വാഷിങ്ടൺ: ഭീകരവിരുദ്ധ പോരാട്ടത്തിനായി പാകിസ്താന് നൽകേണ്ട 255 ദശലക്ഷം ഡോളർ സൈനികസഹായം യു.എസ് പ്രസിഡൻറ് റദ്ദാക്കിയേക്കുമെന്ന് റിപ്പോർട്ട്. ഭീകരരെ അമർച്ചചെയ്യുന്നതിന് യു.എസ് താൽപര്യത്തിന് അനുസൃതമായി നടപടിയുണ്ടാവുന്നില്ലെന്നതാണ് ഫണ്ട് റദ്ദാക്കുന്നതിന് കാരണമെന്ന് ന്യൂയോർക് ടൈംസ് റിപ്പോർട്ട് പറയുന്നു.
കഴിഞ്ഞ ആഗസ്റ്റിലാണ് പാകിസ്താന് നൽകുന്ന താൽക്കാലികമായി തടഞ്ഞുവെക്കാൻ ട്രംപ് സർക്കാർ തീരുമാനിച്ചത്. ഭീകരവിരുദ്ധ നടപടികളിൽ പാകിസ്താൻ വേണ്ടത്ര മുന്നോട്ടുപോയിട്ടില്ലെന്ന വിലയിരുത്തലിനെ തുടർന്നായിരുന്നു ഇത്. ഇൗ വർഷം ആദ്യം മോചിതരായ അമേരിക്കൻ-കനേഡിയൻ ദമ്പതികളെ തട്ടിക്കൊണ്ടുപോയവരിൽ ഉൾപ്പെട്ടതെന്ന് കരുതുന്ന, ഹഖാനി ശൃംഖലയിൽ ഉൾപ്പെട്ട ഒരാൾ പാക് സൈന്യത്തിെൻറ കസ്റ്റഡിയിലുണ്ട്. ഇയാളെ ചോദ്യം ചെയ്യാൻ അനുവദിക്കണമെന്ന യു.എസ് ആവശ്യം പാകിസ്താൻ അംഗീകരിച്ചില്ല. ഇതാണ് ഇരുരാജ്യങ്ങളും തമ്മിലെ ബന്ധം കൂടുതൽ വഷളാക്കിയത്.
ഭീകരസംഘങ്ങളുടെ കസ്റ്റഡിയിലുള്ള അമേരിക്കൻ പൗരന്മാരെ കുറിച്ച് വിവരം ലഭിക്കുന്നതിനാണ് ഹഖാനി അംഗത്തെ ചോദ്യംചെയ്യാൻ അമേരിക്ക ആവശ്യപ്പെടുന്നത്.ധനസഹായം നൽകുന്നത് ആലോചിക്കാൻ ഇൗ മാസം ആദ്യം പെൻറഗണിലെ മുതിർന്ന ഉദ്യോഗസ്ഥർ യോഗം ചേർന്നിരുന്നെങ്കിലും തീരുമാനമുണ്ടായില്ല.