കാബൂള്‍: സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം ഉള്‍പ്പെടെ പുതിയ താലിബാന് പഴയതില്‍ നിന്നും ഏറെ മാറ്റമുള്ളതായിരിക്കുമെന്നാണ് മുമ്പ് വ്യക്തമാക്കിയ താലിബാന് അഫ്ഗാനിസ്ഥാനില്‍ ചുവട് മാറ്റുന്നു. ഭരണരംഗത്ത് സ്ത്രീകള്‍ക്ക് പ്രാതിനിധ്യം ഉണ്ടാകില്ലെന്ന കൃത്യമായ സൂചന നല്കി. സ്ത്രീകള്‍ മന്ത്രിമാരാകേണ്ടവരല്ലെന്നും കുട്ടികള്‍ക്ക് ജന്മം നല്‍കുക മാത്രമാണ് അവരുടെ പണിയെന്നും താലിബാന് വക്താവ് പറഞ്ഞു. ഭരണത്തില്‍ പങ്കാളിത്തം ആവശ്യപ്പെട്ട് നൂറു കണക്കിന് സ്ത്രീകള്‍ തെരുവില്‍ ഇറങ്ങിയതിന് പിന്നാലെയാണ് മറുപടി.
ടോളോ ന്യൂസിന് നല്കിയ അഭിമുഖത്തില്‍ താലിബാന് വക്താവ് സെയ്ദ് സെക്രുള്ള ഹാഷിമിയാണ് വിവാദ പരാമര്‍ശം നടത്തിയത്. സ്ത്രീകളെ മന്ത്രിമാരാക്കിയാല്‍ എടുക്കാന്‍ കഴിയാത്ത ചുമട് നല്‍കുന്നത് പോലെ ആകുമെന്നും സ്ത്രീയ്ക്ക് മന്ത്രിയാകാന്‍ കഴിയില്ലെന്നും മന്ത്രിസഭയില്‍ അവരെ ആവശ്യമില്ലെന്നും പറഞ്ഞു. അഫ്ഗാനിസ്ഥാനില്‍ ഇപ്പോള്‍ പ്രതിഷേധം നടത്തുന്ന സ്ത്രീകള്‍ക്ക് അഫ്ഗാനിലെ സ്ത്രീ സമൂഹത്തിന്റെ പ്രതിനിധിയാകാനും കഴിയില്ലെന്നും അഫ്ഗാന് സ്ത്രീകള്‍ ജന്മം നല്‍കുകയും അവരെ ഇസ്ലാമിക ധാര്‍മ്മികത പഠിപ്പിക്കുകയും ചെയ്യുകയും വേണമെന്ന് പറഞ്ഞു. .
അഫ്ഗാനിസ്ഥാനില്‍ താലിബാന് നടപ്പാക്കാന്‍ ശ്രമിക്കുന്ന ഉത്തരവുകള്‍ക്കെതിരെ പ്രതിഷേധവുമായി സ്ത്രീകള്‍ തെരുവില്‍ ഇറങ്ങിയിരുന്നു. കാബൂളില്‍ കഴിഞ്ഞദിവസം നടന്ന പ്രതിഷേധ പ്രകടനങ്ങള്‍ക്ക് നേരെ താലിബാന് ഭീകരര്‍ വെടിയുതിര്‍ത്തിരുന്നു. പ്ലക്കാര്‍ഡുകളും മുദ്രാവാക്യം വിളികളുമായി തെരുവില്‍ ഇറങ്ങിയ സ്ത്രീകളെ താലിബാന് സേന തോക്കുകളുമായി നേരിടുന്നതിന്റെ വീഡിയോ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. അഫ്ഗാനിസ്ഥാനിലെ സ്വകാര്യ സര്‍വകലാശാലകളില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് പ്രാകൃതമായ മാര്‍ഗരേഖ താലിബാന് കഴിഞ്ഞദിവസം പുറത്തിറക്കിയിരുന്നു.