ന്യൂഡല്‍ഹി: ഇന്ത്യ കുതിക്കുകയാണ്….ബുള്ളറ്റ് ട്രെയിന്‍ യുഗത്തിലേക്ക്. ആദ്യ ബുള്ളറ്റ് ട്രെയിനിന്റെ നിര്‍മാണോദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയും ചേര്‍ന്ന് അഹമ്മദാബാദില്‍ നിര്‍വഹിച്ചു. സബര്‍മതി ആശ്രമത്തിനു സമീപമുള്ള ടെര്‍മിനലില്‍ ആയിരുന്നു ശിലയിടല്‍ ചടങ്ങ്. എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ സ്വപ്നപദ്ധതിയായി പ്രഖ്യാപിച്ചിരുന്നതാണ് ബുള്ളറ്റ് ട്രെയിന്‍. അഹമ്മദാബാദ് മുംബൈ പാതയില്‍ ആറു വര്‍ഷംകൊണ്ട് പദ്ധതി പൂര്‍ത്തിയാക്കും.
508 കിലോമീറ്റര്‍ പാതയില്‍ ആകെ 12 സ്റ്റേഷനുകള്‍ ആണ് ഉണ്ടാകുക. 21 കിലോമീറ്റര്‍ നീളത്തിലുള്ള തുരങ്കം പദ്ധതിയുടെ ഭാഗമാണ്. ഏഴു കിലോമീറ്റര്‍ കടലിനുള്ളിലൂടെയാണു യാത്ര. മണിക്കൂറില്‍ 320 കിലോമീറ്ററാണ് ട്രെയിനിന്റെ വേഗത. പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിലൂടെ രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനത്തുനിന്ന് അഹമ്മദാബാദിലെത്താന്‍ രണ്ടുമണിക്കൂര്‍ മതിയാകും. ഇന്ത്യയില്‍ നിലവില്‍ വേഗം കൂടിയ ട്രെയിന്‍ ഹസ്രത്ത് നിസാമുദീന്‍ – ആഗ്ര കന്റോണ്‍മെന്റ് ഗതിമാന്‍ എക്‌സ്പ്രസ് ആണ്. മണിക്കൂറില്‍ 160 കിലോമീറ്റര്‍. 1.40 മണിക്കൂര്‍ കൊണ്ടു 187 കിലോമീറ്റര്‍ പിന്നിടും.
പത്തു കോച്ചുള്ള ബുള്ളറ്റ് ട്രെയിനില്‍ 750 യാത്രക്കാരെ വഹിക്കാനാകും. മണിക്കൂറില്‍ 320–350 കിലോമീറ്റര്‍ വരെ വേഗം. മുംബൈഅഹമ്മദാബാദ് പാതയില്‍ 3000 രൂപയ്ക്കു മുകളിലായിരിക്കും ചുരുങ്ങിയ നിരക്കെന്നാണു സൂചന. രണ്ടുതരം സീറ്റുകളുണ്ടാകും – എക്‌സിക്യൂട്ടീവും ഇക്കോണമിയും.
കണക്കാക്കുന്ന ചെലവ് 1.08 ലക്ഷം കോടിയിലേറെ രൂപ. 81% തുക ജപ്പാന്‍ രാജ്യാന്തര സഹകരണ ഏജന്‍സിയില്‍ (ജിക) നിന്ന് 50 വര്‍ഷത്തേക്കു വായ്പ. റെയില്‍വേയും മഹാരാഷ്ട്ര, ഗുജറാത്ത് സര്‍ക്കാരും ബാക്കി ചെലവു വഹിക്കും. 2022 ഓഗസ്റ്റ് 15ന് അകം പദ്ധതി പൂര്‍ത്തിയാക്കും.
മുംബൈയിലെ ടെര്‍മിനല്‍ ബാന്ദ്രകുര്‍ള കോംപ്ലക്‌സിലും (ബികെസി) അഹമ്മദാബാദിലേത് സബര്‍മതിയിലുമാണ്. മറ്റു സ്റ്റോപ്പുകള്‍: താനെ, വിരാര്‍, ബോയ്‌സര്‍ (ഡഹാണു), ഗുജറാത്തിലെ വാപി, ബിലിമോറ (വല്‍സാഡ്), സൂറത്ത്, ബറൂച്ച്, വഡോദര, ആനന്ദ്. താനെയ്ക്കും വിരാറിനുമിടയ്ക്ക് 21 കിലോമീറ്റര്‍ ഭൂഗര്‍ഭപാത ഒഴിച്ചാല്‍ 487 കിലോമീറ്ററും എലിവേറ്റഡ് പാതയായിരിക്കും. ഭൂഗര്‍ഭ പാതയില്‍ ഏഴു കിലോമീറ്റര്‍ ദൂരം കടലിനടിയിലൂടെയാണ്.