കൊച്ചി:പിന്നെയും പിന്നെയും ജാമ്യഹര്‍ജിയുമായി ദിലീപ്. നടിയെ അക്രമിച്ച കേസില്‍ ജയിലില്‍കഴിയുന്ന ചലചിത്രതാരം ദിലീപ് ഇന്ന് ഹൈക്കോടതിയില്‍ വീണ്ടും ജാമ്യാപേക്ഷ നല്‍കും. ഇന്നലെ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് ഹൈക്കോടതിയെ സമീപിക്കുന്നത്. മുതിര്‍ന്ന അഭിഭാഷകനായ ബി. രാമന്‍പിള്ള തന്നെയാണ് ദിലിപീനായി ഹാജരാകുന്നത്. അന്വേഷണം അവസാനഘട്ടത്തിലാണെന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്നുമാണ് പ്രധാനവാദം.
അങ്കമാലി കോടതിയില്‍ ദിലീപിന്റെ വാദമുഖങ്ങളെല്ലാം പരാജയപ്പെട്ടിരുന്നു. നടിയുടെ നഗ്‌ന ചിത്രങ്ങള്‍ എടുക്കാന്‍ മാത്രമാണ് താന്‍ പള്‍സര്‍ സുനിയോട് ആവശ്യപ്പെട്ടിരുന്നത്. അതിനുള്ള ശിക്ഷ 60 ദിവസം ജയിലില്‍ കിടന്നതോടെ തീര്‍ന്നു എന്ന മട്ടിലാണ് ഇന്നലെ ദിലീപിന്റെ വാദം കോടതി മുറിയില്‍ ഉയര്‍ന്നത്.
ഈ കുറ്റത്തിന് 10വര്‍ഷം തടവുശിക്ഷ ലഭിക്കാവുന്നതുകൊണ്ടുതന്നെ 60 ദിവസം ജയിലില്‍ കഴിഞ്ഞത് മതിയാവും ജാമ്യം ലഭിക്കാന്‍ എന്നും ദിലീപിന്റെ വക്കീല്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പ്രോസിക്യൂഷന്റെ മറുവാദത്തിന് മുന്‍പ് കോടതി തന്നെ ഈ വാദത്തെ ഖണ്ഡിച്ചു. 10അല്ല 20 വര്‍ഷം തടവു ലഭിക്കാവുന്ന കുറ്റമാണ് ദിലീപിന്റെ മേല്‍ ചുമത്തപ്പെട്ടിരിക്കുന്നത് എന്ന് കോടതി ഓര്‍മ്മപ്പെടുത്തി. കൂട്ട ബലാത്സംഗം അടക്കമുള്ള കുറ്റങ്ങള്‍(376ഡി) ദിലീപിനെതിരെ നിലനില്‍കുമെന്ന് കോടതി നിരീക്ഷിച്ചു.അന്വേഷണം പൂര്‍ത്തിയാക്കാന്‍ 90 ദിവസം വരെ സമയമുണ്ടെന്ന പ്രോസിക്യൂഷന്‍ വാദവും കോടതി ശരിവച്ചു.
കേസിലെ മുഖ്യ പ്രതിയായ പള്‍സര്‍ സുനി എന്തെല്ലാം കുറ്റങ്ങള്‍ ചെയ്തിട്ടുണ്ടോ അതില്‍ നിന്നൊന്നും ഒഴിഞ്ഞ് മാറാന്‍ ദിലീപിന് കഴിയില്ല എന്ന് പ്രോസിക്യൂഷന്‍ നേരത്തേ തന്നെ കോടതിയില്‍ വാദിച്ചിരുന്നു. സുനിയുടെ കുറ്റ സമ്മത മൊഴിയില്‍ നടിയുടെ നഗ്‌ന ചിത്രങ്ങള്‍ പകര്‍ത്താന്‍ ദിലീപ് ആവശ്യപ്പെട്ട കാര്യം തുറന്നു പറഞ്ഞിട്ടുണ്ട്.അന്വേഷണ സംഘത്തോട് പറഞ്ഞതില്‍ കൂടുതല്‍ കാര്യങ്ങള്‍ വിസ്താര വേളയില്‍ ആക്രമിക്കപ്പട്ട നടിക്ക് പറയാനുണ്ടാകും. കുത്താനാണ് പറഞ്ഞത് കൊല്ലാനല്ല എന്ന തരം വിചിത്രമായ വാദമാണ് ദിലീപ് ഉയര്‍ത്തുന്നത് എന്ന് പ്രോസിക്യൂഷന്‍ ദിലീപിനെതിരെ ആഞ്ഞടിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here