ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് മോട്ടോര്‍ വാഹന വകുപ്പിന്റെ പിഴ. ഒന്നര ലക്ഷത്തോളം രൂപ പിഴ ലഭിച്ചിരിക്കുന്നത് കുമ്മനത്തിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് വാഹനങ്ങളുടെ പേരിലാണ്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ നിയമ ലംഘനം നടത്തിയതും കുമ്മനമാണെന്ന് വിവരാവകാശ രേഖയില്‍ വ്യക്തമാകുന്നു.

വിവരാവകാശ പ്രവര്‍ത്തകന്‍ സി. എസ് ഷാനവാസ് നല്‍കിയ വിവരാവകാശ അപേക്ഷയ്ക്കുളള മറുപടിയില്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറേറ്റിലെ വിവരാവകാശ ഉദ്യോഗസ്ഥ അര്‍ച്ചനാ സദാശിവനാണ് വിവരങ്ങള്‍ നല്‍കിയത്. കെഎല്‍ 1 ബി ക്യു 8035 എന്ന വാഹനം 59 പ്രാവശ്യം നിയമലംഘനം നടത്തിയതായി സംസ്ഥാന ഗതാഗത വകുപ്പ് രേഖപ്പെടുത്തുന്നു. മോട്ടോര്‍വാഹന നിയമത്തിലെ 183 ചട്ടപ്രകാരം ആദ്യ നിയമലംഘനത്തിനു ഡ്രൈവറുടെ പേരില്‍ 400 രൂപയും ഉടമയുടെ പേരില്‍ 300 രൂപയുമാണ് പിഴ.

ഓരോ ആവര്‍ത്തിക്കുന്ന നിയമ ലംഘനത്തിനും 1000 രൂപ ഡ്രൈവറുടെയും 500 രൂപ ഉടമയുടെയും പേരില്‍ പിഴ അടയ്ക്കണം. 58 നിയമലംഘനങ്ങളില്‍ നിന്നായി 86,200 ഈ വാഹനത്തിന്റെ പേരില്‍ ബി.ജെ.പി പിഴ അടയ്ക്കണം.

കേന്ദ്ര മോട്ടോര്‍വാഹന നിയമപ്രകാരം ലൈസന്‍സ് റദ്ദാക്കേണ്ട വിധത്തിലുള്ള നിയമലംഘനമാണ് നടന്നിട്ടുള്ളതെന്നും ഒന്നര ലക്ഷത്തോളം വ രുന്ന പിഴത്തുക പിടിച്ചെടുക്കാത്തത് ഉദ്യോഗസ്ഥരുടെ കടുത്ത അനാസ്ഥയാണെന്നും ഇതിനെതിരേ കോടതിയെ സമീപിക്കുമെന്നും സി എസ് ഷാനവാസ് പറഞ്ഞു.

പ്രസിഡന്റിന്റെ പേരില്‍ത്തന്നെ രജിസ്റ്റര്‍ ചെയ്ത കെ എല്‍ 1 ബി ക്യു 7563 എന്ന വാഹനം 38 പ്രാവശ്യമാണ് വേഗപരിധി ലംഘിച്ചത്. അതിന്റെ പേരില്‍ 56,200 രൂപയോളം പിഴ അടയ്ക്കേണ്ടതുണ്ട്. 1,42,400 രൂപയാണു മൊത്തം പിഴത്തുക. അതേസമയം പിഴത്തുക ഈടാക്കിയിട്ടുണ്ടോ എന്ന ചോദ്യത്തിനു നടപടികള്‍ സ്വീകരിച്ച് വരുന്നു എന്ന മറുപടിയാണു തിരുവനന്തപുരം റീജ്യനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസിലെ വിവരാവകാശ ഉദ്യോഗസ്ഥന്‍ ജെ സുനില്‍കുമാര്‍ നല്‍കിയിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here