തൃശൂര്‍:നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള തൃശൂര്‍ ചാലക്കുടിയിലെ ഡി സിനിമാസ് തിയറ്ററിന്റെ ഭൂമി ഇന്ന് അളന്നു തിട്ടപ്പെടുത്തും. ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ ദിലീപ് അടക്കം ഏഴുപേര്‍ക്ക് തൃശൂര്‍ ജില്ലാ സര്‍വ്വേ സൂപ്രണ്ട് നോട്ടീസ് അയച്ചിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തില്‍ കയ്യേറ്റം കണ്ടെത്തിയ ദിലീപിന്റെ കൊച്ചി കരുമാലൂരിലെ ഭൂമിയും ഇന്ന് അളക്കും
ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ ഡി സിനിമാസ് കൈയ്യേറ്റ ഭൂമിയിലാണ് നിര്‍മ്മിച്ചതെന്ന് തൃശ്ശൂര്‍ ജില്ലാകലക്ടറുടെ റിപ്പോര്‍ട്ടില്‍ സൂചനയുള്ള പശ്ചാത്തലത്തിലാണ് ജില്ലാ സര്‍വ്വേ സൂപ്രണ്ടിന്റെ നടപടി.
സര്‍വ്വേയില്‍ തിയേറ്ററുള്‍പ്പെടെയുള്ള സ്ഥലം അളന്ന് തിട്ടപ്പെടുത്തും. 82 സെന്റ് സ്ഥലം എട്ടു പേരുകളിലേക്ക് ആധാരം ചെയ്തതിന് ശേഷമാണ് ദിലീപ് സ്വന്തമാക്കിയതെന്ന് രേഖകളില്‍ വ്യക്തമാണ്. 2005ലാണ് ആദ്യമായി ഈ ഭൂമി പോക്കുവരവ് ചെയ്ത് കരമടച്ചത്. അതുവരെ കരമടച്ചതിന്റെ രേഖകള്‍ ഒന്നുമില്ല. ഈ പശ്ചാത്തലത്തിലാണ് ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകളുമായി നേരിട്ട് ഹാജരാകാന്‍ ദിലീപ് അടക്കം ഏഴുപേര്‍ക്ക് തൃശൂര്‍ ജില്ലാ സര്‍വ്വേ സൂപ്രണ്ട് നോട്ടീസ് നല്‍കിയിരിക്കുന്നത്.
ഡി സിനിമാസിനായി തോട് പുറംപോക്ക് കരമടച്ചു നല്‍കിയ ഉദ്യോഗസ്ഥരും അന്വേഷണത്തിന്റെ പരിധിയില്‍ വരും. ചാലക്കുടി നഗരസഭയില്‍ ഡി സിനിമാസിന്റെ ഭൂമി സംബന്ധിച്ച രേഖകള്‍ കാണുന്നില്ലെന്ന ആരോപണവും ഉയരുന്നുണ്ട്. ഇതും പരിശോധിക്കും. ഇത് രണ്ടാം തവണയാണ് ഡിസിനിമാസിന്റെ സ്ഥലം അളക്കുന്നത്. മൊത്തം ഭൂമിയുടെയും പഴയ ഉടമസ്ഥാവാകാശ രേഖകള്‍ സംബന്ധിച്ചും റവന്യു വകുപ്പ് ഉന്നതതല അന്വേഷണം നടത്തും. ഇതിന് ശേഷം വിശദമായ റിപ്പോര്‍ട്ട് കളക്ടര്‍ക്ക് നല്‍കും.
കയ്യേറ്റം കണ്ടെത്തിയ ദിലീപിന്റെ കൊച്ചി കരുമാലൂരിലെ ഭൂമിയും ഇന്ന് അളക്കും. വടക്കന്‍ പറവൂരിന് സമീപം പുറമ്പിള്ളി കടവിലുള്ള രണ്ടേക്കര്‍ ഭൂമിയാണ് തഹസില്‍ദാറുടെ നേതൃത്വത്തില്‍ അളക്കുന്നത്. ഇതിനോട് ചേര്‍ന്ന് കിടക്കുന്ന പെരിയാറിന്റെ തീരം ദിലീപ് കയ്യേറിയെന്ന് വില്ലേജ് ഓഫീസറുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ദിലീപ് ഭൂമി കയ്യേറിയെന്ന് കരുമാലൂര്‍ പഞ്ചായത്ത് ഭരണസമിതിയാണ് റവന്യൂ വകുപ്പിന് പരാതി നല്‍കിയത്. ഇവരുടെ സാന്നിധ്യത്തില്‍ രാവിലെ പത്തരയ്ക്കാണ് സ്ഥലം അളക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here