ചിക്കാഗോ: ഇനി അന്വേഷണങ്ങളും ഊഹാപോഹങ്ങളും ഒന്നുമില്ല. കണ്ടെത്തടിയ മൃതദേഹം ഒരാഴ്ചയായി തേടിനടന്ന ജസ്റ്റിൻ ആന്റണി ഭരണികുളങ്ങരയുടേത് എന്ന് ഔദ്യോഗിക പ്രഖ്യാപനം എത്തിയതോടെ ചിക്കാഗോയിലെ മലയാളി സമൂഹം ഒന്നാകെ വിങ്ങിപൊട്ടുകയാണ്. ദുഃഖവെള്ളിയാഴ്ച വീട്ടിൽ നിന്നും ഇറങ്ങിയ ജസ്റ്റിന്റെ, തിരിച്ചറിയാൻ സാധിക്കാത്ത വിധത്തിലായ മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്ത ഡ്യൂപേജ് കൗണ്ടി കൊറോണറുടെ പ്രാഥമിക കണ്ടെത്തലുകൾ, മരണകാരണം വീഴ്ചയിലുണ്ടായ പരിക്കുകൾ മൂലമാണ് എന്നതാണ് എന്ന സ്ഥീരീകരിച്ചു. ഫോറൻസിക് ദന്ത വിദഗ്ധന്റെ സഹായത്തോടെയാണ് മൃതദേഹം ഔദ്യോഗികമായും നിയമപരമായും തിരിച്ചറിഞ്ഞത്.
ജസ്റ്റിന്റെ മൃത സംസ്കാര ശുശ്രൂഷകൾ ബെൽവുഡിലെ മാർത്തോമ്മാ ശ്ലീഹാ കത്തീഡ്രലിൽ വച്ച് ചൊവ്വായ ബുധൻ ദിവസങ്ങളിലായാണ് നടത്തപ്പെടുക. ചൊവ്വാഴ്ച വൈകിട്ട് ആറുമുതൽ ഒൻപത് വരെ വെയ്ക്ക് സർവ്വീസും ബുധനാഴ്ച രാവിലെ പത്തുമണിക്ക് മൃതസംസ്കാര ശുശ്രൂഷയുടെ രണ്ടാം ഭാഗവും നടത്തപ്പെടും. തുടർന്ന് ഹിൽസൈഡിലെ ക്വീൻ ഓഫ് ഹെവൻ സെമിത്തേരിയിലാണ് മൃതദേഹം അടക്കം ചെയ്യുന്നത്. മൃതസംസ്കാര ശുശ്രൂഷകൾ കേരളാവോയിസിലും കെവിടിവിയിലും തത്സമയം സംപ്രേക്ഷണം ചെയ്യുന്നതായിരിക്കും.
24 വയസ്സുകാരനായ ജസ്റ്റിൻ വെള്ളിയാഴ്ച വൈകുന്നേരം അഞ്ചരയോടെ വീട്ടിൽ നിന്നും തന്റെ വെള്ളിനിറത്തിലുള്ള മൗണ്ടൈൻ ബൈക്കിൽ ഇറങ്ങിയതിനു ശേഷമാണ് കാണാതാകുന്നത്. ബെൽവുഡിലെ പള്ളിയിലേക്ക് പോകുന്നു എന്ന സന്ദേശം ഇദ്ദേഹവും കുടുംബാംഗങ്ങൾക്ക് അയച്ചിരുന്നു എങ്കിലും പള്ളിയിൽ എത്തിയില്ല. തുടർന്ന് എൽമസ്റ്റ് പോലീസിന്റെ നേതൃത്വത്തിലും മലയാളി സുഹൃത്തുക്കളുടെ നേതൃത്വത്തിലും നടത്തിയ തിരച്ചിലുകൾ വിഭലമാവുകയായിരുന്നു. പഠനം കഴിഞ്ഞ് കഴിഞ്ഞ ഒരു വർഷത്തോളമായി ഒഹയർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ അമേരിക്കൻ എയർലൈൻസിന് വേണ്ടി ജോലി നോക്കുകയായിരുന്നു ജസ്റ്റിൻ. ഭരണികുളങ്ങര ആന്റണിയുടെയും മോളിയുടെയും മകനായ ജസ്റ്റിന് ബെനീറ്റ & എമിൽ എന്നീ രണ്ടു സഹോദരങ്ങൾ കൂടിയുണ്ട്.
അകാലത്തിൽ പിരിഞ്ഞ, യുവത്വം തുളുമ്പുന്ന ജസ്റ്റിൻ ആന്റണിയുടെ വിയോഗത്തിൽ ഷിക്കാഗോ മാർത്തോമ്മാ ശ്ലീഹാ കത്തീഡ്രൽ വികാരി ഫാ. അഗസ്റ്റിൻ പാലക്കാപറമ്പിൽ, ഫോമാ പ്രസിഡണ്ട് ബെന്നി വാച്ചാച്ചിറ, ചിക്കാഗോ മലയാളി അസോസിയേഷൻ പ്രസിഡണ്ട് രഞ്ജൻ എബ്രഹാം, ചിക്കാഗോ സോഷ്യൽ ക്ലബ് പ്രസിഡണ്ട് അലക്സ് പടിഞ്ഞാറേൽ എന്നിവർ അനുശോചനം രേഖപ്പെടുത്തി.
മൃത സംസ്കാര ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണം ഒരേ സമയം യുണൈറ്റഡ് മീഡിയയിലെയും റോക്കുവിലെയും കെവിടിവി ചാനലുകളിലൂടെയും, കെവിടിവി യുഎസ്എ യുടെ യൂട്യൂബ് ചാനലിലൂടെയും കെവിടിവി ഫേസ്ബുക്ക് പേജിലൂടെയും ലഭ്യമായിരിക്കും.