ലണ്ടൻ: നാലാം തവണയും ലോകചാമ്പ്യൻ എന്ന ബോൾട്ടിൻ്റെ ആ സ്വപ്നം മാത്രം പൊലിഞ്ഞു. ലണ്ടനിലും അതിവേഗക്കാരനായി ട്രാക്കിനോട് വിടപറയാമെന്ന് മോഹിച്ച ഉസൈൻ ബോൾട്ടിന് ഒടുവിൽ ചുവട് പിഴച്ചപ്പോൾ, ലോകം കീഴടക്കി ജസ്റ്റിൻ ഗാറ്റ്ലിൻ.
മൂന്നു തവണ വീതം 100 മീറ്ററിലെ ലോകചാമ്പ്യനും ഒളിമ്പിക്സ് ചാമ്പ്യനുമായ ഉസൈൻ ബോൾട്ട് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോൾ അമേരിക്കയുടെ തന്നെ ക്രിസ്റ്റ്യൻ േകാൾമാൻ വെള്ളിയണിഞ്ഞു. 9.92 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ജസ്റ്റിൻ ഗാറ്റ്ലിൻ 12 വർഷത്തെ ഇടവേളക്കു ശേഷം വീണ്ടുമൊരിക്കൽ ലോകചാമ്പ്യൻഷിപ്പ് സ്വർണമണിഞ്ഞത്.
കോൾമാൻ 9.94 സെക്കൻഡിൽ രണ്ടാമതായപ്പോൾ ബോൾട്ട് 9.95 സെക്കൻഡിൽ മൂന്നാമതായി. 2005 ഹെൽസിങ്കി ലോകചാമ്പ്യൻഷിപ്പിലും 2004 ഏതൻസ് ഒളിമ്പിക്സിലും ഗാറ്റ്ലിൻ ഒന്നാമതായിരുന്നു.