കൊച്ചി: മഞ്ഞപ്പടയുടെ ആവേശത്തിരയെ നിരാശയിലാക്കി കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം കളിയും ഗോള്‍ രഹിത സമനിലയില്‍ അവസാനിച്ചു. ജംഷഡ്പൂര്‍ എഫ്.സിയുമായി കൊച്ചി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന കളി പ്രതീക്ഷകളൊന്നും കാത്തില്ല.

29-ാം മിനിറ്റില്‍ തന്നെ കേരളത്തിന് ഗോളിനുള്ള അവസരം കിട്ടിയെങ്കിലും ഉപയോഗിക്കാനായില്ല. 29-ാം മിനിറ്റില്‍ കേരളത്തിന് കിട്ടിയ ഫ്രീകിക്ക് സന്ദേശ് ജിങ്കാന്റെ കാലില്‍ നിന്ന് ബോക്‌സിനു പുറത്തു പോയി.

ആദ്യ പകുതിയിലെ കളിനിലവാരം പോലും കാത്തുസൂക്ഷിക്കാന്‍ രണ്ടാം പകുതിയില്‍ ഇരുടീമുകള്‍ക്കുമായില്ല. മഞ്ഞക്കാര്‍ഡ് കൊണ്ടുള്ള കളിയായിരുന്നു രണ്ടാം പകുതി. 56-ാം മിനിറ്റില്‍ ജംഷഡ്പൂരിന്റെ മെഹ്താബ് ഹുസൈന് ആദ്യ മഞ്ഞക്കാര്‍ഡ് കിട്ടി. 66-ാം മിനിറ്റില്‍ വീണ്ടും ജംഷഡ്പൂര്‍ താരം ഫാറൂഖ് ചൗധരിക്ക് മഞ്ഞക്കാര്‍ഡ്.

പരുക്കിനെത്തുടര്‍ന്ന് 66-ാം മിനിറ്റില്‍ മലയാളി താരം അനസ് എടത്തൊടികയെ പിന്‍വലിച്ചു. കേരളത്തിന് അനുകൂലമായി കിട്ടിയ ഫ്രീകിക്ക് വലയിലേക്കു പായിക്കാനുള്ള ഇയാന്‍ ഹ്യൂമിന്റെ ശ്രമം പരാജയപ്പെട്ടു. പിന്നാലെ 68-ാം മിനിറ്റില്‍ ഹ്യൂമിനെ പിന്‍വലിച്ചു.

85-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് താരം നീമഞ്ജ ലാകിക് പെസികിന് മഞ്ഞക്കാര്‍ഡ് കിട്ടി. രണ്ടു മിനിറ്റ് അധിക സമയം അനുവദിച്ചെങ്കിലും കാണികളെ നിരാശരാക്കുന്നതായിരുന്നു കളി.

LEAVE A REPLY

Please enter your comment!
Please enter your name here