ഡാളസ്: നോർത്ത് ടെക്സാസിലെ റിച്ചാർട്സണിൽ നിന്നും തിരോധാനം ചെയ്യപ്പെടുകയും, പിന്നീട് മരണപ്പെട്ട നിലയിൽ കണ്ടെത്തിയ മൂന്നുവയസ്സുകാരി ഷെറിൻ മാത്യൂസിന്റെ കുലപാതകത്തിൽ ഡാളസ് കൗണ്ടി ഡിസ്ട്രിക്ട് അറ്റോർണി ഓഫീസ് വളർത്തച്ചനായ വെസ്ലി മാത്യൂസിന്റെ പേരിൽ ഗ്രാന്റ്ജൂറിയുടെ സഹായത്തിൽ കുലപാതക കുറ്റം (Capital Murder) ചുമത്തി. പ്രബലമായ തെളിവുകളുടെ അടിസ്ഥാനത്തിലാണു പുതിയ നീക്കം എന്നു പറയപ്പെടുന്നു. ഇതോടൊപ്പം തെളിവ് നശിപ്പിക്കൽ,ബോധപൂർവ്വം കുട്ടിയെ അപകടത്തിലാക്കുക, ഉപേക്ഷിക്കുക എന്നീ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. പുതിയതായി ചുമത്തിയിരിക്കുന്ന കുറ്റാരോപണശിക്ഷപ്രകാരം വെസ്ലിയ്ക്ക് ജീവപര്യന്തം തടവുശിക്ഷമുതൽ വധശിക്ഷ വരെ ലഭിച്ചേക്കാം. എന്നാൽ ഏതുശിക്ഷയ്ക്കാണു പ്രോസിക്യൂഷൻ ഭാഗം വാദിക്കുന്നുവെന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്നു ഡിസ്ട്രിക്ട് അറ്റോർണി ഫെയ്ത്ത് ജോൺസൺ പത്രസമ്മേളനത്തിൽ അറിയിച്ചു. വെസ്ലിയുടെ പേരിൽ ആരോപിച്ചിരിക്കുന്ന മറ്റ് മൂന്നു വകുപ്പ് കുറ്റങ്ങൾ പ്രകാരം 5-99 വർഷം വരെ തടവുശിക്ഷയും ലഭിക്കാവുന്നവയാണു.

ഡാളസ് കൗണ്ടി ഡിസ്ട്രിക്ട് അറ്റോർണി ഫെയ്ത്ത് ജോൺസൺ വിളിച്ചു കൂട്ടിയ പത്രസമ്മേളനത്തിൽ റിച്ചാർട്സൺ പോലീസ് ഡിപ്പാർട്ട്മെന്റ് ചീഫ് ജിം സ്പൈവി, ഇൻഡ്യൻ കൗൺസിൽ ജനറൽ അനുപം റേ എന്നിവരും സന്നിഹിതരായിരുന്നു. ഏവരും ഏറ്റം ഉറ്റുനോക്കികൊണ്ടിരുന്ന ഈ കേസിൽ അഹോരാത്രം യത്നിച്ച പ്രാദേശിക പോലീസ് ഡിപ്പാർട്ട്മെന്റിനും, ഭാരത സർക്കാരിന്റെ പ്രതിനിധികൾക്കും ഡിസ്റ്റ്ട്രിക്ട് അറ്റോർണി നന്ദി രേഖപ്പെടുത്തി. ഇത് ഷെറിൻ എന്ന ഒരു ഒറ്റ കുഞ്ഞിന്റെ വിഷയമല്ല, അതിലുപരി ഷെറിനു നീതി ലഭിക്കുന്നതു വഴി ഉപേക്ഷിക്കപ്പെടുകയും, അധിക്ഷേപിക്കപ്പെടുകയും ചെയ്യുന്ന എല്ലാ കുഞ്ഞുങ്ങൾക്കും വേണ്ടിയുള്ള നീതിയ്ക്കായി തങ്ങൾ പ്രയത്നിക്കുമെന്നു അറ്റോർണി ജോൺസൺ പ്രത്യാശ പ്രകടിപ്പിച്ചു.

