പാവറട്ടി: വിവാഹത്തില്‍നിന്ന് പിന്മാറിയ പെണ്‍കുട്ടിയില്‍നിന്ന് വരൻ്റെ വീട്ടുകാര്‍ എട്ടുലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെടുന്നത് എന്ത് മാനദണ്ഡം വെച്ചാണെന്ന് വനിത കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍ ചോദിച്ചു. വിവാഹത്തില്‍നിന്ന് പിന്‍ മാറിയതിന് സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം പീഡിപ്പിക്കപ്പെടുന്ന പെണ്‍കുട്ടിയെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. വരൻ്റെ വീട്ടുകാര്‍ നല്‍കിയ സ്വര്‍ണമാലയും സാരിയും വസ്ത്രങ്ങളും എല്ലാം തിരിച്ചു നൽകിയതാണ്. പിന്നെ എന്ത് നഷ്ടപരിഹാരമാണ് അവര്‍ക്ക് ലഭിക്കേണ്ടതെന്ന് അവർ ചോദിച്ചു.
പെണ്‍കുട്ടി വിവാഹത്തില്‍നിന്ന് പിന്മാറിയതിൻ്റെ ന്യായാന്യായങ്ങളിലേക്ക് കടക്കുന്നില്ല. യുവാവിെൻറ മാനാഭിമാനത്തിനേക്കാള്‍ പ്രാമുഖ്യം നല്‍കേണ്ടത് പെണ്‍കുട്ടിയുടെ അഭിമാനത്തിനാണ്. പെണ്‍കുട്ടി പറഞ്ഞ കാര്യങ്ങള്‍ ഇപ്പോള്‍ പുറത്തു വിടാന്‍ കഴിയില്ല. സോഷ്യല്‍ മീഡിയയിലൂടെ പെണ്‍കുട്ടിയെ അപമാനിക്കുന്നവര്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം നടപടികള്‍ക്കെതിരെ പൊതുസമൂഹം ജാഗ്രത കാട്ടണമെന്ന് അവര്‍ ആവശ്യപ്പെട്ടു. കെ.വി. അബ്ദുൽഖാദര്‍ എം.എല്‍.എയാണ് സോഷ്യല്‍ മീഡിയ വഴിയുള്ള കടന്നാക്രമണം വനിത കമീഷൻ്റെ ശ്രദ്ധയില്‍പെടുത്തിയത്.