന്റ് അംഗങ്ങളിൽ നിന്നുമാത്രം 3,69,576 വോട്ടുമൂല്യമാണ് കോവിന്ദ് സ്വന്തമാക്കിയത്. എതിരാളിയായ മീരാ കുമാറിന് 1,59,300 വോട്ടുമൂല്യം ലഭിച്ചു. 21 എംപിമാരുടെ വോട്ട് അസാധുവായി.