തിരുവനന്തപുരം: മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് വെട്ടേറ്റ് മരിച്ച സംഭവത്തില്‍ സിപിഐഎമ്മിന് പങ്കൊന്നുമില്ലെന്ന് ജില്ലാ സെക്രട്ടറി പി.ജയരാജന്. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഷുഹൈബിനെതിരേ സിപിഐഎം പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തിനിടെ കൊലവിളി മുദ്രാവാക്യം നടത്തിയതുമായി കൊലപാതകത്തിന് ബന്ധമുണ്ടോ എന്ന് അന്വേഷിക്കേണ്ടതാണ്. സംഭവത്തില്‍ പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് പ്രാദേശിക നേതൃത്വം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കൊലപാതകത്തെ സിപിഐഎം ശക്തമായി അപലപിക്കുകയാണ്. സംഭവത്തില്‍ സിപിഐഎമ്മിലെ ആര്‍ക്കെങ്കിലും ബന്ധമുണ്ടെങ്കില്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും പി.ജയരാജന് പറഞ്ഞു.
ഷുഹൈബിനെ വെട്ടികൊലപ്പെടുത്തിയ സംഭവത്തില്‍ കണ്ണൂർ ജില്ലയിലെ സിപിഐഎം നേതൃത്വത്തിന് പങ്കുണ്ടെന്ന് ഡിസിസി അധ്യക്ഷൻ സതീശൻ പാച്ചേനി പറഞ്ഞിരുന്നു. നാടിനു ഭീഷണിയായ തീവ്രവാദികളെയും ഭീകരവാദികളെയും ഓർമിപ്പിക്കുന്ന തരത്തിലാണ് സിപിഐഎം ജില്ലാ നേതൃത്വത്തിന്റെ അറിവോടെ അക്രമങ്ങളും കൊലപാതകങ്ങളും അരങ്ങേറുന്നത്. സാമൂഹ്യ രാഷ്ട്രീയ പ്രവർത്തനത്തിൽ സജീവമായി ഇടപെടുന്ന യുവതലമുറയെ കഴിഞ്ഞ കുറച്ച് മാസങ്ങളായി ജില്ലയിൽ പ്ലാൻ ചെയ്ത് അക്രമിക്കുന്ന സംഭവമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ബോംബെറിഞ്ഞ് വീഴ്ത്തി വെട്ടികൊലപ്പെടുത്തിയ പദ്ധതിക്ക് ഉത്തരവ് നൽകുന്ന ആസൂത്രണ സംഘത്തിന് ചുക്കാൻ പിടിക്കുന്ന ക്രിമിനൽ സംഘത്തിന്റെ ഗോഡ്ഫാദറെ ജനങ്ങൾ തിരിച്ചറിയുന്നുണ്ട്. നാടിന്റെ ശാന്തിക്കും സമാധാനത്തിനും ഭീഷണിയായി മാറിയ സിപിഐഎം ക്രിമിനൽ സംഘത്തിനെ വിലങ്ങണിയിക്കാനും നിലയ്ക്ക് നിർത്താനും ജില്ലയിലെ പൊലീസിന് സാധിക്കുന്നില്ലെങ്കിൽ നിയമപാലകരുടെ ഉത്തരവാദിത്വം പൊതുജനങ്ങൾ ഏറ്റെടുക്കേണ്ടിവരുമെന്ന് സതീശൻ പാച്ചേനി പ്രസ്താവനയിൽ അറിയിച്ചിരുന്നു.