ലാഹോര്‍: പാകിസ്താനില്‍ ഏഴു വയസ്സുകാരി സൈനബ് അന്‍സാരിയെ ബലാത്സംഗം ചെയ്തു കൊന്ന പ്രതി മുഹമ്മദ് ഇംറാന്‍ അലിക്ക് വധശിക്ഷ. വലിയ പ്രക്ഷോഭത്തിലേക്ക് നയിച്ച സംഭവം നടന്ന് 39-ാം ദിവസമാണ് പ്രതിക്കെതിരെ കോടതി വിധിയുണ്ടായത്.
ലാഹോറിലെ പ്രത്യേക തീവ്രവാദ വിരുദ്ധ കോടതിയുടേതാണ് വിധി.
ജനുവരി ഒന്‍പതിനായിരുന്നു ലോകത്തെ ഞെട്ടിച്ച ക്രൂരകൃത്യം നടന്നത്. ലാഹോറിനു സമീപം കസൂര്‍ ജില്ലയിലായിരുന്നു സംഭവം. കാണാതായ കുട്ടിയെ കുറച്ചു ദിവസങ്ങള്‍ക്കു ശേഷം കുപ്പത്തൊട്ടിയില്‍ കൊല്ലപ്പെട്ട നിലയില്‍ കാണുകയായിരുന്നു.
മാതാപിതാക്കള്‍ ഉംറയ്ക്കു പോകുന്ന സമയത്ത് കുട്ടിയെ ബന്ധുവീട്ടില്‍ ഏല്‍പ്പിച്ചു പോയതായിരുന്നു. എന്നാല്‍ അയല്‍വാസിയും ബന്ധുവുമായ ഇംറാന്‍ കുട്ടിയെ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും കൊന്നുകളയുകയുമായിരുന്നു. സംഭവം പുറത്തുവന്നതോടെ, പാകിസ്താനിലും വിവിധ രാജ്യങ്ങളിലും വലിയ പ്രധിഷേധങ്ങള്‍ ഉയര്‍ന്നു. ഒടുവില്‍ സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെ രണ്ടാഴ്ച കഴിഞ്ഞ പ്രതിയെ പിടികൂടുകയായിരുന്നു.
ചീഫ് ജസ്റ്റിന് വളരെ നന്ദിയുണ്ടെന്നും, സ്വന്തം മകളെപ്പോലെയാണ് സൈനബിനെ അദ്ദേഹം കണ്ടതെന്നും വിധി കേട്ട പിതാവ് അമീന്‍ അന്‍സാരി പ്രതികരിച്ചു.
സൈനബിന്റെ മൃതദേഹം തള്ളിയ സ്ഥലത്തു തന്നെ ഇയാളെ തൂക്കിലേറ്റണമെന്ന് മാതാവ് നുസ്‌റത്ത് അമീന്‍ പ്രതികരിച്ചു. തൂക്കിലേറ്റിയതു കൊണ്ടു മാത്രമായില്ല, ഓരോരുത്തരും കല്ലെറിഞ്ഞു കൊല്ലുകയാണ് വേണ്ടതെന്നും മാതാവ് പറഞ്ഞു.