ചൈൽഡ് എൻഡെയ്ഞ്ചർമെന്റ് (കുട്ടിയെ ബോധപൂർവ്വം ഉപേക്ഷിക്കുക) എന്ന കുറ്റത്തിനു ജയിലിൽ കഴിയുന്ന വളർത്തമ്മ സിനി മാത്യൂസിനെതിരെ അതേ കുറ്റം തന്നെയാണു ഗ്രാന്റ് ജൂറി ചുമത്തിയിരിക്കുന്നത്. കുറ്റക്കാരിയെന്ന് തെളിഞ്ഞാൽ 2 മുതൽ 20 വർഷം വരെ തടവുശിക്ഷയും, പതിനായിരം ഡോളർ വരെ പിഴയും ഈടാക്കാവുന്ന കുറ്റമാണിത്.

കഴിഞ്ഞയാഴ്ചയിൽ മെഡിക്കൽ എക്സാമിനർ പുറത്തുവിട്ട പോസ്റ്റ്മാർട്ടം റിപ്പോർട്ടിന്റെ ഉള്ളടക്കം അനുസരിച്ചാണു പുതിയ സംഭവവികാസങ്ങൾക്ക് വഴിതെളിയിച്ചത്. ഷെറിന്റെ മരണം സ്വാഭാവികല്ലെന്നും, പ്രത്യുത ബലാല്കേരണയുള്ള നരഹത്യയായിരുന്നുവെന്നുമാണു പോസ്റ്റ്മാർട്ടം റിപ്പോർട്ട്. എന്നാൽ കൊലപ്പെട്ടത് എങ്ങനെയെന്ന് വളരെ വ്യക്തമായ രീതിയിൽ പറയാൻ കഴിയാത്ത വിധം ശരീരം ജീർണ്ണിച്ച അവസ്ഥയിലായിരുന്നുവെന്നും റിപ്പോർട്ടിൽ പ്രതിപാദിച്ചിരുന്നു. മരണകാരണത്തെ പറ്റി മാധ്യമപ്രവർത്തകർ ചോദിച്ച ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ഡിസ്ട്രിക്ട് അറ്റോർണി തയ്യാറായില്ല. എന്നാൽ എന്താണു സംഭവിച്ചതെന്ന് ഏകദേശധാരണയും, അതു ഗ്രാന്റ് ജൂറിയ്ക്ക് ബോധ്യമായതിനാലാണൂ ഇങ്ങനെ ഒരു കുറ്റം ആരോപിക്കാൻ തങ്ങൾക്ക് സാധ്യമായതെന്നും ഇവർ ചൂണ്ടിക്കാട്ടി. ഒരു മില്യൺ ഡോളർ ജാമ്യതുകയിൽ ഡാളസ് കൗണ്ടി ജയിലിൽ തടവിലായിരിക്കുന്ന വെസ്ലി മാത്യൂസിന്റെ ജാമ്യതുക വർദ്ധിപ്പിക്കുവാൻ തങ്ങൾ ശ്രമിക്കുമെന്നും, ഈ കേസുമായി ഇനി ആരെയെങ്കിലും അറസ്റ്റ് ചെയ്യേണ്ടുന്ന ആവശ്യവും കാണുന്നില്ലെന്ന് അറ്റോർണി ജോൺസൺ മാധ്യമങ്ങളോട് പറഞ്ഞു. ഈ വർഷം തന്നെ ഡാളസ് കൗണ്ടിയിൽ ഈ കേസ് വിചാരണയ്ക്ക് വരുത്തി ഷെറിനു നീതി ലഭിക്കുവാൻ തങ്ങളാൽ ആവുന്നത് ചെയ്യുമെന്നു ഇവർ ആവർത്തിച്ചു പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here