പെണ്ണൊരുമ്പെട്ടാല്‍ സമൂഹത്തിൽ മാന്യമായി ജീവിക്കുന്ന ഒരാളിന്റെ ജീവിതം തന്നെ തുലാസിൽ നിർത്താം എന്നതിന്റെ ഉദാഹരണമാണ് സരിത നായരും സോളാർ റിപ്പോർട്ടും. ഈ റിപ്പോർട്ട് പുറത്തു വന്നതോടെ കേരളത്തിൽ ഉണ്ടായ സംഭവ വികാസങ്ങൾ നാം കണ്ടുകഴിഞ്ഞു.ആരോപണമുന്നയിക്കുന്ന സ്ത്രീയുടെ വിശ്വാസ്യത എല്ലാവര്‍ക്കുമറിയാം. എന്നിട്ടും നമ്മുടെ പത്രങ്ങളും ചാനലുകളും കാട്ടിക്കൂട്ടുന്നത് എന്താണ്. സദാചാരമെന്തെന്നറിയാത്ത ഒരു സ്ത്രീയെ പീഡനത്തിലെ അല്ല, കൂട്ടമാനഭംഗത്തിലെ ഇരയെപ്പോലെ ആഘോഷിക്കുന്ന മാധ്യമങ്ങള്‍ നടത്തുന്നതും ക്രൂരമായ പീഡനം തന്നെ. മുപ്പത്തിരണ്ടു കേസുകളിലെ പ്രതിയാണ് അണിഞ്ഞൊരുങ്ങി സോളാര്‍ ചൂടാക്കാന്‍ നടക്കുന്നതെന്നെങ്കിലും ഓര്‍ക്കാതെ പോകുന്നത് കഷ്ടമാണ്.
സോളാര്‍ വിഷയത്തില്‍ കമ്മിഷനെ വച്ചതു യു.ഡി.എഫാണ്. അതു നല്ല ഉദ്ദേശത്തില്‍ ചെയ്തതുമായിരുന്നു. ഉമ്മന്‍ചാണ്ടി താല്‍പ്പര്യമെടുത്താണ് ഈ വിഷയത്തില്‍ നിഷ്പക്ഷമായ അന്വേഷണം നടക്കണമെന്നാഗ്രഹിച്ചു കമ്മീഷനെ വച്ചത്. സരിതയുടെ കാപട്യം തിരിച്ചറിയാന്‍ ഉമ്മന്‍ചാണ്ടിക്കു കഴിയാതെ പോയി. സന്ദര്‍ശിച്ചതിനും ഫോണ്‍ ചെയ്തതിനുമൊക്കെ തെളിവുകളുണ്ടാക്കി. ഒരു മുഖ്യമന്ത്രിക്കല്ല, ഒരു പൊതുപ്രവര്‍ത്തകനുപോലും സന്ദര്‍ശകരെ ഒഴിവാക്കാനാവില്ല, അഴിമതിയാരോപണം പോലെയല്ല ലൈംഗികാരോപണമെന്ന് എല്ലാവരും മനസ്സിലാക്കുന്നതു നന്ന്. കുടുംബമെന്ന പവിത്രമായ സ്ഥാപനത്തില്‍ ഇത്തരം ആരോപണങ്ങളുണ്ടാക്കുന്ന പ്രയാസം ചെറുതല്ല. ഭാര്യയും മക്കളും അമ്മയും പെങ്ങളുമൊക്കെയുള്ളവര്‍ ഇതോര്‍ക്കണം. വീട്ടുകാര്‍ വിശ്വസിക്കില്ലായിരിക്കും. എങ്കിലും ഇതു സമൂഹമധ്യത്തില്‍ അവര്‍ക്കുണ്ടാക്കുന്ന മാനഹാനി തിരിച്ചുകൊടുക്കാന്‍ നമുക്കാവില്ല.ഒന്നേ പറയാനുള്ളൂ, വളരെ ക്രൂരമായിപ്പോയി ഈ പീഡനം. സരിതാനായര്‍ ഇത്രയേറെ നേതാക്കളെയും ഉദ്യോഗസ്ഥരെയും പീഡിപ്പിച്ചിട്ടും അണിഞ്ഞൊരുങ്ങി നടക്കുന്നു.
മുഖ്യമന്ത്രിക്കെതിരേ മൊഴി നല്‍കിയാല്‍ പത്തുകോടി രൂപ പ്രതിഫലം നല്‍കാമെന്നു വാഗ്ദാനമുണ്ടായിരുന്നതായി സരിത പറഞ്ഞിരുന്നു. ഈ ആരോപണം ഗൗരവമുള്ളതായിട്ടുപോലും അന്വേഷണ കമ്മിഷന്‍ അന്വേഷിച്ചില്ല.ഇതു സംബന്ധിച്ചു റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചില്ല.
