തിരുവനന്തപുരം: പീഡനകേസില്‍ അറസ്റ്റിലായ കോവളം എംഎല്‍എ എം. വിന്‍സെന്റ് പരാതിക്കാരി വീട്ടമ്മയുമായി ഫോണില്‍ സംസാരിച്ചത്് 1100 തവണ. വീട്ടമ്മയുടെ ഫോണ്‍ പോലീസ് പരിശോധിച്ചപ്പോളാണ് ഇക്കാര്യം വ്യക്തമായത്. എംഎല്‍എയുടെ ഫോണ്‍ രേഖകള്‍ പരിശോധിക്കാന്‍ പൊലീസ് സ്പീക്കറുടെ അനുമതി തേടിയിട്ടുണ്ട്. നെയ്യാറ്റിന്‍കര സബ് ജയിലിലില്‍ കഴിയുന്ന വിന്‍സെന്റിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാന്‍ പൊലീസ് കോടതിയില്‍ ഇന്ന് അപേക്ഷ നല്‍കും. കോണ്‍ഗ്രസ് എംഎല്‍എയുടെ ജാമ്യാപേക്ഷയും ഇന്ന് കോടതിയിലെത്തും.
പീഡനകേസില്‍ ജയിലിലായ നേതാവിനെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് പരസ്യമായി രംഗത്തുവന്നു. സംഭവം സിപിഎമ്മിന്റെ ഗൂഢാലോചനയാണെന്നും എം എല്‍ എ സ്ഥാനം രാജിവെയക്കേണ്ടതില്ലന്നുമാണ് കെപിസിസി പ്രസിഡന്റ് എം. എം. ഹസ്സന്‍ പറയുന്നത്. കെ പി സി സി സെക്രട്ടറി സ്ഥാനത്ത് നിന്ന് വിന്‍സെന്റിനെ ഒഴിവാക്കിയിട്ടുണ്ട്്.
ഒരു വര്‍ഷത്തിനിടെയാണ് വീട്ടമ്മയും എംഎല്‍എയും പരസ്പരം 1100 ഫോണ്‍വിളികള്‍ നടത്തിയത്്. മിക്ക വിളികളും ദീര്‍ഘ സംഭാഷണങ്ങളാണ്. ജൂണ്‍ പതിനേഴിന് ഫോണ്‍ നമ്പര്‍ ബ്ലോക്ക് ചെയ്ത ശേഷവും എംഎല്‍എ വിളിക്കാന്‍ ശ്രമിച്ചു. ഉപതെരഞ്ഞടുപ്പ് സമയത്ത് മലപ്പുറത്തു നിന്നും ബെംഗളൂരുവില്‍ പോയപ്പോഴും വീട്ടമ്മയ്ക്ക് എംഎല്‍എയുടെ ഫോണ്‍ വന്നിട്ടുണ്ടെന്നും പൊലീസ് പറയുന്നു. കൂടുതല്‍ തവണയും വീട്ടമ്മ എം എല്‍എ യെ വിളിക്കുകയായിരുന്നു എന്ന മറുന്യായമാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്നത്.
പരാതിയെ സാധൂകരിക്കുന്ന സാക്ഷി മൊഴികളുടേയും തെളിവുകളുടേയും അടിസ്ഥാനത്തിലാണ് അറസ്‌റ്റെന്ന് അന്വേഷണ ചുമതലയുള്ള കൊല്ലം എസ്പി അജിതാ ബീഗം പറഞ്ഞു. അന്വേഷണത്തില്‍ പരാതിയുണ്ടെങ്കില്‍ കോടതിയില്‍ തെളിയിക്കട്ടെ എന്നാണ് പൊലീസ് നിലപാട്.
അതേസമയം പരാതിക്കാരിയുടെ ബന്ധുക്കളേയും പള്ളിയേയും സ്വാധീനിച്ച് വിന്‍സെന്റിനെ രക്ഷിക്കാനുള്ള നീക്കവും കോണ്‍ഗ്രസ്് നടത്തുന്നുണ്ട്. വിന്‍സെന്റിനെതിരായ ആരോപണം അവിശ്വസനീയമെന്നും രാഷ്ടീയപ്രേരിതമാണെന്നും പറഞ്ഞ് പരാതിക്കാരിയുടെ സഹോദരി രംഗത്തു വന്നിട്ടുണ്ട്. വിന്‍സെന്റിനെതിരെ മൊഴി നല്‍കിയില്ലെന്ന ബാലരാമപുരം സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ച് ഇടവക വികാരി ഫാദര്‍ ജോയ് മത്യാസിന്റെ പ്രസ്താവനയും ശ്രദ്ധേയമാണ്. പീഡനവിവരം വീട്ടമ്മ തങ്ങളോട് വെളിപ്പെടുത്തിയെന്ന് പുരോഹിതനും കന്യാസ്ത്രീയും മൊഴികൊടുത്തെന്ന് വാര്‍ത്തയുണ്ടായിരുന്നു. വിന്‍സെന്റിന്റെ ഭാര്യ ശുഭ, ഭര്‍ത്താവിനെ പിന്തുണച്ച് രംഗത്തു വന്നു. സംഭവത്തിനു പിന്നില്‍ ഗുഢാലോചനയുണ്ടെന്നും ഭര്‍ത്താവിന്റെ നിരപരാധിത്തം തെളിയുമെന്നും ശുഭ പറഞ്ഞു.