തൃശൂർ: മഴ തുടരുന്ന സാഹചര്യത്തിൽ പീച്ചി ഡാമില്‍നിന്ന് വെള്ളം തുറന്ന് വിട്ടതിനാല്‍ പാണഞ്ചേരി, പുത്തൂര്‍ പഞ്ചായത്തുകളില്‍നിന്ന് ആളുകളെ മാറ്റി പാര്‍പ്പിച്ചു തുടങ്ങി. പുത്തൂര്‍ ഗ്രാമപഞ്ചായത്ത് വെള്ളം കയറിയ പുഴബളളം ഭാഗത്തുള്ള വരെയും പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ കണ്ണാറ ഭാഗത്ത് നിന്നുമാണ് ആളുകളോട് മാറാന്‍ പറഞ്ഞിരിക്കുന്നത്.
അംഗൻവാടി, ബന്ധുവീടുകള്‍ എന്നിവിടങ്ങളിലേക്കാണ് മാറിയിരിക്കുന്നത്. ആവശ്യഘട്ടത്തില്‍ ക്യാമ്പ് തുടങ്ങാന്‍ എല്ലാ തയാറെടുപ്പുകളും സ്വീകരിച്ചതായി പഞ്ചായത്ത് പ്രസിഡന്റുമാർ അറിയിച്ചു.
ചാലക്കുടി പുഴയുടെ തീരത്തുള്ളവരെ മാറ്റിത്തുടങ്ങി
തൃശൂർ: പ്രളയ സാധ്യത കണക്കിലെടുത്ത് ചാലക്കുടി പുഴയുടെ തീരത്തുള്ളവരെ മാറ്റിത്തുടങ്ങി. കിടപ്പു രോഗികളെ ആംബുലൻസിൽ മാറ്റാനാണ് തീരുമാനം. തീരപ്രദേശത്തുള്ളവരുടെ വിലകൂടിയ രേഖകൾ സീൽചെയ്തു മാറ്റും. മൃഗസംരക്ഷണ വകുപ്പ് ഇടപെട്ട് ഫാമുകളിലുള്ള മൃഗങ്ങളെയടക്കം മാറ്റി താമസിപ്പക്കാനുള്ള സൗകര്യം ഒരുക്കും. ഒഴിപ്പിക്കൽ നടപടികൾക്ക് ആവശ്യമെങ്കിൽ മത്സ്യത്തൊഴിലാളികളുടെ ബോട്ട് സജ്ജീകരിക്കുകയും ചെയ്യും. വ്യോമ, നാവിക, ദേശീയ ദുരന്ത നിവാരണ സേനകൾ തയ്യാറാണെന്നും അധികൃതർ പറഞ്ഞു.
ചാലക്കുടി പുഴയിൽ ജലനിരപ്പ് ഇനിയും കൂടുമെന്നും തീരത്തുള്ള മുഴുവന്‍ പോരും മാറിത്താമസിക്കണമെന്നും രേഖകളും അവശ്യം വേണ്ട വസ്തുക്കളുമായി ജനം ക്യാമ്പുകളിലേക്ക് മാറണമെന്നും മന്ത്രി കെ. രാജൻ ആവശ്യപ്പെട്ടു.