2014 ലെ തിരഞ്ഞെടുപ്പ് വേളയില്‍ വിദേശത്തെ കളളപ്പണം ഇന്ത്യയില്‍ തിരിച്ചെത്തിക്കുമെന്നും ഇന്ത്യയിലെ ഓരോ പാവപ്പെട്ടവന്റെയും അക്കൗണ്ടില്‍ 15 ലക്ഷം വീതം നിക്ഷേപിക്കും എന്നുമായിരുന്നു ബിജെപിയുടെയും നരേന്ദ്രമോദിയുടെയും പ്രധാന വാഗ്ദാനങ്ങള്‍. അതൊക്കെ ജലരേഖയായി നിലനിൽക്കെ
സിംഗപ്പൂര്‍ സര്‍ക്കാര്‍ തങ്ങളുടെ പൌരന്മാരുടെ അക്കൌണ്ടിലേക്ക് അങ്ങോട്ട് പണമിട്ടു നല്‍കുന്നു. പൗരന്മാര്‍ക്ക് നല്‍കുന്ന ഈ ബോണസിനത്തില്‍ 70 കോടി സിംഗപ്പൂര്‍ ഡോളറാണ് (5.33 കോടി ഇന്ത്യന്‍രൂപ) സര്‍ക്കാറിന് ചെലവാക്കുന്നത്.
രാജ്യത്തെ മിച്ച ബജറ്റിനു ശേഷമാണ് സിംഗപ്പൂര്‍ സര്‍ക്കാറിന്റെ ഈ തീരുമാനം. 21 വയസിനു മുകളില്‍ പ്രായമുള്ള എല്ലാ സിംഗപ്പൂര്‍ പൗരന്മാര്‍ക്കും ഈ ആനുകൂല്യം ലഭിക്കും. ഇത്തരത്തില്‍ ഏകദേശം ഒരാളുടെ അക്കൌണ്ടിലെത്തുക 15000 രൂപയാണ്. പൗരന്മാരുടെ ആദായത്തിന് ആനുപാതികമായാണ് ബോണസ് നല്‍കുക. ഈ വര്‍ഷം അവസാനത്തോടെ എല്ലാ പൗരന്മാര്‍ക്കും ബോണസ് തുക കൊടുത്തു തീര്‍ക്കാനാണ് സര്‍ക്കാര്‍ ആലോചന.
27 ലക്ഷത്തോളം പേര്‍ക്കാണ് ആനൂകൂല്യം ലഭിക്കുക. 2018ല്‍ തന്നെ ബോണസ് കൊടുത്തുതീര്‍ക്കുമെന്ന് ധനകാര്യമന്ത്രി ഹെംഗ് സ്വീ ക്വീറ്റ് പറഞ്ഞു.