സരിതയുടെ മൊഴിയും കത്തും അതേപടി പകര്‍ത്തിയതായിപ്പോയി ഈ റിപ്പോര്‍ട്ടെന്നതു ദൗര്‍ഭാഗ്യകരമാണ്.
സരിതയ്ക്കു തോന്നിയ പേരും ആരോപണങ്ങളും അതേപടി റിപ്പോര്‍ട്ടില്‍ വന്നെങ്കില്‍ വേറെ തെളിവുകള്‍ ഒന്നും കമ്മിഷനു ലഭിച്ചില്ലെന്നു വ്യക്തമാണ്.അച്ഛനെപ്പോലെയാണെന്നു സരിത പലതവണ പറഞ്ഞ ഉമ്മന്‍ചാണ്ടിക്കെതിരേ ഇത്ര ഹീനമായ ആരോപണമുന്നയിക്കാന്‍ എന്താവും കാരണം. സര്‍ക്കാരിന്റെയും രാഷ്ട്രീയശത്രുക്കളുടെയും പ്രേരണ മാത്രമാവുമോ. അതോ സരിത നായര്‍ക്ക് അച്ഛനെപ്പോലെ കണ്ട ആളോട് എന്തെങ്കിലും വ്യക്തിവൈരാഗ്യമുണ്ടാകുമോ.
ആടിനെ പട്ടിയാക്കുകയും പട്ടിയെ പേപ്പട്ടിയാക്കി തല്ലിക്കൊല്ലുകയും ചെയ്യുന്ന ഒരേര്‍പ്പാടുണ്ട്. അതാണ് ഇന്നു കേരളത്തില്‍ കാണുന്നത്. മൂല്യശോഷണം എല്ലാ രംഗത്തും കൊടികുത്തി വാഴുകയാണ്. രാഷ്ട്രീയ രംഗത്താണ് ഏറ്റവും കൂടുതല്‍ എന്നൊന്നും പറയുന്നില്ല. കാരണം, മറ്റെല്ലാ രംഗങ്ങളും ഒന്നിനൊന്നു മുന്‍പിലാണ്.കേരളരാഷ്ട്രീയത്തിലെ മൂല്യമുള്ള നേതാക്കള്‍ ഒരുപക്ഷേ വിരലിലെണ്ണാവുന്നവരേ കാണൂ. ആ പട്ടികയില്‍ വരുന്ന പേരാണ് ഉമ്മന്‍ചാണ്ടിയുടേതെന്നു കഴിഞ്ഞ അര നൂറ്റാണ്ടുകാലത്തെ ഉമ്മന്‍ചാണ്ടിയുടെ പ്രവര്‍ത്തനം നോക്കിക്കാണുന്നവര്‍ക്കു ബോധ്യമാവും. അദ്ദേഹമുള്‍പ്പെടെ കുറേ കൊള്ളാവുന്ന നേതാക്കളെയാണു കൊള്ളരുതാത്തവരാക്കി മാറ്റാന്‍ ശ്രമം നടക്കുന്നത്. ഒരാളെ നശിപ്പിക്കാന്‍ ഏറ്റവും നല്ല ആയുധം പെണ്ണാണ്. അതറിയുന്നവര്‍ അണിയറയില്‍ കരുനീക്കങ്ങള്‍ നടത്തി.
സോളാര്‍ വില്‍ക്കാന്‍ നടന്ന സരിതയെ കൂട്ടിനു കിട്ടി. സ്വാഭാവികമായും അച്ഛനെപ്പോലെ കണ്ട ആഭ്യന്തരവകുപ്പിന്റെ ചുമതലക്കാരനായ മുഖ്യമന്ത്രി ഇത്ര നിഷ്പക്ഷമായി അന്വേഷണം നടത്തിക്കുമെന്നും പൊലിസ് കസ്റ്റഡിയില്‍ കഴിയേണ്ടി വരുമെന്നും സരിത കരുതിയില്ല. ചിലരൊക്കെ സരിതയുടെ പീഡനത്തില്‍നിന്നു ബുദ്ധിപൂര്‍വം രക്ഷപ്പെട്ടുവെന്നതാണു സത്യം. വേറെ ചിലര്‍ മഹാഭാഗ്യം കൊണ്ടും ദൈവാധീനംകൊണ്ടും രക്ഷപ്പെട്ടു. എന്തായാലും കേരളം രാഷ്ട്രീയത്തിൽ ഇത്രത്തോളം നികൃഷ്ടമായ ഒരു അധ്യായം ഉണ്ടായതു രാഷ്ട്രീയ പാപ്പരത്തം കൊണ്ടുകൂടിയാണ് എന്നതിൽ യാതൊരു തർക്കവും വേണ്ട.